യൂണിവേഴ്സിറ്റി വെറ്ററിനറി പ്രഫഷന്റെ യശസ് കളങ്കപ്പെടുത്തി: ഐവിഎ കേരള
Mail This Article
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ വിവാദ പ്രസ്താവനയ്ക്കെതിരേ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം രംഗത്ത്. വെറ്ററിനറി മേഖലയുടെ യശസിനെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പരാമർശം തികച്ചും പ്രതിഷേധാർഹമാണെന്ന് ഐവിഎ–കേരള പത്രക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ ഉൽപാദന മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവയ്ക്കുന്ന വെറ്ററിനറി സമൂഹത്തിനെതിരേ സർവകലാശാല തന്നെ ഇത്തരത്തിലുള്ള പരാമർശം നൽകിയ സാഹചര്യത്തക്കുറിച്ച് അന്വേഷിക്കണമെന്നും പരാമർശം ഒഴിവാക്കി മാത്രം തുടർ നടപടികൾ സ്വീകരിക്കണമെന്നും ഐവിഎ കേരള അഭ്യർഥിച്ചു.
വെറ്ററിനറി ബിരുദാനന്തര, ഗവേഷണ വിദ്യാർഥികളുടെ അലവൻസുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥികളുടെ പരാതിയിന്മേൽ കഴിഞ്ഞ ദിവസം വെറ്ററിനറി സർവകലാശാല റജിസ്ട്രാർ നൽകിയ മറുപടിയിലാണ് വിവാദ പരാമർശം. വിദ്യാർഥി നേതാവായ എസ്. ഗോകുലിന് നൽകിയ കത്തിലെ രണ്ടാം ഖണ്ഡികയിൽ ‘കേരളത്തിലെ മെഡിക്കൽ/ഹോമിയോ വിദ്യാർഥികളുടെ അലവൻസുകൾ വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥികൾക്ക് നൽകുന്ന അലവൻസിനേക്കാൾ കൂടുതലാണ്. എന്നാൽ, പ്രസ്തുത കോഴ്സുകൾ വെറ്ററിനറി സർവകലാശാലയിലെ കോഴ്സുകളുമായി നോക്കുമ്പോൾ കോഴ്സിന്റെ കാര്യത്തിലോ ജോലിയുടെ കാര്യത്തിലോ താരതമ്യം ചെയ്യാൻ സാധ്യമല്ലാത്തതിനാൽ പ്രസ്തുത കോഴ്സുകൾക്ക് നൽകിവരുന്ന അലവൻസുകളുമായി താരതമ്യം ചെയ്യുന്നതിൽ പ്രസക്തിയില്ല’ എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനെതിരേയാണ് വിദ്യാർഥികളും ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും രംഗത്തെത്തിയത്.
English summary: Stop Injustice Towards Veterinary Doctors