ഒരു രസീതിന്റെ പേരിൽ അർഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട കർഷകൻ
Mail This Article
കരമടച്ചതിന്റെ രസീത് ഹാജരാക്കിയില്ലെന്ന പേരിൽ അർഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട കഥയാണ് എറണാകുളം ജില്ലയിലെ കാലടി പഞ്ചായത്തിലെ പൗലോസ് വല്ലൂരാന്റേത്. പാട്ടത്തിനെടുത്ത 18 ഏക്കറിലെ കൃഷിയാണ് 2018ലെ പ്രളയത്തിൽ നശിച്ചത്. ഇതിൽ, 10 ഏക്കറോളം നെല്ലായിരുന്നു. 4000 വാഴ, പച്ചക്കറികൾ, കപ്പ തുടങ്ങിയവയെല്ലാം നശിച്ചു. 15 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പൗലോസ് പറയുന്നു.
എല്ലാം ചേർത്തു നഷ്ടപരിഹാരമായി കിട്ടിയതു വെറും 30,000 രൂപ. കരമടച്ച രസീത് ഹാജരാക്കിയില്ലെന്നതാണു നഷ്ടപരിഹാരം കുറയാനുള്ള കാരണമായി ഉദ്യോഗസ്ഥർ പറഞ്ഞത്. നാശനഷ്ടം നേരിട്ടു സന്ദർശിച്ചു ബോധ്യപ്പെട്ട ഉദ്യോഗസ്ഥരാണ്, നിസ്സാര കാരണം പറഞ്ഞ് അർഹമായ നഷ്ടപരിഹാരം ഈ കർഷകനു നിഷേധിച്ചത്.
എറണാകുളം ജില്ലയിലെ മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കർഷകനായ ജോയി മുട്ടൻതോട്ടിലിനു നഷ്ടപ്പെട്ടത് 7 ലക്ഷത്തോളം രൂപയുടെ വിളകളാണ്. നഷ്ടപരിഹാരം ലഭിച്ചതാകട്ടെ 50,000 രൂപ മാത്രം. 3 ലക്ഷത്തിലധികം രൂപയുടെ വായ്പയെടുത്താണു കൃഷി ചെയ്തിരുന്നത്. പലതവണ ഓഫിസുകൾ കയറിയിറങ്ങിയ ശേഷമാണ് 5 മാസം കഴിഞ്ഞപ്പോൾ 50,000 രൂപ ലഭിച്ചത്. വിളകൾക്ക് ഇൻഷുറൻസ് എടുത്തിരുന്നില്ല.
English summary: The Impact of Flood on Farmers