കർഷകർക്കു മാത്രമായൊരു റേഡിയോ നിലയം; ഇനി കേൾക്കാം കുട്ടനാട് എഫ്എം 90.0
Mail This Article
സർക്കാർ സംവിധാനത്തിനു കീഴിൽ രാജ്യത്തുതന്നെ ആദ്യമായി ഒരു വകുപ്പിനു കീഴിൽ ആരംഭിക്കുന്ന കമ്യൂണിറ്റി റേഡിയോ ഇനി കൃഷി വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കു സ്വന്തം. കുട്ടനാടൻ കർഷകർക്കു കാർഷിക വിജ്ഞാനം കാതുകളിൽ എത്തിക്കാൻ ഉണർത്തുപാട്ടുമായി കുട്ടനാട് എഫ്എം 90.0 പ്രവർത്തനമാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30നു കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ കമ്യൂണിറ്റി റേഡിയോയ്ക്ക് ശബ്ദം നൽകിക്കൊണ്ടാണു നിലയം ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ കളർകോടാണ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്.
കർഷകർക്കു മാത്രമായി ഒരു റേഡിയോ നിലയം കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ സംപ്രേക്ഷണം ആരംഭിച്ചതായി കൃഷി മന്ത്രി പ്രഖ്യാപിച്ചു. കൃഷി അറിവുകൾ, കാലാവസ്ഥ, കീട, രോഗ നിയന്ത്രണ മാർഗങ്ങൾ, മറ്റു ശുപാർശകൾ എന്നിവ കുട്ടനാടൻ കർഷകർക്ക് നിരന്തരം ഇതിലൂടെ ലഭ്യമാകും. ഒപ്പം നാടൻ പാട്ടുകളും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. ആദ്യഘട്ടത്തിൽ ദിവസവും രണ്ട് മണിക്കൂർ ആയിരിക്കും സംപ്രേക്ഷണം. ഘട്ടംഘട്ടമായി സമയം വർധിപ്പിക്കും. രാവിലെ 7 മുതൽ 9 മണി വരെയാണ് ആദ്യഘട്ടത്തിൽ സംപ്രേക്ഷണം.
‘കണ്ണേ കലൈമാനേ..’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് കൃഷി ഡയറക്ടർ ഡോ. കെ.വാസുകി പരിപാടികൾക്ക് തുടക്കമിട്ടത്. കമ്യൂണിറ്റി റേഡിയോയുടെ ശീർഷകഗാനം തയാറാക്കിയത് സംഗീത സംവിധായകൻ വിദ്യാധരനാണ്. ഒഎൻവി. കുറുപ്പിന്റെ ‘ആവണിപ്പാടം’ എന്ന കവിതയും മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ അരിശ്രീ എന്ന ഗാനവും, തൃശൂർ നാട്ടറിവു പഠന കേന്ദ്രത്തിലെ ഡോ. സി.ആർ.എ. രാജഗോപാലന്റെ നാട്ടറിവ് പ്രഭാഷണവും മറ്റു കൃഷി അറിവുകളും അടങ്ങിയതായിരുന്നു ആദ്യദിന സംപ്രേക്ഷണ പരിപാടികൾ. കൃഷി- മൃഗസംരക്ഷണ- ക്ഷീരവികസന- മത്സ്യബന്ധനം മേഖലയിലെ വിവിധ പരിപാടികളാണ് വരുംദിനങ്ങളിൽ സംപ്രേക്ഷണം ഉണ്ടാകുക.
കൃഷി ഡയറക്ടർ ഡോ. കെ.വാസുകിയുടെ ഗാനാലാപന വിഡിയോ ചുവടെ
English summary: Kuttanad FM for Farmers