കർഷകർ ഇടപെട്ടു, വനംവകുപ്പ് സഹായിച്ചു; ദുരിതത്തിലായ മൃഗങ്ങൾക്ക് ദാഹജലം ലഭിച്ചു
Mail This Article
കുടിവെള്ളമില്ലാതെ ജീവികൾ മൃതപ്രായരായ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് ഇടപെട്ട് കർഷക സംഘടന. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോട് ജിൽസന്റെ ഫാമിലെ പന്നികളും മുയലുകളും നായ്ക്കളുമാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. കാട്ടുപോത്തിനെ വേട്ടയാടിയ കേസിലും വനംവകുപ്പ് ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് ആക്രമിച്ച കേസിലും പ്രതിയായ ജിൽസൺ ഇപ്പോൾ ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് ഫാമിലെ പ്രവർത്തനങ്ങൾ അവതാളത്തിലായതും മൃഗങ്ങൾ ദുരിതത്തിലായതും.
മൃഗങ്ങളുടെ ദുരിതം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേരള ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ (എൽഎസ്എഫ്എ) പ്രശ്നപരിഹാരത്തിന് ഇടപെട്ടത്. ഇതേത്തുടർന്ന് കോഴിക്കോട് ഡിഎഫ്ഒ, റെയിഞ്ച് ഓഫീസർ എന്നിവരുമായി എൽഎസ്എഫ്എ സംസ്ഥാന പ്രസിഡന്റ് കെ.എസ്. രവീന്ദ്രൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആൻസൺ കെ. ഡേവീസ്, ഇടുക്കി ജില്ലാ പ്രസിഡന്റ് സുജ വി. നായർ, വയനാട് ജില്ലാ സെക്രട്ടറി കെ.എഫ്. ചെറിയാൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി ടോമി ജോസഫ്, കുഞ്ഞുമോൻ എന്നിവർ ചർച്ച നടത്തി. കർഷകരുടെ അഭ്യർഥനപ്രകാരം ഫാമിനു താഴെയുള്ള ജലസ്രോതസിൽനിന്ന് ജലമെടുക്കുന്നതിനും തൊഴിലാളികളെ ബുദ്ധിമുട്ടിക്കില്ല എന്നതിനും ധാരണയായി. കൂടാതെ കർഷകപ്രതിനിധികൾ ഫാം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
250ൽപ്പരം പന്നികളും 50ൽപ്പരം മുയലുകളുമാണ് ഈ ഫാമിലുള്ളത്. കഴിഞ്ഞ മാസം കാട്ടുപോത്തിനെ വേട്ടയാടുകയും ഇതറിഞ്ഞ് സ്ഥലത്തെത്തിയ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നായ്ക്കളെ തുറന്നുവിട്ട് ഒളിവിൽ പോയ വ്യക്തിയാണ് ജിൽസൺ. മതിൽ ചാടിക്കടന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നായ്ക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പോലീസിൽ വിവരമറിയിക്കുകയും പോലീസിന്റെ സഹായത്തോടെ തിരച്ചിൽ നടത്തി 50 കിലോയോളം ഉണങ്ങിയ പോത്തിറച്ചിയും തോക്കും മറ്റ് ആയുധങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ജിൽസന്റെ കൂട്ടുപ്രതികളിൽ മൂന്നു പേർ പിടിയിലാകുകയും ചെയ്തിരുന്നു.
ജിൽസൺ ഒളിവിൽപോയതോടെയാണ് ഫാമിലെ പ്രവർത്തനങ്ങൾ അവതാളത്തിലായത്. ഫാമിലെ മൃഗങ്ങൾക്കൊപ്പം ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികളും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. സമീപത്തെ കാട്ടിൽനിന്ന് പൈപ്പിട്ടാണ് ഫാമിലേക്ക് വെള്ളമെത്തിച്ചിരുന്നത്. എന്നാൽ, അത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് അധികൃതർ പൈപ്പ് ലൈൻ നശിപ്പിച്ചു. വനത്തിൽനിന്ന് ഇത്തരത്തിൽ വെള്ളമോ മറ്റുൽപന്നങ്ങളോ എടുക്കാൻ അവകാശമില്ലെന്നിരിക്കേ ജിൽസൺ ചെയ്തത് തെറ്റാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കുടിവെള്ളവും ചൂട് ശമിപ്പിക്കാനും കുളിപ്പിക്കാനും ആവശ്യമായ വെള്ളവും ലഭിക്കാതെ വന്നതോടെ മൃഗങ്ങൾ ദുരതത്തിലായി. ഒരു പന്നിയും 5 മുയലുകളും ഇതിനോടകം ചത്തു. ഒട്ടേറെ പന്നികൾ ക്ഷീണിതരുമാണ്.
ജിൽസൺ ചെയ്ത പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് എൽഎസ്എഫ്എ ഭാരവാഹികൾ പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. എന്നാൽ, ഉടമ ചെയ്ത തെറ്റിന്റെ പേരിൽ ഫാമിലെ മിണ്ടാപ്രാണികളെ ദ്രോഹിക്കരുതെന്നാണ് കർഷകരുടെ അപേക്ഷ.
English summary: Livestock Animals Hit by Water Scarcity