ADVERTISEMENT

റബറിനെ കാര്‍ഷിക വിളയായി പരിഗണിക്കണമെന്നും മിനിമം താങ്ങുവില പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കര്‍മസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചെറുകിട, ഇടത്തരം റബര്‍ കര്‍ഷകര്‍ക്കു നല്‍കുന്ന റബര്‍ ഉല്‍പാദന ഇന്‍സന്റീവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നതായും അറിയിച്ചു.

റബറിനെ 'സുരക്ഷിത ജീവനോപാധി പദ്ധതി'യുടെ പരിധിയില്‍ കൊണ്ടുവരണമെന്നും വ്യാപാര കരാറുകളില്‍ കാര്‍ഷിക വിളകളുടെ ഗണത്തില്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി 2018 ഫെബ്രുവരി 22ന് അയച്ച കത്ത് സര്‍ക്കാര്‍ ഹാജരാക്കി.

ഇറക്കുമതിയെ തുടര്‍ന്നുണ്ടായ വിലയിടിവില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലായിരുന്നു കത്ത്. മിനിമം വില ഉയര്‍ത്താന്‍ കേന്ദ്രം സഹായിക്കണമെന്നും റബര്‍ റീ പ്ലാന്റിങ്ങിന് ഹെക്ടറിന് 50,000 രൂപ സാമ്പത്തിക സഹായം നല്‍കണമെന്നും ചെറുകിട, ഇടത്തരം കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ റബര്‍ നയം രൂപീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫാം, ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണു വിശദീകരണം. 2015-16 മുതല്‍ നടപ്പാക്കുന്ന റബര്‍ ഉല്‍പാദന ഇന്‍സന്റീവ് പദ്ധതി വഴി ചെറുകിട, ഇടത്തരം റബര്‍ കര്‍ഷകര്‍ക്ക് കിലോഗ്രാമിന് മിനിമം 150 രൂപ ഉറപ്പാക്കുന്നുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു. ഇത് 200 രൂപയാക്കി വര്‍ധിപ്പിക്കാനാണു കേന്ദ്രസഹായം തേടിയത്. റബര്‍ ആക്ട് അനുസരിച്ചു താങ്ങുവില ശുപാര്‍ശ നല്‍കേണ്ടതു സംസ്ഥാന സര്‍ക്കാര്‍ അല്ല. താങ്ങുവില പ്രഖ്യാപനം കേന്ദ്രത്തിന്റെ അധികാരത്തില്‍പ്പെട്ടതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

English summary: Rubber Plantation Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com