ADVERTISEMENT

പഠനത്തോടൊപ്പം വരുമാനം നേടാനുള്ള അറിവ് പകർന്നു നൽകി മൃഗസംരക്ഷണ വകുപ്പ്. അരുമകളുടെ പരിപാലനത്തിലൂടെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ പഠനത്തിനുള്ള ചെലവ് കണ്ടെത്താനുള്ള മാർഗമാണ് ഇതിലൂടെ മൃഗസംരക്ഷണ വകുപ്പ് വിദ്യാർഥികൾക്ക് പകർന്നു നൽകുക. കൊല്ലം ശ്രീ നാരായണ കോളജ് അലൂമ്നി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പം സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. 

പഠിക്കാൻ ആവശ്യമായ പണം മക്കാവ് ഉൾപ്പെടെയുള്ള തത്തകൾ മുതൽ മത്സ്യങ്ങൾ, നായ്ക്കുട്ടികൾ, പൂച്ചക്കുട്ടികൾ തുടങ്ങിയവയെ ഓമനിച്ചു വളർത്തുന്ന ഉപതൊഴിലിലൂടെ കണ്ടെത്തുക എന്നതാണ് ആശയമെന്ന് ഡോ. ഡി. ഷൈൻകുമാർ കർഷകശ്രീയോടു പറഞ്ഞു. പദ്ധതി സംസ്ഥാനവ്യാപകമാക്കാനും വകുപ്പിന് പദ്ധതിയുണ്ട്. അരുമ മൃഗങ്ങളുടെ പരിപാലനവും വിപണനവും മികച്ച വരുമാനം കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ ഇനത്തിൽപ്പെട്ട നായ്ക്കൾ, പ്രാവുകൾ, തത്തകൾ പൂച്ചകൾ എന്നിവയുടെ പ്രദർശനവും അരുമകളുടെ പ്രജനനവും പരിപാലനവുമൊക്കെ വിശദമാക്കുന്ന ക്ലാസുകളും ഉൾപ്പെടുത്തിയാണ് ശില്പശാല സംഘടിപ്പിച്ചത്. നീല നിറത്തിലുള്ള ചിറകുകളും സ്വർണ നിറത്തിലുള്ള നെഞ്ചുമുള്ള ബ്ലൂ ഗോൾഡ് മക്കാവിനെ പരിചയപ്പെടുത്തിയപ്പോൾ വിദ്യാർഥികൾ ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് ഭയം കൗതുകത്തിന് വഴി മാറി. 

മാന്യമായ തൊഴിൽ ചെയ്യാനും പഠിക്കാനുമുള്ള ഒട്ടേറെ വിദ്യകൾ ഒളിഞ്ഞിരിക്കുന്ന മേഖലയാണ് മൃഗസംരക്ഷണ രംഗം. അതിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുകയാണ് മൃഗസംരക്ഷണ വകുപ്പിന്റെ ലക്ഷ്യം.

എസ്എൻ കോളജ് പ്രിൻസിപ്പൽ ആർ. സുനിൽകുമാർ ശിൽപശാല ഉദ്ഘാടനം ചെയ്തു. അലൂമ്നി അസോസിയേഷൻ സെക്രട്ടറി പി. ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. സുഷമ കുമാരി, മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ. ഡി.  ഷൈൻ കുമാർ, പ്രഫ. എസ്. ജിഷ, ഡോ. ബി. ഹരി എന്നിവർ സന്നിഹിതരായിരുന്നു.

English summary: Earn While You Learn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com