സർക്കാരിന്റെ പേരിൽ മത്സ്യവിത്ത് വിൽപന നടത്തിയാൽ നിയമനടപടി, വിലക്ക്: അഡാക്
Mail This Article
സംസ്ഥാനത്തെ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണക്കാർക്ക് മുന്നറിയിപ്പുമായി മത്സ്യക്കൃഷി വികസന ഏജൻസി (അഡാക്). സ്വകാര്യ ഹാച്ചറികൾക്കോ വ്യക്തികൾക്കോ സർക്കാർ അംഗീകാരം നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ സർക്കാരിന്റെ പേരിൽ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നടത്തുന്നത് നിയമലംഘനമാണെന്നും സീഡ് ആക്ടിന് എതിരാണെന്നും ചിത്രലാഡ തിലാപ്പിയ ഡീലർക്ക് അഡാക്ക് അയച്ച നോട്ടീസിൽ പറയുന്നു.
ഏതൊരു സംസ്ഥാനത്തും ഹാച്ചറികൾ ടെൻഡർ സമർപ്പിക്കുമ്പോൾ ഒരു കൃതജ്ഞത കത്ത് തിരികെ നൽകാറുണ്ട്. എന്നാൽ, ഈ കത്ത് സർക്കാർ അംഗീകാരമാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരത്തിലൊരു നോട്ടീസ് അയച്ചതെന്ന് അഡാക് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് കർഷകശ്രീയോടു പറഞ്ഞു.
തങ്ങളുടെ ചിത്രലാഡ തിലാപ്പിയ മികച്ചതാണെന്നും സർക്കാർ അംഗീകരിച്ചുവെന്നും ഒരു സ്വകാര്യഹാച്ചറിയുടെ വിതരണക്കാർ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിപ്പിക്കുന്നത് പിൻവലിക്കാനും നോട്ടീസിൽ പറയുന്നുണ്ട്. തുടർന്നും സർക്കാരിന്റെ പേരിൽ പരസ്യവുമായി മുന്നോട്ടുപോയാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും തുടർന്നും നിയമലംഘനം ഉണ്ടായാൽ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തിൽനിന്ന് വിലക്കുമെന്നും നോട്ടീസിലുണ്ട്.
കോവിഡ്–19നെത്തുടർന്ന് സംസ്ഥാനത്ത് വളർത്തുമത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം വലിയ തോതിൽ വർധിച്ചിരുന്നു. കൂടാതെ വിതരണക്കാരുടെ എണ്ണവും കൂടി. ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ മത്സ്യവിതരണക്കാരുടെ വാക്പോരും നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് അഡാക് രംഗത്തെത്തിയത്.
മത്സ്യക്കുഞ്ഞുങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനാണ് സർക്കാർ സീഡ് ആക്ട് നടപ്പാക്കിയത്.
English summary: Chitralada Fish Seed Supply