ADVERTISEMENT

ഇന്ത്യയിലെ മത്സ്യ കർഷകരുടെ പ്രിയപ്പെട്ട ഇനമായ തിലാപ്പിയയെ വൈറസ് ബാധയിൽനിന്നു രക്ഷിക്കാൻ ഗവേഷണം നടത്തുന്ന ശാസ്ത്രസംഘത്തിൽ ഏക ഇന്ത്യക്കാരിയായി മഞ്ചേരിയിൽനിന്നുള്ള ഡോ. ശ്രീജ ലക്ഷ്മി. ഇന്റർനാഷനൽ വെറ്ററിനറി വാക്സിനോളജി നെറ്റ്‌വർക്കും(ഐവിവിഎൻ) കാനഡയിലെ ഇന്റർനാഷനൽ ഡവലപ്മെന്റ് റിസർച്ച് സെന്ററും(ഐഡിആർസി) ചേർന്നു നടത്തുന്ന ഗവേഷണ പദ്ധതിയിലാണ് ശ്രീജ ലക്ഷ്മിയും പങ്കാളിയാകുന്നത്. 

ലോകത്ത് വാണിജ്യ അടിസ്ഥാനത്തിൽ ഏറ്റവുമധികം വളർത്തുന്ന മീനുകളിലൊന്നായ തിലാപ്പിയയെ ബാധിക്കുന്ന ടിഐഎല്‍വി വൈറസിനെതിരെ ചെലവുകുറഞ്ഞ, നാനോപാര്‍ട്ടിക്കിൾ സംയോജിത വാക്‌സിന്‍ വികസിപ്പിക്കുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തിലാപ്പിയ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. ഇവിടത്തെ കൃഷിനാശത്തിന്റെ 85 ശതമാനവും തിലാപ്പിയ ലേക്ക് വൈറസ് (ടിഐഎല്‍വി) ബാധ മൂലമാണ്. കോടികളുടെ നഷ്ടമാണ് പ്രതിവർഷം ഇതുമൂലം രാജ്യത്തെ മത്സ്യ കർഷകർക്ക് ഉണ്ടാകുന്നത്. 

രാജ്യാന്തര ശാസ്ത്ര ഗവേഷണ മേഖലയിൽ സ്ത്രീശക്തീകരണത്തിന്റെ ഭാഗമായാണ് ഐവിവിഎൻ ഫെലോഷിപ്പിന് ഡോ. ശ്രീജയെ തിരഞ്ഞെടുത്തത്. ബ്രസീൽ, ഈജിപ്ത്, കെനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നാണ് മറ്റു വനിതാ ഗവേഷകരുള്ളത്. യുകെയിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഗവേഷണം. 10 മാസത്തേക്ക് ഏകദേശം 46.22 ലക്ഷം രൂപയാണ് പ്രാരംഭ ഗ്രാന്റ്. 

കാലിക്കറ്റ് സർവകലാശലയില്‍നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദാനന്തരബിരുദവും ജർമനിയിലെ റിജന്‍സ്‌ബെര്‍ഗ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡിയും നേടിയ ശ്രീജ മഞ്ചേരി കൃഷ്ണയില്‍ എം. ഗോപാലകൃഷ്ണന്റെയും വത്സലയുടെയും മകളാണ്. കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഓഷ്യന്‍ സ്റ്റഡീസിലെ ഡോ. പ്രീതമാണ് ഭര്‍ത്താണ്. ഇദ്ദേഹമാണ് ഗവേഷണത്തിൽ ഇന്ത്യയിൽനിന്നുള്ള ശ്രീജയുടെ മാർഗദർശിയും. മക്കള്‍: പ്രാർഥന, പവന്‍.

English summary:  Tilapia Lake Virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com