ADVERTISEMENT

വിഷുക്കാലമായി. കൃഷിക്കലണ്ടറിന്റെ പുതിയ താൾ തുറക്കുന്നു. ആലപ്പുഴയുടെ മണ്ണിൽ കായ്ക്കാത്തതെന്തുണ്ട്? നെല്ലും പച്ചക്കറിയും എള്ളും കടന്ന് റാഗിയും ചെറുപയറും വരെ വിളയുന്നുണ്ടിവിടെ. നെൽപാടങ്ങളിൽ കൊയ്ത്തു തീരാറായി. വേനലിന്റെ തുടക്കത്തിൽ നട്ട കപ്പയും കാച്ചിലും ചേമ്പും ചേനയുമൊക്കെ നടാൻ നാളെത്തുന്നു. വിഷുവിപണിയിലെത്താൻ കണിവെള്ളരി മൂപ്പെത്തി. ഓണാട്ടുകരയിൽ നെൽകൃഷിയുടെ ഇടവേളയിൽ വിതച്ച എള്ള് വിളഞ്ഞു തുടങ്ങി.

ചൊരിമണലിൽ റാഗിയും ചെറുപയറും

ചേർത്തല തെക്ക് പഞ്ചായത്തിലെ കടപ്പുറത്തും മറ്റു ഭാഗങ്ങളിലെ ചൊരിമണലിലും റാഗിയും ചെറുപയറും വിളയുന്നു. 425 ഏക്കറിൽ റാഗിയും 250 ഏക്കറിൽ ചെറുപയറും. പലയിടത്തും വിളവെടുപ്പു തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയിലാണു കൃഷി. പഞ്ചായത്തിലെ 22വാർഡുകളിലുമായാണ്  റാഗി കൃഷി. 

4 കോടിയോളം രൂപ ചെലവുള്ള പദ്ധതിയിൽ തൊഴിലുറപ്പിൽ 2.5 ലക്ഷം തൊഴിൽ ദിനങ്ങൾ ലഭിക്കും. 15 മുതൽ 20 വരെ ആളുകളുള്ള ഗ്രൂപ്പുകൾ രൂപീകരിച്ചാണു കൃഷി . ഇങ്ങനെ 154 ഗ്രൂപ്പുകൾ പഞ്ചായത്തിലുണ്ട്. ഓരോ ഗ്രൂപ്പും 5 – 10 ഏക്കറിൽ കൃഷി ചെയ്യുന്നു. ഇതിനായി അധികൃതർ പ്രത്യേക പരിശീലനം നൽകിയിരുന്നു.നഴ്‌സറിയൊരുക്കി വിത്തു പാകി രണ്ടാഴ്ചയ്ക്കു ശേഷമാണ് പറിച്ചു നടുന്നത്.

കോഴിവളവും ചാണകവുമിട്ട് വാരം കോരി നിരയായാണു നടീൽ. വിത്തിട്ടാൽ 100 ദിവസം കൊണ്ടു വിളയും. കൃഷി വകുപ്പ്, തൊഴിലുറപ്പ്, പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ വിത്ത് എത്തിച്ചു, സബ്സിഡി നൽകി. ഓരോ ഗ്രൂപ്പും വിളവെടുത്ത റാഗി ഉണക്കി പ്രാദേശികമായി തന്നെ വിൽക്കുകയാണെന്നു കൃഷി ഓഫിസർ റോസ്മി ജോർജ് പറഞ്ഞു. 3.5 കോടി രൂപ ചെലവിൽ 22 വാർഡുകളിലായി പൊതു സ്ഥലങ്ങളിലും വീടുകളിലുമായാണ് ചെറുപയർ കൃഷി.

സ്വർണവിളവായി കണിവെള്ളരി

വിഷുക്കണിയൊരുക്കാൻ സ്വർണത്തിളക്കത്തോടെ വെള്ളരി പാകമായി. കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് ഒട്ടേറെ കർഷകർ ഇത്തവണ വെള്ളരിക്കൃഷിയിൽ സജീവമായിരുന്നു. രണ്ടേക്കർ സൂര്യകാന്തി തോട്ടത്തിൽ ഇടവിളയായി കണിവെള്ളരി കൃഷി ചെയ്ത കഞ്ഞിക്കുഴി സ്വാമിനികർത്തിൽ എസ്.സുജിത് 8,000 കിലോഗ്രാം വെള്ളരിയാണ് വിറ്റത്. മികച്ച ആദായം നൽകുന്നതാണ് വെള്ളരി കൃഷിയെന്ന് സുജിത് പറയുന്നു.

55 – 60 ദിവസത്തിനുള്ളിൽ വിളവെടുക്കാം. പരിചരണം ഏറെ വേണ്ട. ഇത്തവണ കിലോഗ്രാമിന് 20 – 28 രൂപ ലഭിച്ചു. കഞ്ഞിക്കുഴിയിലെ മറ്റൊരു ജൈവകർഷകനായ പാപ്പറമ്പിൽ പി.എസ്.സാനുമോൻ 4,000 കിലോഗ്രാം വെള്ളരി വിളവെടുത്തു. ദേശീയപാതയോരത്തെ പച്ചക്കറി വിൽപന കേന്ദ്രത്തിലൂടെയും മൊത്തമായും വിൽക്കുന്നു. പാവട്ടശേരി ഹരിദാസ്, ജി.ഉദയപ്പൻ, ചാക്കോ ഫിലിപ്പ് തുടങ്ങിയവരും ഇത്തവണ വെള്ളരി കൃഷിയിലൂടെ നേട്ടം കൊയ്തു. അതേസമയം, ഉൽപാദനം കൂടിയപ്പോൾ വിലയിടിഞ്ഞെന്നും കർഷകർ പറയുന്നു.

ഏറെ ദിവസം വെള്ളരി സൂക്ഷിക്കാനും കഴിയില്ല. വിഷു ദിനം അടുക്കുന്നതോടെ വിപണി കൂടുതൽ ഉഷാറാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഓണാട്ടുകരയിലും വെള്ളരി വിളവെടുപ്പിനു തയാറാകുന്നു. തഴക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളിലാണ് കൃഷി ഏറെയും. ജലക്ഷാമം കാരണം നല്ല വിളവ് ലഭിച്ചില്ലെങ്കിലും വിഷു ഒരുക്കാനുള്ളതു കിട്ടുമെന്നാണ് കർഷകരുടെ ആശ്വാസം.

ചെട്ടികുളങ്ങര കൊയ്പ്പള്ളികാരാണ്മ കോട്ടപ്പുറത്ത് കെ.വാസുദേവൻ, തഴക്കര വെട്ടിയാർ കണിയാന്റെ തെക്കേതിൽ കെ.മോഹനൻ നായർ, പണിക്കരുടെ തെക്കേതിൽ ടി.പി.മാധവൻ, തറാൽപടീറ്റതിൽ മനോഹരൻ, ചക്കുളം കൃഷ്ണൻകുട്ടി, ചക്കുളത്ത് പടീറ്റതിൽ ചന്ദ്രൻ എന്നിവരാണു പ്രധാനമായും കൃഷി ചെയ്തത്. വിഷുവിനു 2 ദിവസം മുൻപു വിളവെടുക്കും.ചെങ്ങന്നൂർ മേഖലയിൽ മാമ്പ്രയിലെ വെള്ളരിയും പടവലങ്ങയുമൊക്കെ ഇക്കുറി അൽപം വൈകിയേ വിളവിനു പാകമാകൂ.

ചെറിയനാട്, വെൺമണി, ആലാ പഞ്ചായത്തുകളിലായുള്ള നെൽപാടത്ത് കൊയ്ത്തിനു ശേഷം പച്ചക്കറികൃഷി നടത്തുന്നതാണു പതിവ്. ഒരു നെല്ലും ഒരു പച്ചക്കറിയും. ഇത്തവണ നെല്ല് കൊയ്യാൻ വൈകിയതിനാൽ പച്ചക്കറി നടാനും വൈകി. പലയിടത്തും വെള്ളരിയും പടവലവും കായ്ച്ചു തുടങ്ങിയതേയുള്ളൂ.

നെൽകൃഷി ചെയ്യാതിരുന്ന ഭാഗങ്ങളിൽ മാത്രമേ പച്ചക്കറികൾ വിളവെടുക്കാറായിട്ടുള്ളൂ. എല്ലാ വിഷു സീസണിലും ഇവിടത്തെ പച്ചക്കറികൾ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിപണികളിലെത്തുന്നതാണ്. ലോക്ഡൗൺ കാലത്തും കർഷകർ തെറ്റില്ലാത്ത വരുമാനം നേടിയിരുന്നു.

ഓണാട്ടുകര എള്ളിൻ പെരുമ

എള്ള് ഓണാട്ടുകരയ്ക്ക് വെറുമൊരു ഇടവിളയല്ല. വലിയൊരു ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും തുടർച്ചയാണ്. പാടത്തും പറമ്പിലും തെഴുക്കുന്ന, ഓണാട്ടുകരയുടെയുടെ കനകം. ഭൗമ സൂചികാ സംരക്ഷണം നേടിയ ഔഷധ ഗുണമുള്ള ‘ഓണാട്ടുകര എള്ളിനു’ വലിയ പെരുമയുണ്ട്. എള്ളിന്റെ നല്ലകാലം ഇവിടെ ഇടയ്ക്ക് അസ്തമിച്ചു തുടങ്ങിയതാണ്.

ഇപ്പോൾ കൃഷിക്കു പ്രോത്സാഹനമായി പല പദ്ധതികളുണ്ട്. കർഷകർ കുറേപ്പേരെങ്കിലും തിരിച്ചെത്തിയിരിക്കുന്നു. ഇപ്പോൾ പാടങ്ങളിൽ എള്ള് പൂവിട്ടു നിൽക്കുകയാണ്. വിളവു കാലമാകുന്നു.ചിങ്ങത്തിലും മകരത്തിലും നെല്ലു കൊയ്യുന്നതിനു പിന്നാലെയാണ് എള്ളു വിതയ്ക്കുന്നത്. മുൻപൊക്കെ നെൽകൃഷിയിലെ നഷ്ടം കർഷകർ കുറച്ചെങ്കിലും നികത്തിയിരുന്നത് എള്ളിലൂടെയാണ്.

3 മാസം കൊണ്ടു വിളവെടുക്കാം. കായംകുളം 1, തിലക് എന്നീ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. വള്ളികുന്നം കൃഷിഭവൻ പരിധിയിൽ 40 ഹെക്ടറിലും ഭരണിക്കാവ് കൃഷിഭവൻ പരിധിയിൽ 50 ഹെക്ടറിലും ഇത്തവണ കൃഷിയുണ്ട്. വള്ളികുന്നത്ത് 80 കർഷകരും ഭരണിക്കാവിൽ 117 കർഷകരുമാണ് രംഗത്തുള്ളത്. വീട്ടുവളപ്പുകളിലും കൃഷി വ്യാപിച്ചിട്ടുണ്ട്.

കറ്റാനം നെല്ല് ഉൽപാദക സംഘം പ്രസിഡന്റ് തോമസ് എം.മാത്തുണ്ണിയും രാജേഷ്‌ വിൽസണും പുതിയ കർഷകർക്കു പ്രചോദനമായി രംഗത്തുണ്ട്.  വീടിനടുത്തുള്ള ആന്നിയിൽ പാടശേഖരത്തിലെ നെല്ല് കൊയ്ത ശേഷം 5 ഏക്കറിൽ ആണ് തോമസ് എം.മാത്തുണ്ണി എള്ള് കൃഷിയിറക്കിയത്. കർഷകർക്കു പിന്തുണയുമായി കൃഷിവിജ്ഞാന കേന്ദ്രവും കൃഷിഭവനുകളുമുണ്ട്. 

കരീലക്കുളങ്ങര കളരിക്കൽ ക്ഷേത്രത്തിനടുത്ത് 1.5 ഏക്കറിൽ വിപഞ്ചികയിൽ ചന്ദ്രസേനൻ നായർ (ഉണ്ണി) 5 വർഷമായി എള്ള് കൃഷി ചെയ്യുന്നുണ്ട്. ഈയാഴ്ച വിളവെടുക്കും. കായംകുളം, മുതുകുളം, ആറാട്ടുപുഴ, പത്തിയൂർ, ദേവികുളങ്ങര, ചേപ്പാട്, കണ്ടല്ലൂർ പഞ്ചായത്തുകളിലായി 22 ഹെക്ടറോളം കൃഷിയുണ്ട്.

raggi-alappuzha
റാഗി കൃഷി

‌പഞ്ഞപ്പുല്ല് കൃഷിക്കും പഞ്ഞമില്ല

കാത്സ്യത്തിന്റെ കലവറയായ പഞ്ഞപ്പുല്ല് കൃഷി ചെയ്യുകയാണ് കുടുംബശ്രീ അംഗങ്ങൾ.   അര ഏക്കർ സ്ഥലത്ത് 14–ാം വാർഡിലെ ധനശ്രീ കുടുംബശ്രീ അംഗങ്ങളായ സുധർമ്മ, ജ്യോതി, സതിയമ്മ, തങ്കമണി, സരളമ്മ, ശ്രീദേവി, പുഷ്പകുമാരി, ലത എന്നിവരാണ് നന്നംകേരിൽ ശശിധരന്റെ പാടത്ത് പഞ്ഞപ്പുൽ കൃഷി ചെയ്തത്. കോഴിവളവും ചാണകവും ചാരവും വളമായി നൽകി. 

തെക്കേച്ചിറ കേശവനും കുടുംബാംഗങ്ങളും ജലസേചന സൗകര്യം  ഒരുക്കി. മുഹമ്മ കൃഷി ഭവനിൽനിന്നുള്ള വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ സിന്ധുരാജീവ്, മുഹമ്മ പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ്, കൃഷി ഓഫിസർ രാഖി അലക്സ്, പഞ്ചായത്തംഗം കുഞ്ഞുമോൾ ഷാനവാസ് എന്നിവർ പ്രസംഗിച്ചു.

സഞ്ചിയും ചട്ടിയും നിറയെ പച്ചക്കറി

കടൽക്ഷോഭത്തിൽ പച്ചക്കറി കൃഷി നശിക്കാൻ സാധ്യതയുള്ളതിനാൽ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ ഗ്രോബാഗുകളിലാണ് കൃഷി ഏറെയും. ഉപ്പുവെളളം കയറുന്നതിനാൽ കൃഷി വ്യാപകമാക്കാൻ കഴിയാറില്ല.ആറാ‌ട്ടുപുഴയിൽ മൺചട്ടികളിൽ തക്കാളി, മുളക്, വെണ്ട, പയർ, വഴുതന തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്.   

ചിങ്ങോലിയിൽ പച്ചക്കറികളുടെ കൃഷി തു‌ടങ്ങി. നേരത്തെ ക‍ൃഷി ഇറക്കിയതിന്റെ വിളവെടുപ്പിനൊപ്പം പുതിയ കൃഷിയിറക്കുന്നുമുണ്ട്.മുതുകുളം പഞ്ചായത്തിൽ മൺച‌ട്ടികളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള ജോലികളാണു പുരോഗമിക്കുന്നത്. 10 ഹെക്‌ടറിൽ കരനെൽകൃഷി ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com