ADVERTISEMENT

സംസ്ഥാനത്ത് വിളനാശം നേരിട്ട കർഷകർക്ക് ഇൻഷുറൻസ് പോളിസി പ്രകാരം 103.5 കോടി രൂപ അനുവദിച്ചു. കേന്ദ്രാവിഷ്കൃത വിള ഇൻഷുറൻസ് പദ്ധതി  പ്രകാരമുള്ള അപേക്ഷകളുടെ പ്രീമിയത്തിന്റെ സംസ്ഥാന വിഹിതമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  വിളനാശത്താൽ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഈ തീരുമാനം ഏറെ ആശ്വാസം പകരും.  49,048 കർഷകർക്ക് ഇൻഷുറൻസ് ക്ലെയിം ലഭിക്കും.

2019–20ൽ പദ്ധതിയിൽ ചേർന്ന  കർഷകർക്ക് ക്ലെയിം  ഇനത്തിൽ നൽകേണ്ട തുക വൈകുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി. സംസ്ഥാന സർക്കാരിന്റെ വിഹിതം ഒടുക്കുന്നതു സംബന്ധിച്ച് തീരുമാനമായതോടെ, ഒരാഴ്ചയ്ക്കുള്ളിൽ തുക അനുവദിക്കാമെന്നു കേന്ദ്ര സർക്കാരിനു കീഴിലുള്ള അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് സംസ്ഥാന കൃഷി വകുപ്പിനെ  അറിയിച്ചു. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിന്റെ കുടിശിക മാത്രമായി 95 കോടിയും,  പ്രധാനമന്ത്രി ഫസൽ ബീമ യോജന കുടിശിക പ്രകാരം 8.5 കോടി രൂപയുമാണ് കർഷകർക്ക് വിതരണം ചെയ്യേണ്ടത്.

മഴയും പ്രകൃതി ദുരന്തങ്ങളും മൂലമുള്ള നാശനഷ്ടങ്ങളിൽ സംരക്ഷണം നൽകാനായി പ്രധാനമന്ത്രി ഫസൽ ബീമ യോജന,  കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് എന്നിങ്ങനെ രണ്ടു പോളിസികളാണ് കേന്ദ്രാവിഷ്കൃത പദ്ധതികളായുള്ളത്. വിളകൾ മാറുന്നതനുസരിച്ച് കവറേജ് തുകയും അതിനുള്ള  പ്രീമിയവും മാറും.  കവറേജ് തുകയുടെ 10 മുതൽ 30 % വരെയാണ് പ്രീമിയം ഇനത്തിൽ ഈടാക്കുന്നത്. 2 മുതൽ 5 % മാത്രമാണ് കർഷകർ നൽകേണ്ടത്. ബാക്കി കേന്ദ്ര സംസ്ഥാന – സർക്കാരുകൾ  തുല്യമായി നൽകും.  അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി മുഖേനയാണ് 2 പോളിസികളും നടപ്പാക്കുന്നത്.

രണ്ടു വർഷത്തിനിടെ കോടികളുടെ കൃഷി നാശമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിസന്ധിയിലായ കർഷകർക്ക് ഇൻഷുറൻസ് ക്ലെയിം ഇനത്തിൽ ലഭിക്കേണ്ട തുക കിട്ടാതായതോടെ ദുരിതം ഇരട്ടിയായി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകൾക്കാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിന്റെ ആനുകൂല്യം ലഭിക്കുക. നെല്ല്, വാഴ, മരച്ചീനി എന്നീ വിളകളെയാണ് പ്രധാനമന്ത്രി ഫസൽ ബീമ യോജന ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

English summary: Crop Insurance for Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com