വിൽപന ഇടിച്ച് കോഴിവില വളർന്നു വളർന്ന് മുകളിലേക്ക്: കർഷകശ്രീ ഇത് മുൻപേ പറഞ്ഞിരുന്നു
Mail This Article
കോഴിവില കോഴിക്കൊപ്പം വളർന്നുവളർന്ന് മുകളിലേക്ക്. കർഷകസമരവും തീറ്റവിലക്കയറ്റവുമെല്ലാം കോഴിവളർത്തൽ മേഖലയെ തളർത്തിയതാണ് ഇപ്പോഴത്തെ വിക്കയറ്റത്തിനു കാരണം. വരും നാളുകളിൽ ഇറച്ചിക്കോഴിക്ക് വില കയറുമെന്ന് കേരളത്തിൽ രണ്ടാം ലോക്‌ഡൗൺ തുടങ്ങുന്നതിനുമുൻപ് ഏപ്രിൽ 27ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ കർഷകശ്രീ പറഞ്ഞിരുന്നു.
50 കിലോ ചാക്കിന് ഏകദേശം 1500 രൂപയായിരുന്ന വില ഇപ്പോൾ 2000–2200 രൂപയിലാണ്. ലോക്ഡൗൺ മുന്നിൽക്കണ്ട് എപ്രിൽ അവസാന വാരം മുതൽ കേരളത്തിലെ പല കർഷകരും കോഴിക്കുഞ്ഞുങ്ങളെ ഫാമിൽ നിക്ഷേപിക്കുന്നതിൽനിന്നു വിട്ടുനിന്നു. തീറ്റവില ഉയർന്നതിനാലും ലോക്ഡൗണിൽ വിൽപന ഇടിവ് ഉണ്ടാകുമെന്നു മുന്നിൽക്കണ്ടുമായിരുന്നു ഈ വിട്ടുനിൽക്കൽ. കോഴിക്കർഷകർ കുഞ്ഞുങ്ങളെ നിക്ഷേപിക്കാതെ വിട്ടുനിന്നാൽ മാർക്കറ്റിൽ ലഭ്യത കുറയും, അതനുസരിച്ച് വിലക്കയറ്റം ഉണ്ടാവുക സ്വാഭാവികം.
ഉയർന്ന ഉൽപാദനച്ചെലവാണ് ഇപ്പോൾ കോഴിക്കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഏപ്രിൽ ആദ്യവാരങ്ങളിൽ 50 രൂപ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്കുഞ്ഞിന് ഇപ്പോൾ 20–22 രൂപയാണ് വില. ഏപ്രിൽ അവസാന വാരം 10 രൂപയിൽത്താഴെ വില വന്നിരുന്നു. കർഷകർ കുഞ്ഞുങ്ങളെ വാങ്ങാതിരുന്നതാണ് നഷ്ടം സഹിച്ചും വില കുറയ്ക്കാൻ ഹാച്ചറിയുടമകൾ നിർബന്ധിതരായത്.
കോഴിയുടെ വിലക്കയറ്റം പ്രധാനമായും ചില്ലറവ്യാപാരികളെയാണ് പ്രതികൂലമായി ബാധിച്ചത്. പലേടത്തും കോഴിവില കിലോയ്ക്ക് 150 രൂപയാണ്. ഇതോടെ വിൽപന ഇടിഞ്ഞിട്ടുണ്ട്. ഒരുഭാഗത്ത് കർഷകർ തീറ്റവിലക്കയറ്റംകൊണ്ട് ബുദ്ധിമുട്ടുമ്പോൾ മറുഭാഗത്ത് ചില്ലറവ്യാപാരികൾ കോഴിവിലയിൽ ബുദ്ധിമുട്ടുകയാണ്. വില ഉയർന്നതിനാൽ ഉപഭോക്താക്കളും കോഴിയിറച്ചിയോട് വിമുഖത കാണിക്കുകയാണ്.
English summary: Broiler chicken prices soar in Kerala