കോഴിക്കോട്ട് ഇറച്ചിക്കോഴിവില ഇടിക്കാൻ വ്യാജ ‘പക്ഷിപ്പനി’; പൊലീസിൽ പരാതി നൽകി
Mail This Article
വിലക്കയറ്റത്തിലും വിൽപനയിടിവിലും നട്ടംതിരിയുന്ന കോഴിക്കർഷകരെ ബുദ്ധിമുട്ടിലാക്കാൻ ആസൂത്രിത നീക്കം. കോഴിക്കോട് മുക്കത്തും കൊടിയത്തൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന വ്യാജപ്രചരണം ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കർഷകൻ പൊലീസിൽ പരാതി നൽകി. തിരൂരങ്ങാടി സ്വദശി അഷ്റഫ് തട്ടാരത്തൊടിയാണ് വ്യാജപ്രചരണത്തിനെതിരേ പോലീസിൽ പരാതിപ്പെട്ടത്.
കോവിഡ് പ്രതിസന്ധി മൂലം കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലയിലുണ്ടായ വർധന മൂലമാണ് കോഴിവില ഉയർന്നിരിക്കുന്നത്. ഈ അവസരം മുതലെടുത്ത് ചിലർ പക്ഷിപ്പനി പരന്നുവെന്ന് പ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഇന്നലെ (18-07-2021) നേരിന്റെ കാരശ്ശേരി എന്ന ഫെയ്സബുക്ക് കൂട്ടായ്മയിൽ നിഖില സന്തോഷ് എന്ന പ്രൊഫൈലിൽനിന്നാണ് വ്യാജപ്രചരണം പോസ്റ്റ് ചെയ്തതെന്നും ഇത് ഒട്ടേറെ ആളുകൾ ഷെയർ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
കോഴിക്കോട് ജില്ലയിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.കെ. ബേബി കർഷകശ്രീയോടു പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റുകളിൽ പറയുന്ന മുക്കത്തും കൊടിയത്തൂരിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് 2020 ഫെബ്രുവരിയിലായിരുന്നു. പഴയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുതുതായി പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ലോക്ഡൗൺ തുടങ്ങിയതു മുതൽ കോഴിവിപണിയിൽ ചാഞ്ചാട്ടം ആരംഭിച്ചതാണ്. തീറ്റവിലക്കയറ്റവും കോഴിലഭ്യതയുമാണ് ഇപ്പോഴത്തെ വിലവർധനയ്ക്കു കാരണം. പല കർഷകരും നിലനിൽപ്പിനായി ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരത്തിൽ വ്യാജപ്രചരണങ്ങൾ നടക്കുന്നത്. അതുകൊണ്ടുതന്നെ വ്യാജപ്രചരണങ്ങൾക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കേരള പൗൾട്രി ഫാർമേഴ്സ് മുന്നറിയിപ്പു നൽകി. വ്യാജ സന്ദേശമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഫെയ്ബുക്ക് വ്യാജസന്ദേശമെന്ന പോസ്റ്റിൽ കാണിക്കുന്നുണ്ട്.
English summary: Fake news on avian influenza