ADVERTISEMENT

മത്സ്യോല്‍പാദനം, നാളികേരകൃഷി, ടൂറിസം എന്നിവയ്ക്കു പിന്നാലെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് കടല്‍പായല്‍ കൃഷിയുമായി ലക്ഷദ്വീപ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ദ്വീപില്‍ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടല്‍പായല്‍ കൃഷി വന്‍ വിജയമായതിനെ തുടര്‍ന്നാണിത്. ജനവാസമുള്ള 9 ദ്വീപുകളില്‍ വ്യാപകമായ തോതില്‍ കടല്‍പായല്‍ കൃഷി പരിചയപ്പെടുത്തി പുതിയ സാമ്പത്തിക സ്രോതസ്സിന് അടിത്തറ പാകുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ഇതിന്റെ ഭാഗമായി, സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക സഹായത്തോടെ വിവിധ ദ്വീപുകളിലായി  മുളകൊണ്ട് നിര്‍മിച്ച 2500ല്‍പ്പരം ചങ്ങാടങ്ങള്‍ ഉപയോഗിച്ച് പായല്‍കൃഷി ആരംഭിച്ചു. ലക്ഷദ്വീപിലെ തദ്ദേശീയ ഇനമായ എഡുലിസ് എന്ന കടല്‍പായലാണ് കൃഷി ചെയ്യുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള 10 സ്വയം-സഹായക സംഘങ്ങളുള്‍പ്പെടെ ദ്വീപിലെ 100 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കടല്‍പായല്‍ കൃഷിയുടെ ഗുണഫലം ലഭിക്കുക.

seaweed-2
കവരത്തി തീരത്തെ കടല്‍പായല്‍ കൃഷിയിടം

ലക്ഷദ്വീപിലെ കടല്‍ത്തീരങ്ങള്‍ പായല്‍കൃഷിക്ക് ഏറ്റവും അനയോജ്യവും മരുന്ന്-ഭക്ഷ്യ വ്യവസായങ്ങള്‍ക്ക് ഗുണകരമാകുന്ന മികച്ച കടല്‍പായലുകള്‍ ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും സിഎംഎഫ്ആര്‍ഐ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. തദ്ദേശീയ പായല്‍വര്‍ഗങ്ങളുടെ കൃഷിക്ക് ദ്വീപ് തീരങ്ങളില്‍ 45 ദിവസനത്തിനുള്ളില്‍ 60 മടങ്ങ് വരെ വളര്‍ച്ചാനിരക്ക് ലഭിക്കുമെന്നും പഠനം വെളിപ്പെടുത്തി. ഈ പഠനത്തിന്റെ വെളിച്ചത്തിലാണ് ലക്ഷദ്വീപ് ഭരണകൂടം സിഎംഎഫ്ആര്‍ഐയുമായി ചേര്‍ന്ന് കില്‍ത്താന്‍, ചെത്ത്‌ല, കടമത്ത്, അഗത്തി, കവരത്തി എന്നീ ദ്വീപുകളില്‍ കഴിഞ്ഞ വര്‍ഷം കടല്‍പായല്‍ കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. ഇത് വന്‍ വിജയമായിരുന്നു.

പ്രതിവര്‍ഷം മുപ്പതിനായിരം ടണ്‍ കടല്‍ പായല്‍, 75 കോടി രൂപ

ലക്ഷദ്വീപ് തീരങ്ങളില്‍നിന്ന് പ്രതിവര്‍ഷം 75 കോടി രൂപയുടെ കടല്‍പായല്‍ ഉല്‍പാദിപ്പിക്കാമെന്ന് ഈ പഠനത്തിലൂടെ ബോധ്യപ്പെട്ടെന്ന് സിഎംഎഫ്ആര്‍ഐയിലെ ഗവേഷകന്‍ ഡോ. മുഹമ്മദ് കോയ പറഞ്ഞു. വിവിധ ദ്വീപുകളിലെ 21,290 ഹെക്ടര്‍ വിസ്തൃതിയിലുള്ള ലഗൂണുകളുടെ (തീരക്കടല്‍) ഒരു ശതമാനം മാത്രം (200 ഹെക്ടര്‍) ഉപയോഗിച്ചാണിത്. ഏകദേശം മുപ്പതിനായിരം ടണ്‍ ഉണങ്ങിയ പായല്‍ ഓരോ വര്‍ഷവും വിളവെടുക്കാം. ഒരു ഹെക്ടറില്‍നിന്ന് 150 ടണ്‍ വരെ ഉല്‍പാദനം നേടാമെന്നും അദ്ദേഹം പറഞ്ഞു.

seaweed-3
കൃഷിയിറക്കുന്നതിനായി വനിതാ സ്വയംസഹായക സംഘാംഗങ്ങള്‍ ചങ്ങാടങ്ങള്‍ തയാറാക്കുന്നു.

നേട്ടങ്ങളുടെ ഈ കണക്കാണ് കടല്‍പായല്‍ കൃഷിയിലേക്ക് തിരിയാന്‍ ലക്ഷദ്വീപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. സാമ്പത്തിക നേട്ടത്തിനു പുറമെ, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനും കടല്‍പായല്‍ കൃഷി അനുയോജ്യമാണ്. വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് പിടിച്ചുവയ്ക്കാന്‍ കടല്‍പായലുകള്‍ക്ക് ശേഷിയുണ്ട്. സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ച അളവില്‍ കൃഷി ചെയ്യുന്നതിലൂടെ മാത്രം പ്രതിദിനം 6500 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഇത്തരത്തില്‍ പായലുകള്‍ക്ക് സംഭരിച്ചുവയ്ക്കാനാകും.

സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക പിന്തുണയോടെ, ലക്ഷദ്വീപിലെ ഫിഷറീസ്, വനം-പരിസ്ഥിതി, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി. കവരത്തിയില്‍ പ്രവര്‍ത്തിക്കുന്ന സിഎംഫ്ആര്‍ഐയുടെ കീഴിലുള്ള ലക്ഷദ്വീപ് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സഹകരണവുമുണ്ട്. കടല്‍പായല്‍ കൃഷി ജനകീയമാക്കല്‍, നൈപുണ്യ വികസനം എന്നിവയാണ് ആദ്യഘട്ട കൃഷിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം, കൃഷിയുടെ പാരിസ്ഥിതിക പ്രതിഫലനങ്ങള്‍, സ്ഥലനിര്‍ണയത്തിനുള്ള മാപ്പിങ്, ആഴമുള്ള സ്ഥലങ്ങളിലെ കൃഷിരീതി വികസനം തുടങ്ങിയ പഠനങ്ങള്‍ സിഎംഎഫ്ആര്‍ഐ ചെയ്ത് വരുന്നുണ്ട്.

English summary: Lakshadweep Administration Sees Seaweed Farming as Another Driver of Economy of Islands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com