ADVERTISEMENT

കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തുമോ? കേരളത്തിലെ മലയോര കർഷകരുൾപ്പെടെയുള്ള കർഷക സമൂഹം അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾക്കാണ് കർഷകർ കാത്തിരിക്കുന്നത്. 

കേന്ദ്ര സർക്കാരിന് പലതവണ കത്തുകൾ അയച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണു നേരിട്ടു കാണുന്നത്. സംസ്ഥാന വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ, സംസ്ഥാന വനം മേധാവി പി.കെ. കേശവൻ എന്നിവരും പങ്കെടുക്കുന്നുണ്ട്.

കാട്ടുപന്നിയെ ക്ഷുദ്രജീവി(വെർമിൻ) ആയി പ്രഖ്യാപിച്ചാൽ വനമേഖലയ്ക്കു പുറത്ത് ആർക്കും ഇവയെ കൊല്ലാം. ഇറച്ചിയും ഉപയോഗിക്കാം. കൊല്ലാനും ജഡം മറവ് ചെയ്യാനും വനംവകുപ്പിന്റെ അനുമതി ആവശ്യമില്ല. കാക്ക, വവ്വാൽ, ചുണ്ടെലി, എലി എന്നിവയാണ് കേരളത്തിൽ ഇതുവരെ വെർമിൻ പട്ടികയിലുള്ളത്. 

സംസ്ഥാനത്ത് ജനുവരി മുതൽ ഇതുവരെ വന്യജീവി ആക്രമണത്തിൽ 64 മരണമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 2 മരണം കാട്ടുപന്നി മൂലമാണ്. എന്നാൽ, മരണത്തേക്കാളുപരി കൃഷിയിടങ്ങളിൽ കാട്ടുപന്നികളുണ്ടാക്കുന്ന നാശനഷ്ടങ്ങൾ എറെയാണെന്നതാണ് കർഷകർ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാൻ കാരണം. വനമേഖലയോട് ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിലും വനം ഇല്ലാത്ത സ്ഥലങ്ങളിലും വരെ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണ്. കൃഷിയിടത്തിൽ പ്രവേശിച്ചാൽ പൂർണമായും വിളകൾ നശിപ്പിച്ച് പോകുന്നതുകൊണ്ടുതന്നെ കർഷകർ ഏറെ പ്രതിസന്ധിയിലാണ്. വന്യജീവി ആയതിനാൽ കർഷകർക്ക് സ്വയം ഇല്ലായ്മ ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. അതിനാലാണ് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായത്.

ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ തങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. 

English summary: Forest dept steps up drive to kill wild pigs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com