കാട്ടുപന്നിയുടെ ക്ഷുദ്രജീവി സ്ഥാനം: ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ എന്ന് സന്ദേഹം
Mail This Article
കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണമെന്ന കേരളത്തിലെ കർഷകരുടെ ആവശ്യം കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി ഭൂവേന്ദ്ര യാദവിനെ അറിയിച്ചെന്നും കർഷകരുടെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
വന്യജീവികളുടെ ആക്രമണം തുടരെത്തുടരെ ആവർത്തിക്കുകയാണ്. അതിനു പകരം ശാസ്ത്രീയമായ ഒരു പരിഹാരമാർഗം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ കർഷകർ അഭ്യർഥിക്കുന്നത് ഇത്തരം വന്യജീവികളെ വെടിവച്ചുകൊല്ലാനുള്ള അനുവാദം അവർക്കു നൽകണമെന്നാണ്. അതിൽ പ്രധാനമായും കാട്ടുപന്നികൾ നടത്തുന്ന അക്രമണത്തെ തടയുക എന്നതാണ്. അതിന് കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് കർഷകസമൂഹം മുൻപോട്ടുവച്ചിട്ടുള്ളത്. ഈ ആവശ്യമാണ് പ്രധാനമായും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിട്ടുള്ളത്. എന്നാൽ, ഒരു നിയന്ത്രണവുമില്ലാതെ വെടിവയ്ക്കാൻ പൗരന്മാർക്ക് അനുവാദം നൽകുന്നത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുള്ള സന്ദേഹം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, അടിയന്തര പരിഹാരമെന്ന നിലയിൽ എന്ത് സഹായമാണ് ചെയ്തുതരാൻ കഴിയുകയെന്നത് പരിശോധിക്കാമെന്ന വാഗ്ദാനം കേന്ദ്രമന്ത്രി നൽകിയിട്ടുണ്ടെന്നും എ.കെ. ശശീന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
അതുപോലെ സംസ്ഥാനം മുന്നോട്ടുവച്ച 620 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ പിന്തുണ ലഭിച്ചു. ഫണ്ട് ലഭ്യത അനുസരിച്ച് സഹായിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയതായും വനംമന്ത്രി അറിയിച്ചു.
English summary: Wild Boar Problems in Kerala