ADVERTISEMENT

പച്ചക്കറി വില വർധന നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് ഇന്നു മുതൽ പച്ചക്കറി എത്തിത്തുടങ്ങുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടികളാണ് ആരംഭിച്ചത്. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറികൾ ഇന്നുമുതൽ തന്നെ വിപണിയിലെത്തിക്കാനാണ് ഹോർട്ടികോർപ്പ് തയാറെടുക്കുന്നത്. 

കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. വിപണിയിൽ പച്ചക്കറിവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറിവില സാധാരണ നിലയിൽ ആക്കാനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തയാറാക്കിയത്. കാർഷിക വിപണന മേഖലയിൽ ഇടപെടൽ നടത്തുന്ന ഹോർട്ടികോർപ് വിഎഫ്‌പിസികെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും കാലോചിതമായ ഇടപെടൽ വിപണിയിൽ വരുത്തുന്ന തരത്തിലുള്ള സംവിധാനം രൂപകൽപന ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹോർട്ടികോർപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഡബ്ല്യുടിഒ സെൽ സ്പെഷൽ ഓഫീസർ ആരതിയുടെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.

നാടൻ പച്ചക്കറിയെ ആശ്രയിച്ച് വിപണിയെ പിടിച്ചുനിർത്താൻ നമുക്കാവണം. അതിനായി പ്രാദേശിക പച്ചക്കറി ഉൽപാദനം ഇനിയും വർധിപ്പിച്ചേ മതിയാകൂ. വീട്ടുവളപ്പിൽ ചെറിയതോതിലുള്ളതാണെങ്കിലും പച്ചക്കറി ഉൽപാദനം വർധിപ്പിക്കണം. അധികമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിക്കുമെന്നും അതിലൂടെ സംഭരിക്കുന്ന പച്ചക്കറികൾ ഏകോപിപ്പിച്ച് പൊതു വിപണിയിൽ എത്തിക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് പച്ചക്കറിക്കൃഷി നശിച്ചു പോയവർക്ക് അടിയന്തിരമായി പച്ചക്കറിത്തൈകൾ ലഭ്യമാക്കാനും കൃഷി മന്ത്രി നിർദ്ദേശം കൊടുത്തു.

English summary: Vegetables to be brought from other states: Agriculture Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com