പശുക്കളിൽ ചർമമുഴ രോഗം വീണ്ടും വ്യാപിക്കുന്നു; ആശങ്കയോടെ ക്ഷീരകർഷകർ
Mail This Article
സംസ്ഥാനത്ത് പശുക്കളിൽ ചർമമുഴ രോഗം വ്യാപകമാകുന്നതിനാൽ ക്ഷീര കർഷകർ ആശങ്കയിൽ. പാലുൽപാദനം ഗണ്യമായി കുറയുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പശുക്കളിലാണ് ഇപ്പോൾ രോഗം കൂടുതലായി കാണുന്നത്. ലംപിസ്കിൻ വൈറസുകളാണ് രോഗത്തിന് ഇടയാക്കുന്നതെന്നാണ് കേരള വെറ്ററിനറി സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. രോഗത്തിന്റെ വ്യാപന നിരക്ക് 2 മുതൽ 45 ശതമാനവും മരണനിരക്ക് 10 ശതമാനത്തിൽ താഴെയുമാണ്.
അത്യുൽപാദന ശേഷിയുള്ള സങ്കരയിനം പശുക്കൾ, കിടാരികൾ എന്നിവയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ഈച്ചകളും കൊതുകുകളും വഴിയാണ് വൈറസ് പശുക്കളിലെത്തുക.
ലക്ഷണങ്ങൾ
രോഗാണു ശരീരത്തിൽ പ്രവേശിച്ച് 4 ദിവസം മുതൽ 5 ആഴ്ച വരെയുള്ള സമയത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊഴുകുക, ഗ്രന്ഥികളിലെ വീക്കം, വിശപ്പില്ലായ്മ, ഒരാഴ്ച നീളുന്ന പനി, പാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവ് എന്നിവയാണ് ലക്ഷണങ്ങൾ. തുടർന്ന് ശരീരത്തിൽ കട്ടിയുള്ള മുഴകൾ കണ്ടു തുടങ്ങും. ഇവ പൊട്ടി രക്തസ്രാവമുണ്ടാവുകയും മുറിവുകളായി മാറുകയും ചെയ്യും.
പ്രതിവിധി
വൈറസ് രോഗബാധയായതിനാൽ ഫലപ്രദമായ മരുന്നില്ല. രോഗം ബാധിച്ച പശുക്കളെ മാറ്റിപ്പാർപ്പിച്ച് ശരിയായ ചികിത്സയും പരിചരണവും നൽകണം. ശുചിത്വം രോഗനിയന്തണത്തിന് പ്രധാന ഘടകമാണ്. രോഗം ബാധിച്ച പശുവിന്റെ പാൽ നന്നായി തിളപ്പിച്ച് ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.
ചർമമുഴ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English summary: Lumpy Skin Disease in Cows