നാടൻ പശു ഇനങ്ങളുടെ സംരക്ഷണത്തിന് 3 ലക്ഷം രൂപയുടെ ദേശീയ പുരസ്കാരം നേടി കോട്ടയംകാരി
Mail This Article
കൃഷി മേഖലയിലും വളർത്തു മൃഗ പരിപാലനത്തിലും വൈവിധ്യത്തിന്റെ വഴികൾ കണ്ടെത്തിയ കോട്ടയം കുര്യനാട് ഇടത്തനാൽ വീട്ടിലേക്കു ദേശീയ പുരസ്കാരം. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രാലയത്തിന്റെ ഗോപാൽരത്ന പുരസ്കാരമാണ് (3 ലക്ഷം രൂപ) ഇടത്തനാൽ സണ്ണി ഏബ്രഹാമിന്റെ ഭാര്യ രശ്മിക്കു ലഭിച്ചത്. അപൂർവമായ നാടൻ കന്നുകാലി ഇനങ്ങളെ സംരക്ഷിക്കുന്നതിനു ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഒന്നാം സ്ഥാനം ജയ്പുർ സ്വദേശി സുരന്ദ്ര അവാന നേടി.
ഐക്യരാഷ്ട്ര സംഘടനയിൽ 2 പതിറ്റാണ്ട് സേവനമനുഷ്ഠിച്ച ശേഷം നാട്ടിൽ മടങ്ങിയെത്തി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു സണ്ണിയും കുടുംബവും. നാൽപതോളം നാടൻ പശുക്കളും 18 സങ്കരയിനം പശുക്കളുമാണ് കുര്യനാട്ടിലെ ഫാമിലുള്ളത്. നാടൻ പശുക്കളിൽനിന്നു പ്രതിദിനം 25 മുതൽ 30 ലീറ്റർ വരെ പാൽ ലഭിക്കും. നാടൻ പശുക്കളുടെ 17 ഇനങ്ങൾ കുര്യനാട്ടിലെ ഫാമിലുണ്ട് വെച്ചൂർ, കാസർകോട്, ഉത്തരേന്ത്യൻ ഇനങ്ങളായ ഗിർ, റാത്തി, താർപാർക്കർ, സഹിവാൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ആടുകൾ, കോഴികൾ, പ്രാവ്, ഗിനിക്കോഴി, കാട, തേനീച്ച വിവിധയിനം നായ്ക്കൾ എന്നിവയുമുണ്ട്. കൃഷിയിടത്തിനോടു ചേർന്നു മത്സ്യകൃഷിയുമുണ്ട്. മണ്ണും രാസവളങ്ങളും കീടനാശിനിയും പൂർണമായും ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളും ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന നൂതന കൃഷിസങ്കേതമായ അക്വാപോണിക്സിലാണു ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മക്കൾ: സിനി, സിസി, അനീന, റിസ.
ഗുജറാത്തിലെ ആനന്ദിൽ നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് സംഘടിപ്പിച്ച ചടങ്ങിലാണ് രശ്മി പുരസ്കാരം സ്വീകരിച്ചത്. ദേശീയ തലത്തിൽ ലഭിച്ച 1,628 അപേക്ഷകളിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച നാടൻ കന്നുകാലി പരിപാലനത്തിനുള്ള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരവും രശ്മിക്കു ലഭിച്ചിട്ടുണ്ട്.