പാടത്ത് കുതിച്ചുപാഞ്ഞ് കരിവീരന്മാർ; കൃഷി സംസ്കൃതിയുടെ ഉത്സവമായി കന്നുപൂട്ട്
Mail This Article
വയലിലൂടെ ശരവേഗത്തിൽ പായുന്ന കന്നുകൾ. ആർത്തുവിളിക്കുന്ന കാണികൾ. കൃഷി സംസ്കൃതിയുമായി ബന്ധപ്പെട്ട ഉൽസവമായ കന്നുപൂട്ട് മത്സരം കോവിഡ് ഇടവേളയ്ക്കുശേഷം വീണ്ടും സജീവമാകുന്നു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കന്നുപൂട്ടു മത്സരം പ്രധാനമായും നടക്കുന്നത്. ഇതിനായി പ്രത്യേകം പരിശീലനം നൽകിയ കാളകളെയും പോത്തുകളെയുമാണ് ഉപയോഗിക്കുന്നത്. കരിയും നുകവും കെട്ടിയ ഇരു കന്നുകളെയും വളരെ വേഗത്തിൽ ഓടിച്ചുവിടുന്നു. മുന്നിലെത്തുന്നവയ്ക്കാണ് സമ്മാനം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധമാണ് ഈ മത്സരത്തിലൂടെ പ്രകടമാകുന്നത്.
കരേക്കാട്, വളാഞ്ചേരി, പെരിന്തൽമണ്ണ, എടപ്പാൾ, തിരൂർ, മണ്ണാർക്കാട്, തൃത്താല, കുമ്പിടി, ഫെറോക്ക്, മാങ്കാവ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം മത്സരം നടക്കാറുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന കന്നുകൾക്കു കോഴിമാംസം, മുതിര, ആയുർവേദ മരുന്നുകൾ എന്നിവയെല്ലാം നൽകും. ഇവയ്ക്കു വിപണിയിൽ 40 ലക്ഷം രൂപ വരെ വില ലഭിക്കുമെന്ന് കർഷകർ പറയുന്നു.
മത്സരം കാണാൻ ദൂരദിക്കുകളിൽ നിന്നടക്കമുള്ള നൂറുകണക്കിന് കന്നുപൂട്ടു പ്രേമികൾ വയലുകളിൽ എത്താറുണ്ട്.
English summary: Cattle Race in Kerala