ADVERTISEMENT

കൃഷിവകുപ്പിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി പച്ചക്കറിവില നിയന്ത്രിക്കുന്നതിന് തെങ്കാശി ജില്ലയിൽ നിന്നും വിവിധ ഇനം പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേന സംസ്ഥാനത്ത് എത്തിക്കുന്നതിന് ഇന്നലെ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ ധാരണയായതായി കൃഷിമന്ത്രി പി.പ്രസാദ്. കേരളത്തിലെയും തമിഴ്നാട് തെങ്കാശിയിലെയും ഉന്നതതല ഉദ്യോഗസ്ഥർ തമ്മിൽ തെങ്കാശിയിൽ വച്ച് ചേർന്ന ചർച്ചയിലാണ്  6 കർഷകോൽപാദക സംഘങ്ങളിൽനിന്നും പച്ചക്കറികൾ ശേഖരിക്കുന്നതിന് തീരുമാനമായത്.

തമിഴ്നാട് കൃഷിവകുപ്പ് ദിവസേന നിശ്ചയിക്കുന്ന മാർക്കറ്റ് വില അനുസരിച്ചായിരിക്കും കർഷകോൽപാദക സംഘങ്ങൾ പച്ചക്കറികൾ കർഷകരിൽനിന്ന് ശേഖരിച്ച് ഹോർട്ടികോർപ്പിന് കൈമാറുന്നത്. കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്നതിനാൽ ഇടനിലക്കാരെ ഒഴിവാക്കുന്നതിനും ന്യായ വിലയ്ക്ക് ഉൽപന്നങ്ങൾ വാങ്ങുന്നതിനും കഴിയുമെന്നതാണ് പ്രത്യേകത. തെങ്കാശിയിലെ കർഷകർക്കും ഇത് ഗുണപ്രദമായിരിക്കും. കർഷകരിൽനിന്നു ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ പ്രത്യേകം ഗ്രേഡിങ്ങും പാക്കിങ്ങും നടത്തിയായിരിക്കും ഉൽപ്പാദക സംഘങ്ങൾ ഹോർട്ടികോർപ്പിന് കൈമാറുക. സവാള, ചെറിയ ഉള്ളി, നാരങ്ങാ, ശീതകാല പച്ചക്കറികൾ, വെണ്ടയ്ക്ക, അമരയ്ക്ക, വെള്ളരി വർഗ്ഗ  വിളകൾ, പയർവർഗങ്ങൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയവ സംഘങ്ങളിലെ  കർഷകർ കൃഷി ചെയ്യുന്നതായി തെങ്കാശിയിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഡിസംബർ എട്ടിന് ഇത് സംബന്ധിച്ച ഒരു ധാരണപത്രം ഇരു വകുപ്പുകളും ഒപ്പിടുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഹോർട്ടികോർപ്പ് എംഡി ജെ.സജീവിന്റെ നേതൃത്വത്തിൽ കൃഷി അഡീഷണൽ ഡയറക്ടർ ശിവരാമകൃഷ്ണൻ, ഹോർട്ടികോർപ്പ് റീജനൽ മാനേജർ പ്രദീപ് എന്നിവരും തെങ്കാശിയിൽ നിന്നും ഡപ്യൂട്ടി ഡയറക്ടർ ഓഫ് മാർക്കറ്റിങ്, ഡപ്യൂട്ടി ഡയറക്ടർ ഓഫ് ഹോർട്ടി കൾച്ചർ, ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പുകൾ, 6 കർഷക ഉൽപാദന സംഘങ്ങളുടെ സിഇഒമാർ, കർഷക പ്രതിനിധികൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. തെങ്കാശി ജില്ലയിലെ കൃഷി ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ വച്ചാണ് ചർച്ച നടന്നത്.

English summary: Horticorp to procure vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com