ADVERTISEMENT

ആഴക്കടലിന്റെ അറിവുകൾ തേടിയുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) യാത്രക്ക് 75 വയസ്സ്. കടലിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിച്ചെടുക്കുന്ന മത്സ്യങ്ങളുടെ കണക്കെടുപ്പു മുതൽ സമുദ്രമത്സ്യ സമ്പത്തിന്റെ മൂല്യനിർണയവും കടലിൽ നിന്നുള്ള ഔഷധ നിർമ്മാണം വരെ എത്തി നിൽക്കുന്ന ഒട്ടേറെ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സിഎംഎഫ്ആർഐ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിക്കു തുടക്കമിട്ടു. 

1947ൽ ഫെബ്രുവരി മൂന്നിന് മറൈൻ ഫിഷറീസ് റിസർച് സ്റ്റേഷൻ എന്ന പേരിൽ മദ്രാസ് യൂണിവേഴ്‌സിറ്റിക്കു കീഴിൽ മദ്രാസിലാണ് സിഎംഎഫ്ആർഐ  സ്ഥാപിതമായത്. 

സ്ഥാപകദിനാഘോഷ ചടങ്ങിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ.ജെന മുഖ്യാതിഥിയായിരുന്നു. നാടിന്റെ ആവശ്യത്തിനനുസരിച്ച് ഗവേഷണത്തിന്റെ മുൻഗണനകളിൽ മാറ്റങ്ങൾ വരുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ബദൽ ഉപജീവനമാർഗത്തിനു കരുത്ത് പകരുന്ന കടൽപായൽ കൃഷി, സമുദ്ര അലങ്കാരമത്സ്യകൃഷി പോലുള്ള സമുദ്രജലകൃഷിരീതികൾക്കാണ് കേന്ദ്ര സർക്കാർ പ്രാമുഖ്യം നൽകുന്നത്. ഇവ തീരദേശ മേഖലയിലുള്ളവർക്ക് വരുമാനവർധനയ്ക്കും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 

സമുദ്രമേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി കാലാവസ്ഥാവ്യതിയാന പഠനം പോലുള്ളവയ്ക്ക് സിഎംഎഫ്ആർഐ ഊന്നൽ നൽകുമെന്ന് ഡയറക്ടർ ഡോ. എ.ഗോപാലകൃഷ്ണൻ പറഞ്ഞു. ഭാവിയിലെ മത്സ്യോൽപാദനം ത്വരിതപ്പെടുത്തുന്നതിനും തീരദേശ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വലിയ പങ്ക് വഹിക്കുന്ന സമുദ്രജലകൃഷി അനുയോജ്യമായ സമുദ്ര പ്രദേശങ്ങളിൽ വിപുലമാക്കാൻ നിർമിതബുദ്ധി പോലുള്ള സങ്കേതകങ്ങൾ പ്രയോജനപ്പെടുത്തി മത്സ്യകൃഷിരീതികൾ നവീകരിക്കും. കൂടാതെ, സമുദ്ര പരിസ്ഥിതി പരിപാലനം, സമുദ്രജൈവവൈവിധ്യ ഗവേഷണം, സമുദ്രമലിനീകരണ പഠനം, സാമൂഹിക സാമ്പത്തിക അവലോകനം, മത്സ്യരോഗനിർണയം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിൽ തുടർന്നും സിഎംഎഫ്ആർഐ വിപുലമായ ഗവേഷണ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു വർഷം നീണ്ടുനിൽക്കുന്ന എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ലോഗോയും തീം സോങും ചടങ്ങിൽ പ്രകാശനം ചെയ്തു. ഡോ. മിറിയം പോൾ ശ്രീറാം നന്ദി പറഞ്ഞു.

English summary: CMFRI  is celebrating its 75th anniversary today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com