ADVERTISEMENT

മത്സ്യക്കൃഷിയും നയതന്ത്രവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? നേരത്തെ അംബാസഡർ ആയിരുന്നപ്പോഴും ഇപ്പോൾ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (എക്സ്റ്റേണൽ കോ ഓപ്പറേഷൻ) ആയിരിക്കുമ്പോഴും വേണു രാജാമണിക്കു മത്സ്യക്കൃഷിയിൽ താൽപര്യമുണ്ടെന്ന് അധികം ആർക്കും അറിയില്ലായിരുന്നു.

കുമ്പളത്തെ താമസസ്ഥലത്തോടു ചേർന്നു വേമ്പനാട്ടു കായലിലാണു വേണുവിന്റെ മത്സ്യക്കൃഷി. മീനുകൾക്ക് അവയുടെ ആവാസവ്യവസ്ഥയിൽ വളരാനുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. തീരത്തോടു ചേർന്നു വല കെട്ടിത്തിരിച്ച് 1100 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കൂടുകൃഷി രീതിയിലാണ് മത്സ്യങ്ങളെ വളർത്തുന്നത്.

മീൻ വളർത്തലിന്റെ സാധ്യതകൾ മനസ്സിലാക്കുന്നതിനൊപ്പം കർഷകരുടെ ബുദ്ധിമുട്ടുകളും അടുത്തറിയുക ആണ് ലക്ഷ്യമെന്നു വേണു പറയുന്നു.

കേരളത്തിന്റെ തീരങ്ങളിൽ മീൻ കുറഞ്ഞു വരുന്നു. ‌മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ ഏതാണ്ട് എല്ലാം തന്നെ സംസ്ഥാനത്തു നിന്നും മാറ്റി സ്ഥാപിക്കപ്പെട്ടു. മുതൽമുടക്കു കൂടുതൽ വേണമെന്നതും മീനുകളെ നല്ല പരിചരണത്തിലൂടെ വളർത്തി എടുക്കുക ശ്രമകരമാണെന്നതും സാധാരണക്കാരെ ഈ രംഗത്തു നിന്നകറ്റി– അദ്ദേഹം പറയുന്നു.

കേരളതീരങ്ങളിൽ മീൻ കുറഞ്ഞ സാഹചര്യത്തിലാണ് മീൻ കൃഷിയിലേക്കു ജനങ്ങൾ മാറണമെന്നു സർക്കാർ ആഹ്വാനം ചെയ്യുന്നത്. ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡീഷ പോലെയുള്ള സംസ്ഥാനങ്ങൾ വിജയകരമായി മീൻ കൃഷി ചെയ്യുന്നുണ്ട്.

മത്സ്യ മേഖലയിൽ വിയറ്റ്നാമുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതും വേണുവിനെ സ്വാധീനിച്ചു. വിയറ്റ്നാമിൽ വലിയ തോതിലാണ് മീൻ കൃഷി നടക്കുന്നത്. മീനുകൾക്ക് അവയുടെ ആവാസവ്യവസ്ഥയിൽ വളരാനുള്ള സാഹചര്യം പ്രധാനമാണ്. മത്സ്യക്കൃഷിയിലെ വിയറ്റ്നാം മാതൃക കേരളത്തിലും നടപ്പിലാക്കാൻ കഴിയും.

ഉൾനാടൻ ജലാശയങ്ങളാലും നദികളാലും സമ്പന്നമായ കേരളത്തിനു മീൻ വളർത്തലിലൂടെ വലിയ നേട്ടം ഉണ്ടാക്കാം. എന്നാൽ, ജലാശയങ്ങളിൽ അനിയന്ത്രിതമായി പ്ലാസ്റ്റിക്, ശുചിമുറി, വ്യാവസായിക മാലിന്യങ്ങൾ എന്നിവ തള്ളുന്നത് മത്സ്യസമ്പത്ത് ഇല്ലാതാക്കും. യൂറോപ്പിലെ റൈൻ നദിയിലെ മത്സ്യസമ്പത്ത് ഇത്തരത്തിൽ നശിച്ചിരുന്നു. 

എന്നാൽ, അവിടെ സർക്കാരും ജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചതോടെ വെള്ളം ശുദ്ധമായി. മീനുകൾ മടങ്ങിയെത്തി. ഇതേ മാതൃക ഇവിടെയും നടപ്പാക്കാവുന്നതേയുള്ളൂ– വേണു രാജാമണി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com