ADVERTISEMENT

കോട്ടയത്തു ഹിറ്റാകാൻ വാട്ടുകപ്പ കിറ്റ്

വാരപ്പെട്ടിക്കാരുടെ വാട്ടുകപ്പ കിറ്റ്  കോട്ടയത്തും. നാലു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യപ്പെടുന്ന കിറ്റിൽ കഴുകിയുണക്കിയ വാട്ടുകപ്പയ്ക്കൊപ്പം മസാലക്കൂട്ടുമുണ്ടെന്നതാണ് സവിശേഷത. നൂഡിൽസ് പോലെ അതിവേഗം പാചകം ചെയ്യാവുന്ന വിധത്തിലുള്ള ഈ കിറ്റ് വിദേശമലയാളികളുടെ മനം കവർന്നുകഴിഞ്ഞതായി ബാങ്ക് പ്രസിഡന്റ് രാമകൃഷ്ണൻ പറഞ്ഞു. കപ്പ വേവിച്ചശേഷം മസാലക്കൂട്ടും സവോളയും ചേർത്ത് ഇളക്കുകയേ വേണ്ടൂ. താൽപര്യമനുസരിച്ച് തക്കാളി, മാംസം, മത്സ്യം എന്നിവ ചേർത്താൽ കപ്പബിരിയാണിയായി. നൂഡിൽസും പാസ്തയുമൊക്കെ പോലെ കേരളത്തിന്റെ തനതു വിഭവമായി ഇത് ലോകമെങ്ങും എത്തിക്കാനുള്ള ശ്രമത്തിലാണ് കോതമംഗലത്തിനു സമീപമുള്ള വാരപ്പെട്ടി ബാങ്ക്. ഇതിനകം അമേരിക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ജർമനി എന്നിവടങ്ങളിലേയ്ക്ക്  വാട്ടുകപ്പ കയറ്റുമതി ചെയ്ത വാരപ്പെട്ടി ബാങ്കിനെ മന്ത്രി വി.എൻ. വാസവൻ തന്റെ പ്രസംഗത്തിൽ പ്രത്യേകം പ്രശംസിച്ചു. പിന്നീട് ബാങ്ക് സ്റ്റാൾ സന്ദർശിക്കാനും സഹകരണമന്ത്രി മറന്നില്ല. വാട്ടുകപ്പയ്ക്കു പുറമെ സ്വന്തമായി സംസ്കരിച്ചെടുത്ത വെളിച്ചെണ്ണ, ഉണക്കച്ചക്ക, അവൽകപ്പ, വാക്വം ഡ്രൈ ചെയ്ത നേന്ത്രപ്പഴം എന്നിവയും  വാരപ്പെട്ടി ബാങ്കിന്റെ സ്റ്റാളിൽ ലഭിക്കും

അകത്തളങ്ങൾക്കായി ബെംഗളൂരു തൈകൾ

ആന്തൂറിയം, ഓർക്കിഡ്, അകത്തളത്തെടികൾ  തുടങ്ങിയവയുടെ മികച്ച ശേഖരവുമായാണ് ബെംഗളൂരുവിലെ ഇൻഡോ അമേരിക്കൻ ഹൈബ്രിഡ് സീഡ്സ് കർഷകശ്രീ കാർഷികമേളയ്ക്ക് എത്തിരിയിരിക്കുന്നത്. ഗ്രാഫ്റ്റ്ഡ് കാക്ടസ്, സക്കുലന്റ്സ്, ബ്രോമിലിയാഡ്സ് എന്നിവയുടെ വൈവിധ്യമേറിയ ശേഖരം കാണാനും വാങ്ങാനും ഇവർ അവസരമൊരുക്കുന്നു. ഏഴായിരം രൂപ വിലയുള്ള സിങ്കോണിയം ചിയാപെൻസ് തന്നെ തന്നെ ഇവയിലെ താരം. വെള്ളിനിറമുള്ള  മണിപ്ലാന്റ്, വിവിധതരം മോൺസ്റ്റെറ, ഫെലോഡെൻഡ്രോൺ എന്നിവയും ഈ സ്റ്റാളിലുണ്ട് 

ആന്തൂറിയം ബ്ലാക്ക് ഉൾപ്പെടെ പതിനഞ്ചോളം ഇനങ്ങളും മൂന്ന് ഓർക്കിഡ് ഇനങ്ങളും  സ്റ്റാളിൽ വിൽപനക്കുണ്ട്. നാളികേരത്തിന്റെ സുഗന്ധമുള്ള കോക്കനട്ട് ഓർക്കിഡാണ് ഓർക്കിഡ് ഇനങ്ങളിലെ പുതുമ. ഇതിന് 1000 രൂപയോളം വില വരും കൂടാതെ ഓൻസിഡിയം ഫെലനോപ്സിസ് ഇനങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ അന്തൂറിയം, ഓർക്കിഡ്, പച്ചക്കറി വിത്തുകൾ  എന്നിവയുമുണ്ട്. ഇന്തോ അമേരിക്കൻ ഹൈബ്രിഡ് സീഡ്സിന്റെ കാറ്റലോഗ് പരിശോധിച്ച് ചെടികൾ ഓർഡർ ചെയ്യാനും അവസരമുണ്ട്. നടീൽവസ്തുക്കൾ കൊറിയർമാർഗം വീട്ടിലെത്തും.

അഞ്ചിലൊന്നു ചെലവിൽ തുള്ളിനന

എൺപതു ശതമാനം സബ്സിഡിയോടെ തുള്ളിനന സംവിധാനം ഏർപ്പെടുത്താൻ താൽപര്യമുണ്ടോ? കോട്ടയത്തെ കർഷകശ്രീ കാർഷികമേളയിലെ കാർഷിക എൻജിനിയറിങ് വകുപ്പിന്റെ സ്റ്റാൾ സന്ദർശിക്കുകയേ വേണ്ടൂ. അപേക്ഷാഫോറവും മറ്റു വിവരങ്ങളും അവിടെ ലഭിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം പൂരിപ്പിച്ചു നൽകിയാൽ സ്റ്റാളിൽ തന്നെ അപേക്ഷ സ്വീകരിക്കുകയും  ചെയ്യും. കാർഷികോപകരങ്ങൾ സബ്സിഡിയോടുകൂടി വാങ്ങുന്നതിനുളള സ്മാം പദ്ധതിയിൽ ഓൺലൈൻ റജിസ്ട്രേഷൻ നടത്തേണ്ടതെങ്ങനെയെന്നും ഇവിടെ വിശദമാക്കി നൽകും. കൂടാതെ വിവിധ കാർഷികയന്ത്രങ്ങളും ഭക്ഷ്യസംസ്കരണയന്ത്രങ്ങളും നേരിൽ കണ്ടു മനസ്സിലാക്കാനും ഈ സ്റ്റാളിൽ അവസരമുണ്ട്.

ചോളപ്പൊടിക്കു പകരം ചേമ്പിൻപൊടി

കറികളും മറ്റും പാകം ചെയ്യുമ്പോൾ കൊഴുക്കുന്നതിനായി കോൺഫ്ലോർ ചേർക്കാറുണ്ട്. എന്നാൽ കോൺഫ്ലോറിനേക്കാൾ മെച്ചപ്പെട്ട പകരക്കാരനെ അവതരിപ്പിക്കുയാണ് കോട്ടയം ജില്ലയില മാനവെട്ടം ഫുഡ് പ്രോഡക്ട്സ്.  ശീമച്ചേമ്പിന്റെ പൊടിയാണ് ഇവർ കോൺഫ്ലോറിനു ബദലായി കർഷകശ്രീ കാർഷികമേളയിൽ അവതരിപ്പിക്കുന്നത്. ചേമ്പുപൊടിക്കു പുറമേ പ്രാദേശികമായി സംസ്കരിച്ച  അരി, കൂവ, ഉണക്കക്കപ്പ,  മുളക്, കുരുമുളക്, മഞ്ഞൾ ,മല്ലി തുടങ്ങിയയുടെ പൊടി, സ്വന്തമായി സംസ്കരിച്ച വെളിച്ചെണ്ണ എന്നിവയൊക്ക ഇവിടെ ലഭിക്കും. നാടൻ കാർഷികോൽപന്നങ്ങൾക്ക് പരമാവധി വില നേടിക്കൊടുക്കുന്നതിനായി മാൻവെട്ടം ഫാർമേഴ്സ് ക്ലബിന്റെയും കർഷകഫെഡറേഷന്റെയും നേതൃത്വത്തിലാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്

ഇന്നലെ വൈകുന്നേരം ഉദ്ഘാടനം ചെയ്യപ്പെട്ട കാർഷികമേളയിൽ എൺപതോളം സ്റ്റാളുകളിലായി ഒട്ടേറെ കാർഷിക ഉൽപന്നങ്ങളും അനുബന്ധ സേവനങ്ങളും ലഭ്യമാണ്. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ് കാർഷികപ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കർഷകശ്രീയുടെ ഫേയ്സ്ബുക്ക് പേജിലൂടെയും യുട്യൂബ് ചാനലിലൂടെയും  കാർഷികമേളയുടെ ചടങ്ങുകളും വിശേഷങ്ങളും തത്സമയം കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com