മുന്നൂറിലധികം കുടുംബങ്ങൾ മുറുക്ക് നിർമിക്കുന്ന ഗ്രാമം: മണപ്പാറ മുറുക്കിനെക്കുറിച്ച് അറിയാം
Mail This Article
കഴിഞ്ഞ ഏതാനും വർഷങ്ങളായി മണ്ണപ്പാറ നിവാസികൾ നിരന്തര ശ്രമത്തിലാണ്, അവരുടെ തനത് മുറുക്കിന് ലോകവ്യാപാര സംഘടന നൽകുന്ന ഭൗമ സൂചിക (GI) എങ്ങനെങ്കിലും മേടിച്ചെടുക്കാൻ. എന്നാൽ ചുണ്ടിനും കപ്പിനുമിടയിൽ വഴുതിക്കൊണ്ടേ ഇരിക്കുകയാണ് അവരുടെ ഈ ആഗ്രഹം. തിരുച്ചിറപ്പള്ളി-ഡിണ്ടിഗൽ ദേശീയ പാതയിലുള്ള ഒരു താലൂക്കാസ്ഥാനമാണ് മണപ്പാറ. ട്രിച്ചിനാപള്ളിയിൽ നിന്ന് 38 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ചെറു പട്ടണത്തിലെ മുറുക്ക് വിശേഷങ്ങൾക്കും പതിറ്റാണ്ടുകളുടെ കഥ പറയാനുണ്ട്.
മണിഅയ്യർ എന്നയാളാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഈ തനതു മുറുക്ക് വികസിപ്പിച്ചെടുത്തത്. ഇന്ന് ഈ കൊച്ചു പട്ടണത്തിൽ മുന്നൂറിലധികം കുടുംബങ്ങൾ പരമ്പരാഗത മുറുക്ക് നിർമാണത്തിൽ ഏർപ്പെട്ടു വരുന്നു. വിവിധ നിറങ്ങളിലും രുചിയിലുമുള്ള മുറുക്കുകള്‍ ഇവിടെ കിട്ടും.
മണപ്പാറ എത്തുമ്പോള്‍ തന്നെ കച്ചവടക്കാരുടെ 'മുറുക്ക് മുറുക്ക്' എന്ന വിളിയായിരിക്കും നമ്മെ സ്വാഗതം ചെയ്യുന്നത്. ഇളം മഞ്ഞ നിറം, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള മുറുക്കകളാണ് കൂടുതല്‍. മണപ്പാറ മുറുക്കിന് മറ്റെങ്ങും കിട്ടാത്ത രൂചി ലഭിക്കുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. ഇവിടത്തെ ഭൂഗര്‍ഭ ജലത്തിന് ചെറിയ ഒരു ഉപ്പുരസമുണ്ട്. അതാണത്രേ മറ്റിടങ്ങളിലെ മുറുക്കിനെ അപേക്ഷിച്ച് ഇതിന്റെ വിജയ രഹസ്യം. മണപ്പാറ തമിഴ്നാട്ടിലെ പ്രശസ്തമായൊരു കാലിച്ചന്ത കൂടിയാണ്.