ADVERTISEMENT

കാസർകോട് ജില്ലയിലെ മുളിയാർ,കാറഡുക്ക പഞ്ചായത്തുകളിൽ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ഡെയറി ഫാം ഇൻസ്പെക്ടർ നടത്തിയത് പകൽക്കൊള്ളയെന്ന് ഉപസമിതി

പശു വിതരണ പദ്ധതിയിൽ  ലക്ഷങ്ങളുടെ തട്ടിപ്പ്. ഡെയറിഫാം ഇൻസ്പെക്ടർക്കെതിരെ വിജിലൻസിൽ പരാതി. മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലെ വനിതകൾക്കു പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതിയിലാണ് തട്ടിപ്പ്. സബ്സിഡിക്കായി കാത്തിരുന്നവർ പരാതിയുമായി വന്നതോടെ ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ടു. അതോടെയാണ് ഡെയറി ഫാം ഇൻസ്പെക്ടർ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്താകുന്നത്. 

ഗുണഭോക്താവിന് നേരിട്ടു നൽകുന്നതിനു പകരം പശുവിനെ വിൽക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണം നൽകാനായിരുന്നു തീരുമാനം. എന്നാൽ തുക അനധികൃതമായി മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. പണം അക്കൗണ്ടിലെത്തിയവർ തൊട്ടടുത്ത ദിവസം തന്നെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനു മുഴുവൻ തുകയും നൽകുകയും ചെയ്തു. ഇതോടെയാണ് ഉദ്യോഗസ്ഥനെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാർ, കാറഡ‍ുക്ക പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.മിനി, കെ.ഗോപാലകൃഷ്ണ എന്നിവർ വിജിലൻസിനു സംയുക്ത പരാതി നൽകിയത്.

പശു പദ്ധതി ഇങ്ങനെ

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കഴിഞ്ഞ സാമ്പത്തിക വർഷമാണ് പദ്ധതി നടപ്പിലാക്കിയത്. പശുവിന്റെ വിലയുടെ പകുതിയോ പരമാവധി 30,000 രൂപയോ ആണ് ഒരാൾക്കു ലഭിക്കുക. ‌കാറഡുക്ക പഞ്ചായത്തിൽ 9.90 ലക്ഷം രൂപയും മുളിയാറിൽ 4.50 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.

വീട്ടിലെ പശുവിന് തന്നെ സബ്സിഡി നൽകിയെന്നതുൾപ്പെടെയുള്ള പതിവു പരാതികൾ തടയാൻ, ഗുണഭോക്താവിന് പണം നൽകുന്നതിനു പകരം പശുവിനെ വിൽക്കുന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം നൽകേണ്ടത്. ഗ്രാമസഭകൾ ഗുണഭോക്താക്കളെയും തിരഞ്ഞെടുത്തു. മുളിയാറിൽ 15 പശുക്കളെയും കാറഡുക്കയിൽ 33 പശുക്കളെയുമാണ് ഇതനുസരിച്ച് വാങ്ങേണ്ടത്.

dairy-farm-issue
കാറഡുക്ക മിൻചിപദവിലെ പത്മാവതി കെദില്ലായ തന്റെ പശുവിനൊപ്പം. പശു വാങ്ങൽ പദ്ധതിയുടെ ഗുണഭോക്താവായി തിരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പശുവിനെ വാങ്ങിയെങ്കിലും 6 മാസം കഴിഞ്ഞിട്ടും സബ്സിഡി ലഭിച്ചില്ല

തുക എത്തിയത് മറ്റ് അക്കൗണ്ടുകളിൽ

പാൽ സൊസൈറ്റി സെക്രട്ടറിയുടെ പേരിൽ  60,000, മറ്റൊരു ക്ഷീരസംഘം ജീവനക്കാരന്റെ പേരിൽ ഒന്നര ലക്ഷം, പാൽ കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവറുടെ അക്കൗണ്ടിൽ 3 ലക്ഷം രൂപ ! ഇങ്ങനെ 14.40 ലക്ഷം രൂപയും നിർവഹണ ഉദ്യോഗസ്ഥനായ ബിനുമോന്റെ അടുപ്പക്കാരായ 10 പേരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് രേഖകൾ. ‌

ക്ഷീര സംഘം സെക്രട്ടറിയും ഡ്രൈവറുമൊക്കെ ‘പശുക്കച്ചവടക്കാർ’ ആയപ്പോൾ ഉദ്യോഗസ്ഥന്റെ കീശയിലെത്തിയത് ലക്ഷങ്ങൾ; സബ്സിഡി കിട്ടുമെന്ന പ്രതീക്ഷയിൽ പശുവിനെ വാങ്ങിയ പാവം വീട്ടമ്മമാർ വഴിയാധാരമാവുകയും ചെയ്തു.

ഭൂരിഭാഗത്തിനും കിട്ടിയില്ല

സബ്സിഡി തുക മുഴുവൻ സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റിയെടുത്തെങ്കിലും അപേക്ഷകരുടെ കണ്ണിൽ പൊടിയിടാൻ അവർക്കു ചെറിയ തുകകൾ നൽകുകയും ചെയ്തു. 12000 മുതൽ 20000 രൂപ വരെ ചിലർക്കു നൽകി. അതും നേരിട്ടു പണമായി. പശു വാങ്ങിയെന്ന് ഉറപ്പുവരുത്തി, വിൽപനക്കാരുടെ അക്കൗണ്ടിൽ നൽകേണ്ട തുകയാണ് നേരിട്ടു അപേക്ഷകന് നൽകിയത്. ഇതിനാകട്ടെ ഒരു രേഖയും ബ്ലോക്ക് പഞ്ചായത്ത് ഉപസമിതിക്കു കണ്ടെത്താനായിട്ടുമില്ല.

നേരത്തെ വീട്ടിലുള്ള പശുവിനെ തന്നെ ഇൻഷൂർ ചെയ്താണ് ഇങ്ങനെ കൂടുതലും സഹായം നൽകിയതെന്നും സമിതിയുടെ പരിശോധനയിൽ തെളിഞ്ഞു.  കുറെ പേർക്ക് ഒറ്റ രൂപ പോലും കിട്ടിയുമില്ല. 2 പഞ്ചായത്തുകളിലുമായി പുതിയതായി 48 പശുക്കൾ എത്തേണ്ടിടത്ത് ഇതുകാരണം എത്തിയത് പത്തിൽ താഴെ മാത്രം. ഇതിലൂടെ ചുരുങ്ങിയത് 8 ലക്ഷം രൂപയെങ്കിലും ഉദ്യോസ്ഥന്റെ കീശയിലെത്തി.

മേലുദ്യോഗസ്ഥനെ വിശ്വസിച്ചു; വീണത് കെണിയിൽ

ക്ഷീര സംഘം ജീവനക്കാർക്കും അതുമായി ബന്ധമുള്ളവർക്കും തന്നോടുള്ള അടുപ്പം ചൂഷണം ചെയ്താണ് ഡെയറി ഫാം ഇൻസ്പെക്ടർ തട്ടിപ്പു നടത്തിയതെന്നാണ് അവരുടെ മൊഴി. ക്ഷീരസംഘങ്ങളിൽ പരിശോധന നടത്തുന്നതും ഇൻസന്റീവ് ഉൾപ്പെടെ സഹായങ്ങൾ നൽകുന്നതും ഈ ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് ഇവർക്ക് അദ്ദേഹവുമായി അടുപ്പമുണ്ട്. പശുവിനെ വാങ്ങിയത് കർണാടകയിൽ നിന്നായതിനാൽ അവിടത്തെ വ്യാപാരികളുടെ അക്കൗണ്ടിലേക്ക് സബ്സിഡി നൽകാൻ തടസ്സമുണ്ടെന്നും അതുകൊണ്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാമെന്നുമാണ് എല്ലാവരോടും പറഞ്ഞത്. പണം എത്തിയ ഉടനെ പിൻവലിച്ച് ബിനുമോന് അവർ നൽകുകയും ചെയ്തു.

ഫണ്ടില്ലെന്ന് മറുപടി

കാറഡുക്ക പഞ്ചായത്തിലെ ഒൻപതാം വാർ‌ഡിലെ ഗ്രാമസഭ തിരഞ്ഞെടുത്ത ഒരു ഗുണഭോക്താവാണ് മിൻചിപദവിലെ പത്മാവതി കെദില്ലായ. 7 മാസം മുൻപ് ഇവർ 62000 രൂപ കൊടുത്ത് പശുവിനെ വാങ്ങുകയും രേഖകൾ ക്ഷീരവികസന ഓഫിസിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ ഒരു രൂപ പോലും കിട്ടിയില്ല. പക്ഷേ ഇവർക്കും 30000 രൂപ കൊടുത്തതായാണ് രേഖകളിൽ!. ഓരോ തവണ ഈ ഉദ്യോഗസ്ഥനെ സമീപിക്കുമ്പോഴും ഫണ്ട് കിട്ടിയില്ല, പെട്ടെന്ന് കിട്ടും എന്ന ഒറ്റമറുപടി മാത്രം.

പശുവിനെ തരാമെന്നു പറഞ്ഞു; പിന്മാറി ഗുണഭോക്താവ്

കാറഡുക്ക പഞ്ചായത്തിൽ തന്നെ ഗുണഭോക്താക്കളുടെ പട്ടികയിൽ മൂന്നാം നമ്പറുകാരി ആയിരുന്നു മുള്ളേരിയയിലെ ശാരദ. പശു വാങ്ങാൻ തയാറായി ഇവർ ഡെയറി ഫാം ഇൻസ്പെക്ടറോട് കാര്യങ്ങൾ തിരക്കിയപ്പോൾ, പശുവിനെ താൻ എത്തിച്ചു നൽകാമെന്നായിരുന്നു മറുപടി. പക്ഷേ പശുവിനെ കാണാതെ വാങ്ങാൻ കഴിയില്ലെന്നു പറഞ്ഞതോടെ ഇയാളുടെ സ്വരം മാറി.

പശുവിനെ വാങ്ങാതെ തട്ടിപ്പ് നടത്തുന്നുണ്ടെന്നും അതുകൊണ്ട് വേണമെങ്കിൽ താൻ തരുന്ന പശുവിനെ വാങ്ങണമെന്നുമായിരുന്നു പ്രതികരണം. ഇതോടെ ശാരദ വേണ്ടെന്നു വച്ചു. ഇത് രേഖാമൂലം എഴുതി വാങ്ങുകയും ചെയ്തു. 5 വർഷമായി പശുവളർത്തലിലൂടെ ഉപജീവനം നടത്തുന്ന ശാരദ അതിനു ശേഷം സ്വന്തം പണം മുടക്കി 40,000 രൂപയ്ക്കു പശുവിനെ വാങ്ങി.

പാലുൽപാദനവും വനിതകൾക്ക് വരുമാനവും ലക്ഷ്യമിട്ടു നടപ്പിലാക്കിയ ജനകീയ പദ്ധതിയെ അടിമുടി അട്ടിമറിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ ചെയ്തത്. ക്രമക്കേട് തടയാൻ വേണ്ടിയാണ് പശുവിനെ വിൽക്കുന്നവർക്ക് പണം കൊടുക്കാൻ തീരുമാനിച്ചത്. ഇതിനെ മറയാക്കി സ്വന്തക്കാരുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. വിജിലൻസിനു പരാതി നൽകി’. –സിജി മാത്യു, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.

‘പശുവിനെ വാങ്ങിയതു കർണാടകയിൽ നിന്നായതിനാൽ അവരുടെ അക്കൗണ്ടിലേക്ക് സബ്സിഡി കൊടുക്കാൻ കഴിയുന്നിലെന്നു ഡെയറി ഫാം ഇൻസ്പെക്ടർ പറഞ്ഞതനുസരിച്ചാണ് എന്റെ അക്കൗണ്ട് നമ്പർ കൊടുത്തത്. പണം അക്കൗണ്ടിലെത്തി പിറ്റേന്നു തന്നെ മുഴുവൻ തുകയും പിൻവലിച്ച് അദ്ദേഹത്തിനു കൊടുക്കുകയും ചെയ്തു. മേലുദ്യോഗസ്ഥനായതിനാൽ ഒരു സംശയവും തോന്നിയില്ല’ – പണം അക്കൗണ്ടിലെത്തിയ ഒരാൾ

English summary: Dairy Farm Inspector Stealing Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com