ADVERTISEMENT

മഴയുടെയും മണ്ണിന്റെയും കൃഷിയുടെയും പാഠങ്ങളും അനുഭവങ്ങളും പകർന്ന് അരവത്ത് നാട്ടി കാർഷിക മഹോത്സവം അവസാനിച്ചു. യുവതലമുറയെ കൃഷിയോട് ചേർത്തു നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുലരി അരവത്ത് കൂട്ടായ്മ നാട്ടി കാർഷിക മഹോത്സവം നടത്തിയത്. പള്ളിക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുടുംബശ്രീ, യുവജനക്ഷേമബോർഡ് എന്നിവർ ഇത്തവണ നാട്ടിയിൽ പങ്കാളികളായി. 101 ഇനം പരമ്പരാഗത ചമ്മന്തികളോടു കൂടിയ നാടൻ കഞ്ഞിയും പരിപാടിയിലെ പ്രധാന ആകർഷകമായി. 

അരവത്ത് പാടശേഖര സമിതിയിൽ 120 ഏക്കർ പള്ളിക്കരയിലും 80 ഏക്കർ ഉദുമ പഞ്ചായത്തിലുമാണുള്ളത്. അഞ്ചാം തവണത്തെ നാട്ടി ഉത്സവത്തോടെ പള്ളിക്കരയിലെ 90 ഏക്കറിലധികം വയലിൽ മുടങ്ങാതെ കൃഷി നടക്കുന്നുണ്ട്. നേരത്ത പലരും തരിശായിടുകയായിരുന്നു.

തരിശിട്ടിരുന്ന ഉദുമയിലെ വയലുകളിലും കൃഷി ചെയ്യുന്നുണ്ട്. തരിശുഭുമി കൃഷിയിടങ്ങളാക്കാന്‍ ഏഴുവർഷം മുമ്പ്‌ പുലരി അരവത്തിന്റെ പ്രവർത്തകർ അവതരിപ്പിച്ച നാട്ടി കാർഷിക പാഠശാലയും നാട്ടി ഉത്സവവും എന്ന ആശയമാണ് ഇപ്പോള്‍ നാട് മുഴുവന്‍ ഏറ്റെടുത്തിരിക്കുന്നത്.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ ക്യാംപസ്, ജിഎച്ച്എസ് തച്ചങ്ങാട്, ബേക്കൽ ജിഎഫ്എച്ച്എസ്,പള്ളിക്കര സെന്റ് മേരീസ് ഹൈസ്കൂൾ, സിജെഎച്ച്എസ്എസ് ചെമ്മനാട്, ജിയുപിഎസ് കൂട്ടക്കനി, ജിഎച്ച്എസ്എസ് ഉദുമ എൻഎസ്എസ് യൂണിറ്റ്, സാദിയ ഹയർ സെക്കൻഡറി പരവനടുക്കം, ഗവ.കോളജ് ഉദുമ എന്നിവടങ്ങളിലെ കുട്ടികളും വിവിധ ക്ലബുകളും പങ്കാളികളായി.

natti-chammanthi
101 തരം ചമ്മന്തികൾ

ചമ്മന്തികൾ 101 കൂട്ടം  

നാട്ടി ഉത്സവം കാണാനെത്തിയവര്‍ക്കായി സംഘാടകർ ഒരുക്കിയത് 101 തരം ചമ്മന്തികള്‍. പഴുത്ത മാങ്ങ, ചെറിയ ഉള്ളി, പച്ച മഞ്ഞൾ, പുതിന, തക്കാളി, ചീമുള്ള്, കശുവണ്ടി, വെളുത്ത മുന്തിരി, പച്ചച്ചക്ക, മത്തന്‍റെ പൂവ്, തുമ്പയില, ചമ്മന്തി പൊടി, ചുവന്ന മുളക്, പച്ചമുളക്, മുരിങ്ങയില, മാതളം, ഈന്തപ്പഴം, പേരയ്ക്ക, ചുട്ട തേങ്ങ, പുളിയില, ചങ്ങലമ്പരണ്ട, അമ്പഴങ്ങ, പേരാലിന്റെ തളിരില, കോവയ്ക്ക, വറുത്ത ചമ്മന്തിപ്പൊടി, പാഷൻഫ്രൂട്ട്, കാന്താരി, പനി കൂർക്ക, സ്ട്രോബെറി, കക്കരി, കടലപരിപ്പ്, മല്ലി, കുമ്പളയില, ചെറുനാരങ്ങയില, കറിവേപ്പില, സാമ്പാർ പുല്ല്, നെല്ലിക്ക, മുതിര, കപ്പലണ്ടി, കോയക്ക പുളി, ആപ്പിൾ, മല്ലിയില, ചെറുപരിപ്പ്, കുമ്പളങ്ങ, ബദാം, ഇഞ്ചി, കാന്താരി മുളക്, ഒണ്ടാം പുളി, ഉഴുന്ന് പരിപ്പ്, കുത്തിയ മുളക്, വഴുതന, പപ്പടം, കറുത്ത തുവര, ചെറുപയർ, കൈപ്പക്ക, കുമ്പളങ്ങ, ചാമ്പക്ക, മാവില, കറുത്ത മുന്തിരി, വെളുത്തുള്ളി, പച്ചമാങ്ങ, മാങ്ങയിഞ്ചി, ബീറ്റ്റൂട്ട്, ചക്കക്കുരു, കരിമുള്ള, രാമച്ചം, കൂവളം, പൈനാപ്പിൾ, വേപ്പ്, മുരിങ്ങയില, വലിയുള്ളി, പ്ലാവില, പപ്പായ, ചേന, വെള്ളരി, കുമ്പളങ്ങ, തുളസി, കാരറ്റ്, ചീര, മഞ്ഞൾ, ഉലുവ, ഉണക്ക നെല്ലിക്ക തുടങ്ങി 101 ചമ്മന്തികളാണ്‌ വിളമ്പിയത്.

അരവത്ത് പുലരിയുടെ വനിതാ കൂട്ടായ്മയാണ് ചമ്മന്തികൾ  തയാറാക്കിയത്. 30 വീട്ടുകാരെ 3 തരം ചമ്മന്തി വീതം ഉണ്ടാക്കി എത്തിക്കാൻ ചുമതലപ്പെടുത്തി. ശേഷിക്കുന്ന 11 ഇനം ഇതേ സംഘത്തിലുള്ളവർ തന്നെ ഏറ്റെടുത്ത് എണ്ണം തികച്ചു. പഴവർഗങ്ങളുടെയും, കശുവണ്ടി, പരിപ്പു പോലുള്ളവ മാത്രം വാങ്ങിക്കുകയും, ബാക്കിയുള്ളവ പ്രാദേശികമായി ശേഖരിക്കുകയുമായിരുന്നു.

പ്രജ്വൽ കൃഷ്ണ, സി.രജിത വേണുഗോപാൽ, സി.സുപ്രിയ ദിനേശൻ, ബി.കാർത്യായനി, സിന്ധു ഗംഗാധരൻ, എ.കെ.ശാരദ, ബി.ഭാരതി അംബുജാക്ഷൻ, സന്ധ്യസത്യൻ, ശർമിള തുടങ്ങിയവർ മുന്നിട്ടിറങ്ങിയതോടെയാണ് ഇത്രയധികം ചമ്മന്തികൾ ഒരേ വേദിയില്‍ നാട്ടുകാർക്ക് രുചിക്കാനുള്ള വഴിയൊരുങ്ങിയത്.

natti-jack-fruit-products-2
ചക്കപ്പുട്ട്

കൃഷിയുടെ ഉത്സവം

കാർഷിക കമ്പളം ബേക്കൽ ഡിവൈഎസ്‌പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നാട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കുമാരൻ അധ്യക്ഷനായി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, പള്ളിക്കര വൈസ് പ്രസിഡന്റ് നസ്നീൻ വഹാബ് , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഗീത, പഞ്ചായത്ത് അംഗങ്ങളായ എ. മണികണ്ഠൻ, പി.ആർ. പുഷ്പാവതി, കുടുംബ ശ്രീ ജില്ലാ കോ-ഓർഡിനേറ്റർ സുരേന്ദ്രൻ, എ.കെ.ശിവപ്രസാദ്, പള്ളിക്കര കൃഷി ഓഫിസർ കെ.വേണുഗോപാലൻ, എ.വി.ശിവ പ്രസാദ്, തുടങ്ങിയവർ സംസാരിച്ചു.

തനത് കാർഷിക ജൈവ വൈവിധ്യം സംരക്ഷിക്കുന്ന കർഷകർക്കുള്ള വിത്താൾ പുരസ്‌കാരവും കൈമാറി. അമ്പലത്തറയിൽ കപില ഗോശാല നടത്തുന്ന പി.കെ.ലാലും നെൽവിത്ത്‌ സംരക്ഷകനായ നെട്ടണിഗെ സത്യനാരായണ ബലേരിയും അവാർഡ്‌ ഏറ്റുവാങ്ങി. ദേശീയ ഔഷധ സസ്യ ബോർഡിനായി അരവത്ത്‌ പുലരി പ്രവർത്തകർ ചെയ്യുന്ന ഔഷധ സസ്യ പ്രൊജക്ടും പള്ളിക്കര പഞ്ചായത്തിന്റെ ചക്ക മഹോത്സവവും പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കുമാരൻ ഉദ്‌ഘാടനം ചെയ്‌തു. സ്ഥിരം സമിതി ചെയർമാൻ വി.സൂരജ്‌ അധ്യക്ഷനായി. എം ബിന്ദു പ്രസംഗിച്ചു. 

natti-jack-fruit-products
വിവിധ ചക്കയുൽപന്നങ്ങൾ

ആകർഷകമായി ചക്കഫെസ്റ്റും      

നാട്ടിയോടനുബന്ധിച്ച് കുടുംബശ്രീ ചക്ക മഹോത്സവത്തിൽ ചക്ക കൊണ്ടുള്ള ഒട്ടേറെ ഭക്ഷ്യയിനങ്ങൾ പ്രദർശിപ്പിച്ചു. ദേശീയ ഔഷധ സസ്യബോർഡ് കേരള വന ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ പുലരിക്ക് അനുവദിച്ച ഔഷധ സസ്യക്കൃഷിയുടെ ഉദ്ഘാടനവും ഔഷധ സസ്യങ്ങളുടെ പ്രദർശനവും നടന്നു. പാടത്തെ ചെളിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി കമ്പവലി, വോളിബോൾ, ഷട്ടിൽ, ഓട്ടം തുടങ്ങിയ മത്സരങ്ങളും നടത്തി.

കൂടുതൽ ചിത്രങ്ങൾ കാണാം ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com