ആഫ്രിക്കൻ പന്നിപ്പനി മൂലം പന്നികളെ കൊന്നൊടുക്കേണ്ടിവന്ന (Culling) സാഹചര്യത്തിൽ കേന്ദ്ര വിഹിതത്തിനു കാത്തുനിൽക്കാതെ നഷ്ടപരിഹാരത്തുക സംസ്ഥാന സർക്കാർ നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി. മുൻകരുതലിനുവേണ്ടി പന്നികളെ കൊന്നൊടുക്കുമ്പോൾ കർഷകർക്കുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് വഹിക്കേണ്ടത്. കേന്ദ്രവിഹിതത്തിനു കാത്തുനിൽക്കാതെ മുഴുവൻ തുകയും ഈ മാസംതന്നെ രോഗബാധ സ്ഥിരീകരിച്ച ജില്ലകൾ സന്ദർശിച്ച് പന്നികളെ നഷ്ടപ്പെട്ട കർഷകർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യും. ഒപ്പം കേന്ദ്രവിഹിതത്തിനായി ആവശ്യപ്പെടുകയും ചെയ്യും.
രോഗപ്രതിരോധം, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽനിന്നും ചെലവഴിക്കും. ഇതിനുള്ള സർക്കാർ ഉത്തരവ് ആയിക്കഴിഞ്ഞു. കർഷകർക്ക് സംഭവിച്ച നഷ്ടം തിട്ടപ്പെടുത്താൻ അതാത് ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വയനാട് ജില്ലയിലെ മാനന്തവാടി, തവിഞ്ഞാൽ, നെന്മേനി എന്നിവിടങ്ങളിലും കണ്ണൂർ ജില്ലയിലെ കാണിച്ചാർ പഞ്ചായത്തിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് കേന്ദ്രസർക്കാരിന്റെ ആക്ഷൻ പ്ലാൻ പ്രകാരം രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കേണ്ടിവന്നു. വയനാട് ജില്ലയിൽ 702 പന്നികളെയും, കണ്ണൂർ ജില്ലയിൽ 247 പന്നികളെയുമാണ് കൊന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ നിർവഹിച്ച ദ്രുത കർമ്മസേനാംഗങ്ങളെയും മന്ത്രി അനുമോദിച്ചു.
English summary: African Swine Fever: Kerala Government Says It Won't Wait For Central Allocation To Give Compensation To Farmers