സുരക്ഷിത ഭക്ഷണത്തോടൊപ്പം വൈവിധ്യവും ഉറപ്പുവരുത്തണം: കൃഷിമന്ത്രി പി.പ്രസാദ്
Mail This Article
നല്ല ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ഭക്ഷണത്തിലെ വൈവിധ്യത്തിനു കൂടി ഊന്നൽ നൽകണമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. നമുക്ക് ആവശ്യമായ അരിയുടെ 80 ശതമാനവും അയൽ സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. എന്നാൽ മറ്റു ഭക്ഷ്യവിഭവങ്ങൾ കൃഷി ചെയ്ത് എടുക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമുള്ള സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. പഴം-പച്ചക്കറി, കിഴങ്ങുവർഗ്ഗവിളകൾ, ചെറുധാന്യങ്ങൾ എന്നിവ കൃഷി ചെയ്ത് ഭക്ഷണക്രമത്തിലെ വൈവിധ്യം വർധിപ്പിക്കുകയാണെങ്കിൽ അരിയാഹാരത്തിന്റെ ദൗർലഭ്യം ഏറെക്കുറെ പരിഹരിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇരുപത്തിയേഴാമത് കെജിഒഎഫ് സ്ഥാപക ദിനം പുലയനാർകോട്ടയിലെ സർക്കാർ കെയർ ഹോമിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് കെ.എസ്.സജികുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
പുലയനാർകോട്ട വൃദ്ധസദനത്തിലെ രണ്ടേക്കർ സ്ഥലത്ത് വിവിധ പഴം -പച്ചക്കറികളുടെ വിളകൾക്കുള്ള കൃഷിക്ക് തുടക്കംകുറിച്ചുകൊണ്ടാണ് കെജിഒഎഫ് ഓഗസ്റ്റ് 10ന് സ്ഥാപക ദിനം ആഘോഷിച്ചത്. ഭക്ഷ്യസുരക്ഷയ്ക്കൊപ്പം സുരക്ഷിത ഭക്ഷണ ലഭ്യതയും ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാനസർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കെജിഒഎഫ് സർക്കാർ കെയർ ഹോമിൽ കൃഷി നടത്താൻ തീരുമാനിച്ചത് .
സംഘടനയുടെ പിറന്നാൾ ദിനം ആഘോഷിക്കുന്നതിന് തിരഞ്ഞെടുത്ത സ്ഥലവും പദ്ധതിയും ഏറെ പ്രസക്തമായതാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി സൂചിപ്പിച്ചു. കഴിക്കുന്ന ഭക്ഷണം വില്ലനായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സുരക്ഷിത ഭക്ഷണലബ്ധിക്കായി എന്തുകൊണ്ട് സ്വയം കൃഷി ചെയ്തു കൂടാ എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ജീവനക്കാരുടെ കൂട്ടായ്മയെന്നും മന്ത്രി പറഞ്ഞു.
കെയർ ഹോമിൽ തരിശുകിടന്ന രണ്ടേക്കർ സ്ഥലമാണ് വെട്ടിത്തെളിച്ച് കൃഷി തുടങ്ങിയിരിക്കുന്നത്. ഇതിനായി കെയർ ഹോമിൽ ഒരു കൃഷി ക്ലബും രൂപീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ കെജിഒഎഫ് സംസ്ഥാന സെക്രട്ടറി ബിനു പ്രശാന്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.മനു, കെയർ ഹോം സൂപ്രണ്ട് വി.പ്രകാശ് കുമാർ, കൃഷി ക്ലബ്ബ് കൺവീനർ മുരളീധരൻ, ജില്ലാ സെക്രട്ടറി ബി.എസ്.സുമൻ, ജില്ലാ പ്രസിഡന്റ് എസ്.പി.വിഷ്ണു എന്നിവർ സംസാരിച്ചു.