ADVERTISEMENT

അൻപത്തിയഞ്ച് വർഷത്തിന് ശേഷം പത്തനംതിട്ടയിലെ പെരുമ്പെട്ടി മേഖലയിൽ വീണ്ടും കരിമ്പുകൃഷി സജീവമാകുന്നു. ഇവിടങ്ങളിലെ പാടശേഖരങ്ങളിൽ 1967ൽ നിലച്ച കൃഷിയാണ് യുവാക്കളുടെ ശ്രമഫലമായി വീണ്ടും തളിരിടുന്നത്. പെരുമ്പെട്ടി ദേവസ്വം പാടത്തെ ഒരേക്കർ സ്ഥലം പരീക്ഷണാടിസ്ഥാനത്തിൽ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. നീലക്കരുമ്പ്, സിലോൺ നാടൻ, മഞ്ഞക്കരുമ്പ്, ഒപ്പം പാരമ്പര്യയിനവുമാണ് ഇവിടെ നട്ടിട്ടുണ്ട്. ഇങ്ങനെ നട്ട 3000 മൂടുകൾ ഇവിടെ പാതിവിളവിൽ എത്തിനിൽക്കുന്നു. 

എസ്.എ.ധാബോൽക്കറുടെ ജൈവക്കൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത് എന്നാണ് യുവകർഷകർ പറയുന്നത്. ചാണകവും ഗോമൂത്രവും (അമൃത മിട്ടി) മാത്രമാണ് വളപ്രയോഗം. സാധാരണ 10 മുതൽ12 മാസമാണ് പൂർണവളർച്ചയെത്താൻ വേണ്ടത്. 8 -10 മാസത്തിലെ വിളവിൽ കരിമ്പിൻ ജൂസ് ഉൽപാദനമാണ് ഇവരുടെ ലക്ഷ്യം. 12 മാസം വിളവിൽ ശർക്കര നിർമിക്കുന്നതിനാണ് അനുയോജ്യം.

ജി.വിനോദ്, സി.മനീഷ്, സി.അനുപം, ആർ.അശോക് എന്നീ യുവാക്കളുടെ കൃഷിയോടുള്ള താൽപര്യമാണ് ഈ ഉദ്യമത്തിന് വഴിവച്ചത്. കണ്ണൂർ, മറയൂർ, തേനി എന്നിവിടങ്ങളിൽനിന്ന് കരിമ്പിൻ വിത്തുകൾ എത്തിച്ചായിരുന്നു കൃഷിയുടെ തുടക്കം. കാട്ടുപന്നിശല്യവും മലവെള്ളപ്പാച്ചിലിലും 3 തവണ നാശം സംഭവിച്ചിട്ടും അതിനെ അതിജീവിച്ച് കരിമ്പ് കൃഷിയിൽ വിജയം കൊയ്യാനാണ് ഈ സംഘത്തിന്റെ നീക്കം.

പത്തനംതിട്ട ജില്ലയുടെ വിവിധ മേഖലകളിൽ ശുദ്ധമായ കരിമ്പിൻ നീര് വിതരണത്തിന് സജ്ജമാക്കുകയാണ് ഇവരുടെ തുടർപദ്ധതി. 4 വ്യത്യസ്ത മേഖലകളിൽ തൊഴിലെടുക്കുന്ന ഇവർ അവധി ദിവസങ്ങളിൽ മാത്രമാണ് പാടത്തിറങ്ങുന്നത്. ഇവർക്കൊപ്പം കൈത്താങ്ങായി പാരമ്പര്യ കർഷകനായ കെ.ആർ.ശ്രീകുമാറുമുണ്ട്. സമീപ പാടശേഖരങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com