മണ്ട വൃത്തിയാക്കൽ, പച്ചിലവളപ്രയോഗം, ശീമക്കൊന്ന നടീൽ: കേര രക്ഷാവാരം ക്യാംപെയിനുമായി കൃഷി വകുപ്പ്
Mail This Article
നിലവിലെ തെങ്ങിന്‍തോട്ടങ്ങളിലും പുതുതായി സ്ഥാപിച്ചിട്ടുള്ള തോപ്പുകളിലും സംയോജിത സസ്യസംരക്ഷണ - പരിപാലനമുറകള്‍ നടപ്പിലാക്കി തെങ്ങിന്റെ ആരോഗ്യസംരക്ഷണത്തിനായി കേര രക്ഷാവാരം ക്യാംപെയിനുമായി കൃഷിവകുപ്പ്. സംസ്ഥാനത്തുടനീളമുള്ള ക്യാംപെയിൻ മുന്‍വര്‍ഷങ്ങളില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ള പഞ്ചായത്തുകളിലും ഈ വര്‍ഷം നടപ്പിലാക്കുന്ന പഞ്ചായത്തുകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, തെങ്ങിന്‍ തടങ്ങളില്‍ പച്ചിലവളപ്രയോഗം, പച്ചില വള ലഭ്യതയ്ക്കായി ശീമക്കൊന്ന നടീല്‍, കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി തുടങ്ങിയ കീടങ്ങളുടെ നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ബോധവൽകരണം എന്നിവയാണ് ക്യാംപെയിന്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്.
തെങ്ങിന്‍ തോപ്പുകളില്‍ പച്ചിലവള ലഭ്യതയ്ക്കായി 1960കളില്‍ സംസ്ഥാനവ്യാപകമായി നടത്തിയിരുന്ന ശീമക്കൊന്ന വാരാചരണത്തിന്റെ പുനരാവിഷ്കരണം എന്ന നിലയ്ക്കു കൂടി ഈ ക്യാംപെയിനെ കൃഷിവകുപ്പ് കാണുന്നു. 50 ലക്ഷം ശീമക്കൊന്ന കമ്പുകള്‍ സംസ്ഥാനവ്യാപകമായി നട്ടുപിടിപ്പിക്കാനാണ് തീരുമാനം. കമ്പ് ഒന്നിന് 2 രൂപ നിരക്കില്‍ കര്‍ഷകന് നല്‍കിക്കൊണ്ട് MNREGA, അഗ്രോ സര്‍വീസ് സെന്ററുകള്‍, കര്‍മസേന, കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ ക്യാംപെയിന്‍ നടപ്പിലാക്കും. പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള പച്ചിലച്ചെടികളുടെ വിത്തുകള്‍ തെങ്ങിന്‍തടങ്ങളില്‍ നട്ടുപിടിപ്പിക്കുന്നതിന് തടം ഒന്നിന് 6.25 രൂപ സബ്സിഡിയും നല്‍കുന്നുണ്ട്. കേരഗ്രാമം, കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ പദ്ധതി ഘടകങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടായിരിക്കും സംസ്ഥാനതല ക്യാംപെയിന്‍ നടപ്പിലാക്കുക.