ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത പശുക്കൾ മരണപ്പെട്ടാൽ സാമ്പത്തിക സഹായം നൽകും: മിൽമ
Mail This Article
പശുക്കളോ കിടാരികളോ മരണപ്പെട്ടാൽ ക്ഷീരകർഷന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത കർഷകർക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനം. മിൽമ എറണാകുളം മേഖലാ യൂണിയന്റെ പ്രവർത്തന പരിധിയിൽപ്പെട്ട എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോട്ടയം ജില്ലകളിലെ ക്ഷീരോൽപാദക സഹകരണ സംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് ഈ സഹായം ലഭിക്കും. കറവപ്പശുവോ, കിടാരിയോ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെയാണ് മരണപ്പെടുന്നതെങ്കിൽ യഥാക്രമം പശു ഒന്നിന് 15000 രൂപയും, കിടാരിക്ക് 10000 രൂപയും വീതം സഹായധനം നൽകുമെന്ന് മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ ക്ഷീരസംഘം പ്രസിഡന്റുമാർക്ക് അയച്ച കത്തിൽ പറയുന്നു.
ഒരു സാമ്പത്തിക വർഷത്തിൽ ഒരു കുടുംബത്തിന് ആവശ്യമെങ്കിൽ പരമാവധി 3 എണ്ണത്തിന് വരെ സഹായധനം നൽകും. പ്രാഥമിക സംഘത്തിൽനിന്നും ആവശ്യമായ രേഖകകൾ സമർപ്പിച്ചാൽ കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആനുകൂല്യം എത്തിക്കും.
ഇത്തരത്തിൽ ഇൻഷുറൻസ് ഇല്ലാത്ത പശു നഷ്ടപെട്ടുപോയാൽ ക്ഷീരവികസന വകുപ്പ് കണ്ടിജൻസി ഫണ്ടിൽനിന്നും സഹായം നൽകിയിരുന്നു. എന്നാൽ കുറച്ച് വർഷങ്ങളായി അത്തരം സഹായം നൽകുന്നില്ല. കറവപ്പശു നഷ്ടപ്പെടുന്ന കർഷകന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് മാത്രമല്ല അതിനെ മറവ് ചെയ്യുന്നതിനും മറ്റും വരുന്ന ചെലവുകൾകൂടി ഉണ്ടാകുന്നു എന്നുള്ളത് കർഷകർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. അതിന് ഒരു ചെറിയ സഹായം എന്ന നിലയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിശദവിവരങ്ങൾ അടങ്ങുന്ന സർക്കുലർ ഉടൻതന്നെ സംഘങ്ങളിൽ എത്തിക്കുമെന്നും കത്തിലുണ്ട്.