ADVERTISEMENT

മഹാരാഷ്‌ട്ര, പഞ്ചാബ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ഇനി മുട്ടയും കോഴിയിറച്ചിയും ഇറക്കുമതി ചെയ്യില്ലെന്ന് ഉത്തർപ്രദേശ്. മുട്ടയുൽപാദനത്തിലും കോഴിയിറച്ചിയിലും സ്വയം പര്യാപ്തരാകുക എന്ന ലക്ഷ്യത്തോടെ യോഗി സർക്കാർ ആവിഷ്കരിച്ച പുതിയ പൗൾട്രി പോളിസിയുടെ ഭാഗമായാണ് പുതിയ തീരുമാനം. 

പുതിയ നയം സംസ്ഥാനത്തെ പൗൾട്രി മേഖലയുടെ വളർച്ചയെ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. അടുത്ത അഞ്ചു വർഷംകൊണ്ട് പ്രതിദിന മുട്ടയുൽപാദനം 1.92 കോടിയിലേക്ക് എത്തിക്കും. ഇതിനായി 1500 കോടി രൂപയുടെ നിക്ഷേപം അടുത്ത അഞ്ചു വർഷത്തിൽ നടത്തും. നിലവിൽ മുട്ടയുടെയും ഇറച്ചിയുടെയും ആവശ്യവും ഉൽപാദനവും തമ്മിൽ വലിയ അന്തരമാണ് ഉത്തർപ്രദേശിലുള്ളത്.

മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് യുപിയിലേക്ക് മുട്ട എത്തുന്നത്. യുപിയിലെ പൗൾട്രി ഫാമുകളിൽ വളർത്തുന്നതിനായി ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെയും ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നാണ് എത്തിക്കുന്നത്. 

പൗൾട്രി മേഖലയിൽ 1.25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. 700 പുതിയ പൗൾട്രി യൂണിറ്റുകൾ സംസ്ഥാനത്ത് ആരംഭിക്കും.

ഇത്തരത്തിൽ ആരംഭിക്കുന്ന യൂണിറ്റുകൾക്ക് വൈദ്യുതി നിരക്കിൽ 100 ശതമാനം ഇളവ് നൽകും. ഇതിന്റെ തുക സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വഹിക്കും. അതുപോലെ പൗൾട്രി ഫാമിനായി സ്ഥലം വാങ്ങുന്ന ഇടപാടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, പൗൾട്രി യൂണിറ്റ് സ്ഥാപിക്കാൻ എടുക്കുന്ന വായ്പയ്ക്കും പ്രത്യേക ഇളവുകളുമുണ്ട്. 

ഓരോ വർഷവും 1.72 കോടി ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുകയും ലക്ഷ്യത്തിലൊന്നാണ്. ഇതിനായി ബ്രോയിലർ പേരന്റ് ഫാം ആരംഭിക്കും. പൗൾട്രി മേഖലയിലേക്ക് പ്രവേശിക്കാൻ താൽപര്യമുള്ള യുവാക്കൾക്ക്  പരിശീലനം നൽകുകയും ചെയ്യും. 

English summary: No more eggs from Maharashtra & other states as Yogi govt set to bring in new poultry policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com