സ്വന്തം കൂരയ്ക്ക് കതകുണ്ടാക്കാൻ സ്വന്തം പറമ്പിലെ പ്ലാവ് മുറിച്ചപ്പോൾ കുറ്റവാളി: റുഖിയ ബീവിക്ക് സ്ഥലം വാങ്ങി നൽകി കിഫ
Mail This Article
ഇനി റുഖിയാബീവിക്ക് വേണം അടച്ചുറപ്പുള്ളൊരു വീട്. അതും വൈകാതെ നൽകുമെന്നുറപ്പിൽ മലയോര ജനത. റുഖിയാബീവിയെ ഓർക്കുന്നില്ലേ? 2021 മാർച്ചിൽ സ്വന്തം പറമ്പിലെ പ്ലാവ് മുറിച്ചതിന്റെ പേരിൽ വനംവകുപ്പ് കേസ് എടുത്ത വിധവ. ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ വീടിന് വാതിൽ നിർമിക്കുന്നതിനുവേണ്ടിയാണ് നാട്ടുകാരുടെ സഹായത്തോടെ പ്ലാവ് മുറിച്ചത്. ഇതേത്തുടർന്ന് വനംവകുപ്പ് കേസ് എടുക്കുകയും തടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത തടിയിൽ ‘സത’ എന്ന് (സർക്കാർ തടി) എന്ന് പതിച്ചു.
2021 മാർച്ചിൽ നടന്ന ഈ സംഭവത്തോടെ വീടെന്ന സ്വപ്നം തകർന്ന റുഖിയാബീവിയും മക്കളും ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ ഭയത്തോടെ കഴിയുകയായിരുന്നു. റുഖിയാബീവിയുടെ നിസഹായാവസ്ഥയിൽ കിഫ സഹായത്തിനെത്തുകയും ഫോറസ്റ്റ് കേസ് സൗജന്യമായി നടത്തുകയും ചെയ്യുന്നു. റുക്കിയാബീവിക്ക് വീട് പണിതു നൽകാനുള്ള ശ്രമത്തിലാണ് കിഫ ഇപ്പോൾ. ഇതിനായി ഹൗസ് പ്ലോട്ട് വാങ്ങുകയും ചെയ്തു.
കിഫയുടെ സംസ്ഥാന ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ. ജോർജ്, ജില്ലാ പ്രസിഡന്റ് ജോളി കാലായിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നലെ പമ്പാവാലിയിൽ നടന്ന ചടങ്ങിൽ സ്ഥലത്തിന്റെ ആധാരം റുഖിയാബീവിക്ക് കൈമാറി. പമ്പാവാലിയിലെ പട്ടയപ്രശ്നം, വന്യമൃഗശല്യം, തടി മുറിക്കൽ, ബഫർ സോൺ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ചയും നടന്നു. കിഫയുടെ പമ്പാവാലിയിലെ ഭാരവാഹികളായ അനീഷ് വേങ്ങത്താനം, ട്രൂലി ചുളവനാക്കുഴി, സെബാസ്റ്റ്യൻ കാരക്കാട്ട്, ഷാജി പറപ്പള്ളി, ജിനേഷ് വേങ്ങത്താനം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
വനം പരിസ്ഥിതി തീവ്രവാദികൾ മലയോര കർഷകന്റെ കൃഷിഭൂമി കുടിയൊഴിപ്പിച്ചു വനമാക്കി മാറ്റാൻ ശ്രമിക്കുമ്പോൾ, അതിനെതിരെ പ്രതിരോധം ഉയർത്തി കർഷകനെ അവന്റെ സ്വന്തം ഭൂമിയിൽ, പിറന്ന മണ്ണിൽ, കർഷകനെന്ന അന്തസിൽ തന്നെ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളതെന്ന് കിഫ അറിയിച്ചു.
മലയോര ജനതയെ മറന്നുകൊണ്ടുള്ള കാടൻ നിയമങ്ങൾക്കെതിരേ മുൻപും പമ്പാവാലിക്കാർ ജനകീയ സമരവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. വിശദമായി ചുവടെയുള്ള ലിങ്കിൽ വായിക്കാം
'വനനിയമം വനത്തിന്, റവന്യൂ ഭൂമി ഞങ്ങളുടേത്: പമ്പാവാലി നേടിയതൊന്നും ആരുടെയും ഔദാര്യമല്ല'