'ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ്' ഗ്ലോബല്‍ കോണ്‍ഫറന്‍സ് 21 മുതൽ 23 വരെ കൊച്ചിയിൽ
Gender in Fisheries and Aquaculture
Mail This Article
ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് കൊച്ചിയിലെ ഐഎംഎ ഹൗസില്‍ നടക്കുന്നു. നവംബർ 21 മുതൽ 23 വരെയാണ് കോൺഫറൻസ്. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നാളെ വൈകിട്ട് 4ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് സെക്ഷന്‍ ഓഫ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയും ഐസിഎആറിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ് ഇന്ത്യയും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിഎആറിന്റെ കീഴിലുള്ള സ്ഥാപനമാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അക്വ, ഫിഷറീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഫറന്‍സില്‍ എത്തുന്നുണ്ട്. മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, ജന്‍ഡര്‍ വിദഗ്ധര്‍, നയരൂപീകരണ വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി മുന്നൂറിലേറെപ്പേര്‍ പങ്കെടുക്കും. 20 രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആറു വിഷയങ്ങളിലായിരിക്കും പ്രബന്ധങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒപ്പം വിവിധ രാജ്യാന്തര സംഘടനകളുടെ പത്ത് സ്‌പെഷല്‍ സെഷനുകളും ഉണ്ടാകും. ഐക്യ രാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, പസിഫിക് കമ്മ്യുണിറ്റി, ബിഒബിപി ഐസിഎസ്എഫ് എന്നിവയുടെ ശ്രദ്ധേയ സാന്നിധ്യവും ഉണ്ടാവും.
സുസ്ഥിര മത്സ്യബന്ധന, മത്സ്യകൃഷി രംഗത്ത് ലിംഗനീതി ഉറപ്പാക്കുക എന്നതാണ് ഇത്തവണത്തെ ആഗോള കോണ്‍ഫറന്‍സിന്റെ പ്രമേയം. ഫിഷറീസ് മേഖലയിലെ ലിംഗ സമത്വവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചര്‍ച്ചയാകും. അക്വ, ഫിഷറീസ് രംഗങ്ങളില്‍ ലിംഗനീതിയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രയോഗികമായ പരിഹാരം കാണാനും കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു.