ഇതരസംസ്ഥാന ലോബികൾ കയ്യടക്കി വെച്ചിരിക്കുന്ന ഇറച്ചിക്കോഴി രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താൻ പദ്ധതി തയാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊല്ലം ജില്ലാതല മൃഗസംരക്ഷണ രംഗത്തെ കർഷക അവാർഡുകൾ കൊട്ടിയത്ത് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിയിറച്ചിയുടെ വില തോന്നും പോലെ കയറിയും ഇറങ്ങിയും പോകുന്നു. കോയമ്പത്തൂരും നാമക്കല്ലും പല്ലടത്തും ദിണ്ടിഗല്ലുമൊക്കെയുള്ള കുത്തകകളാണ് കേരളത്തിലെ ഇറച്ചി വില തീരുമാനിക്കുന്നത്. ആ സ്ഥിതിക്ക് മാറ്റം വരും. ആദ്യഘട്ടത്തിൽ ആയിരത്തോളം ഇറച്ചിക്കോഴി ഫാമുകൾ കേരളത്തിൽ സ്ഥാപിക്കും. ഇറച്ചി സംസ്കരണ പ്ലാന്റുകൾ, അവശിഷ്ടങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന യൂണിറ്റുകൾ, ബ്രോയിലർ ബ്രീഡിങ് ഫാമുകൾ, കുടുംബശ്രീയുടെ വിപണന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ കേരള ബ്രാൻഡിൽ ചിക്കൻ പുറത്തിറക്കും. ഇതിനായി 65.82 കോടിയുടെ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ കൂടുതൽ ക്ഷീരഗ്രാമങ്ങൾ സ്ഥാപിക്കും. പുറത്തു നിന്നു വരുന്ന കാലികളെ പാർപ്പിക്കാൻ പത്തനാപുരത്തെ പന്തപ്ലാവിൽ ക്വാറന്റൈൻ കേന്ദ്രവും കന്നുകുട്ടികൾക്ക് തീറ്റ നൽകാൻ കർഷകർക്ക് ധനസഹായവും നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.