ADVERTISEMENT

താറാവുകളുടെ ജീവനെടുക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനമായ റൈമെറെല്ല രോഗം തടയാൻ  കേരള വെറ്ററിനറി സർവകലാശാല പ്രതിരോധ വാക്‌സിന് പേറ്റന്റ് അംഗീകാരം ലഭിച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോള‌ജ് മൈക്രോബയോളജി വിഭാഗം മേധാവിയും പ്രഫസ്സറുമായ ഡോ. പി.എം.പ്രിയയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഒരു പതിറ്റാണ്ടിലധികം നീണ്ട പ്രയത്നത്തിനൊടുവിൽ കർഷകർക്ക് കൈത്താങ്ങാവുന്ന റൈമെറെല്ല പ്രതിരോധ‌ വാക്‌സീൻ വികസിപ്പിച്ചത്. 

80 ശതമാനം മരണനിരക്ക്; റൈമെറെല്ല താറാവുകളുടെ സൈലന്റ് കില്ലർ; വാക്സീൻ താറാവ് കർഷകർക്ക് ആശ്വാസമാവും

ന്യൂ ഡക്ക് രോഗം എന്നും ഡക്ക് സെപ്റ്റിസീമിയ എന്നും താറാവുകളിലെ റൈമെറെല്ല രോഗത്തിന് വിളിപ്പേരുകൾ ഉണ്ട്. റൈമെറെല്ല അനാറ്റിപെസ്റ്റിഫെർ എന്ന ബാക്ടീരിയ രോഗാണുക്കളാണ് രോഗകാരണം. കേരളത്തിൽ ഈ രോഗം ആദ്യമായി കണ്ടെത്തിയത് 2008ൽ വയനാട്ടിലായിരുന്നു. പതിനായിരക്കണക്കിന് താറാവുകളാണ് പിന്നീടുള്ള വർഷങ്ങളിൽ ഈ രോഗം ബാധിച്ച് കേരളത്തിൽ ചത്തൊടുങ്ങിയത്. രോഗാണുമലിനമായ പരിസരങ്ങളിൽ നിന്നും ശരീരത്തിലെ മുറിവുകളിലൂടെയും തീറ്റയിലൂടെയും വായുവിലൂടെയുമെല്ലാമാണ് രോഗാണുക്കൾ താറാവുകളുടെ ശരീരത്തിൽ എത്തിച്ചേരുന്നത്. രോഗബാധിതരായ താറാവുകൾ അവയുടെ ശരീരസ്രവങ്ങളിലൂടെയും, കാഷ്‌ഠത്തിലൂടെയും രോഗാണുക്കളെ  പുറന്തള്ളും. രോഗം ബാധിച്ച താറാവുകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും (ശ്വസനമുൾപ്പെടെ) അവയുടെ  കാഷ്‌ടം കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രം പോലുള്ള ഫാം ഉപകരണങ്ങള്‍ എന്നിവയിലൂടെയും മറ്റ്‌ താറാവുകളിലേക്ക് രോഗം പടരും. ഏത് പ്രായത്തിലുള്ള താറാവുകളെയും രോഗം പിടികൂടാമെങ്കിലും 1 മുതൽ 9 ആഴ്ചവരെ വരെ പ്രായമുള്ള‌ താറാവുകളിലാണ് കൂടുതൽ രോഗസാധ്യത. രോഗബാധയേറ്റ താറാവിൻകുഞ്ഞുങ്ങളിൽ മരണനിരക്ക് 75 - 80 ശതമാനം വരെയാണ്.

രോഗാണുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിച്ച് 2  മുതൽ 5 ദിവസത്തിനകം താറാവുകൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. തീറ്റയെടുക്കാതിരിക്കല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം, ചിറകുകളുടെയും കാലുകളുടെയും തളര്‍ച്ച, നടക്കാനും നീന്താനുമുള്ള മടി, തലയുടെയും കഴുത്തിന്റെയും വിറയൽ, ഇടയ്ക്കുള്ള തുമ്മൽ, മൂക്കിൽ നിന്നും കണ്ണിൽ നിന്നും സ്രവമൊലിക്കൽ, ദുര്‍ഗന്ധത്തോടുകൂടിയ പച്ചയും വെള്ളയും കലര്‍ന്ന വയറിളക്കം തുടങ്ങിയവയാണ് രോഗത്തിന്റെ ആരംഭലക്ഷണങ്ങള്‍. രോഗബാധയേറ്റ താറാവിൻ കുഞ്ഞുങ്ങൾ തറയിൽ മലർന്ന് വീണ് അവയുടെ കാലുകൾ വിടർത്തി കിടക്കുന്നതും കാണാം. റൈമെറെല്ലയുടെ ലക്ഷണങ്ങള്‍ പലപ്പോഴും താറാവുകളിലെ തന്നെ വസന്തരോഗത്തോട്  (താറാവ് പ്ലേഗ് ) സമാനത പുലർത്തുന്നുന്നവയാണ്. രോഗബാധയേൽക്കുന്ന താറാവിൻ കുഞ്ഞുങ്ങൾ രോഗലക്ഷങ്ങൾ തുടങ്ങിയാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂട്ടമായി ചത്തുവീഴും. രോഗലക്ഷണങ്ങൾ പ്രകടമാവുന്നതിന് മുൻപ് തന്നെ ചത്തുപോകാനും ഇടയുണ്ട്.  താറാവുകളുടെ സൈലന്റ് കില്ലറായ റൈമെറല്ല രോഗത്തെ പ്രതിരോധിക്കാൻ  വാക്സീൻ വരുന്നത് താറാവ് കർഷകർക്ക് വലിയ ആശ്വാസമാവും.

മൃഗസംരക്ഷണവകുപ്പ് മുൻകൈയെടുത്ത് സംസ്ഥാന വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വഴി ഉൽപാദനവും വിതരണവും സാധ്യമാക്കുന്നതോടെ കർഷകർക്ക് വാക്‌സീൻ ലഭ്യമാകും എന്നാണ് പ്രതീക്ഷ.

English summary: Kerala Veterinary and Animal Sciences University gets patent for vaccine composition to prevent Riemerella infection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com