കുരുമുളക് വില വീണ്ടും വർധിച്ചു, നാളികേരത്തിന് ഉണർവ് ; ഇന്നത്തെ (08 /01/25) അന്തിമ വില

Mail This Article
സംസ്ഥാനത്ത് നാളികേര വിളവെടുപ്പിന് തുടക്കം കുറിച്ചു. കഴിഞ്ഞ സീസണിൽ റെക്കോർഡ് പ്രകടനം കാഴ്‌ച്ചവെച്ച കൊപ്രയും പച്ചതേങ്ങയും ഉണർവ് വിളവെടുപ്പ് വേളയിലും നിലനിർത്തുമെന്ന വിശ്വാസത്തിലാണ് കർഷകർ. മധ്യകേരളത്തിലും മലബാർ മേഖലയിലും ചെറിയതോതിൽ തുടങ്ങിയ വിളവെടുപ്പ് മാസത്തിൻെറ രണ്ടാം പകുതിയോടെ ഊർജിതമാകുമെന്ന നിഗനമത്തിലാണ് കാർഷിക മേഖല. പുതിയ ചരക്ക് വരവിനിടയിൽ നാളികേരം ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ ചെറുകിട മില്ലുകാർ. കേരളത്തെ അപേക്ഷിച്ച് ക്വിൻറ്റലിന് 150 രൂപ ഉയർന്നാണ് തമിഴ്‌നാട്ടിൽ ഇടപാടുകൾ നടക്കുന്നത്. കാങ്കയത്തെ വൻകിട മില്ലുകാർ ചരക്ക് ക്ഷാമത്തെ അഭിമുഖീകരിക്കുകയാണ്. അടുത്ത മാസതോടെ ഇവിടെ ലഭ്യത ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യവസായികൾ. തമിഴ്‌നാട് ലോബി അതിർത്തി ജില്ലകളിൽ നിന്നുള്ള പച്ചതേങ്ങയ്‌ക്കായി നീക്കം തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള നാളികേരത്തിലാണ് അവർ താൽപര്യം കാണിക്കുന്നത്.
തുലാവർഷത്തിൻറ പിൻമാറ്റം സംസ്ഥാനത്ത് പകൽ താപനില പതിവിലും ഉയരാൻ ഇടയാക്കിയത് കാർഷിക മേഖലയിൽ ആശങ്ക പരത്തുന്നു. സംസ്ഥാനത്തിൻറ പല ഭാഗങ്ങളിലും അന്തരീക്ഷ താപനില ഗണ്യമായി ഉയരുന്നത് വിളകളെ ബാധിക്കും. പെടുന്നനെ ഒരു മഴ സാധ്യയ്‌ക്ക് മങ്ങലേറ്റതും ഉൽപാദകർക്ക് തിരിച്ചടിയാവാം. ഇതിനിടയിൽ ഉയർന്ന ചൂടിൽ റബർ മരങ്ങളിൽ ഇലപൊഴിച്ചിൽ ചില ഭാഗങ്ങളിൽ അനുഭവപ്പെടുന്നുണ്ട്, മരങ്ങളിൽ നിന്നുള്ള യീൽഡ് ചൂട് മൂലം കുറഞ്ഞങ്കിലും വെട്ടുമായി മുന്നേറാമെന്ന നിലപാടിലാണ് ചെറുകിട കർഷകർ. വിദേശ മാർക്കറ്റുകളിൽ റബർ താഴ്‌ന്ന തലത്തിൽ നിന്നും തിരിച്ചു വരവ് തുടങ്ങിയതും പ്രതീക്ഷപകരുന്നു. അവധി വ്യാപാര കേന്ദ്രങ്ങളിലെ നിക്ഷപ താൽപര്യം കണ്ട് ബാങ്കോക്കിൽ ഷീറ്റ് വില കിലോ 186 രൂപയായി ഉയർന്നു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 185 രൂപയിൽ ഇടപാടുകൾ നടന്നു.

ആഭ്യന്തര ഡിമാൻറ്റിൽ കുരുമുളക് വില വീണ്ടും 200 രൂപ വർധിച്ചു. കൊച്ചി വിപണിയിൽ മൊത്തം വരവ് 23 ടണ്ണിൽ ഒതുങ്ങിയത് വില ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു, നാടൻ ചരക്ക് വരവ് ചുരുങ്ങിയത് മലബാർ മുളക് കയറ്റുമതി നടത്തുന്നവരെ അസ്വസ്ഥരാക്കുന്നുണ്ട്. ഗാർബിൾഡ് കുരുമുളക് വില 66,300 രൂപയായി ഉയർന്നു.
ഉൽപാദന മേഖലയിൽ രാവിലെ നടന്ന ഏലക്ക ലേലത്തിന് ഇറങ്ങിയ ചരക്കിൽ ഭൂരിഭാഗവും ഇടപാടുകാർ മത്സരിച്ച് വാങ്ങി. മൊത്തം 61,848 കിലോഗ്രാം ഏലക്ക ലേലത്തിന് വന്നതിൽ 61,200 കിലോയും ആഭ്യന്തര വിദേശ ഇടപാടുകാർ ചേർന്ന് ശേഖരിച്ചു. ഉത്തരേന്ത്യയിലെ വൻകിട സ്‌റ്റോക്കിസ്‌റ്റുകളുടെ ഗോഡൗണുകളിൽ കരുതൽ ശേഖരം കുറഞ്ഞത് വാങ്ങലുകാരെ ഉൽപ്പന്നത്തിലേയ്‌ക്ക് അടുപ്പിച്ചു. വിദേശ ഓർഡറുകൾ കരസ്ഥമാക്കിയ കയറ്റുമതിക്കാരും ലേലത്തിൽ സജീവമാണ്. ശരാശരി ഇനങ്ങൾ കിലോ 3130 രൂപയിലും മികച്ചയിനങ്ങൾ 3352 രൂപയിലും ഇടപാടുകൾ നടന്നു.