കുരുമുളക് കയറ്റുമതി ഉയർന്നു, ഇന്നത്തെ(15/04/25) അന്തിമ വില

Mail This Article
ഉത്സവ ദിനങ്ങളെ ആലസ്യത്തിൽ നിന്നും കാർഷികോൽപ്പന്ന വിപണി ഇനിയും തിരിച്ചു വരവ് നടത്തിയില്ല. ഉൽപാദന മേഖല വിഷു ആഘോഷങ്ങളിൽ അമർന്ന് നിന്നതിനാൽ മുഖ്യ വിപണികളിൽ ചരക്ക് വരവ് ഇന്ന് കുറഞ്ഞ അളവിലായിരുന്നു. അതേ സമയം ഈസ്‌റ്റർ ആവശ്യങ്ങൾ മുന്നിൽ കണ്ട് ഒരു വിഭാഗം ചെറുകിട കർഷകർ വരും ദിനങ്ങളിൽ ഉൽപ്പന്നങ്ങളുമായി വിപണികളെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.
വിയറ്റ്നാമിന്റെ കുരുമുളക് കയറ്റുമതി മാർച്ചിൽ മൊത്തം 20,244 ടണ്ണായി ഉയർന്നു, ഫെബ്രുവരിയെ അപേക്ഷിച്ച് കയറ്റുമതി 41 ശതമാനം വർധിച്ചതായി ആദ്യ വിലയിരുത്തൽ. പതിവ് പോലെ അമേരിക്ക തന്നെയാണ് ഇറക്കുമതിയിൽ മുൻപന്തിയിൽ. രണ്ടാം സ്ഥാനം ഇന്ത്യയ്‌ക്കും. ബഹുരാഷ്‌ട്ര കമ്പനികൾ മൂല്യവർധിത ഉൽപ്പന്നമാക്കി മാറ്റാനുള്ള ഇറക്കുമതികളും ഈ കാലയളവിൽ നടന്നു. കഴിഞ്ഞ മാസം വിയറ്റ്‌നാം 2751 ടൺ വെള്ള കുരുമുളകും 17,493 ടൺ കുരുമുളകുമാണ് ഷിപ്പ്‌മെൻറ് നടത്തി. യുഎസിലേയ്‌ക്ക് 4388 ടണ്ണും ഇന്ത്യയിലേയ്‌ക്ക് 1609 ടണ്ണും. വിയറ്റ്നാമിന്റെ പല ഭാഗങ്ങളിലും കുരുമുളക് വിളവെടുപ്പിന് തുടക്കം കുറിച്ചെങ്കിലും വിളവ് ചുരുങ്ങുമെന്നാണ് കർഷകരിൽ നിന്നുള്ള സൂചന. ലഭ്യത കുറഞ്ഞതിനാൽ ഇന്ന് മുളക് വില കിലോ 1000 ഡോങ് വർധിച്ച് 1,58,000 ഡോങായി. അന്താരാഷ്‌ട്ര വിപണിയിൽ വിയറ്റ്‌നാം ടണ്ണിന് 7750 ഡോളറും ഇന്ത്യൻ വില 8700 ഡോളറുമാണ്.

അടയ്‌ക്ക ഇറക്കുമതി കൂടുതൽ കർശനമാക്കിയത് പാൻ മസാല വ്യവസായ മേഖലയെ ഞെട്ടിച്ചു. വ്യവസായികൾ വിദേശ ചരക്ക് കുറഞ്ഞ വിലയ്‌ക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്കായി കേന്ദ്രത്തിൽ സമ്മർദ്ദത്തിനുള്ള നീക്കത്തിലാണ്. ഇന്തോനേഷ്യ, തായ്‌ലൻഡ്, മ്യാൻമാർ, നേപ്പാളിൽ നിന്നുള്ള അടയ്‌ക്ക് പ്രവാഹം മൂലം ദക്ഷിണേന്ത്യൻ അടയ്‌ക്ക ഏതാനും മാസങ്ങളായി വില തകർച്ചയിലായിരുന്നു. ഇതിനിടയിൽ വിവിധ പേരുകളിൽ കള്ളക്കടത്തായും വൻതോതിൽ ചരക്ക് പല തുറമുഖങ്ങളിലെത്തിയിരുന്നു. വിയറ്റ്‌നാം അടയ്‌ക്ക് ചൈന വൻതോതിൽ ശേഖരിക്കുന്നുണ്ട്. കിലോ 280 രൂപ പ്രകാരമാണ് അവർ ഉൽപ്പന്നം ചൈനയിലേയ്‌ക്ക് ഷിപ്പ്മെൻറ് നടത്തുന്നത്. കർണാടകത്തിലെ കവുങ്ങ് കർഷകരിൽ നിന്നുള്ള ഫലമായാണ് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ ഇറക്കുമതിക്ക് കൂടുതൽ നിയന്ത്രണം വരുത്തിയത്. അനുകൂല വാർത്തകളിൽ പുതിയ അടയ്‌ക്ക ക്വിൻറ്റലിന് 35,000 രൂപയായും പഴയ അടയ്‌ക്ക് 36,000 രൂപയായും ഉയർന്നു.
വിഷു വേളയിലെ ബംബർ വിൽപ്പനയ്‌ക്ക് ശേഷം ഈസ്‌റ്ററിനെ ഉറ്റുനോക്കുകയാണ് വെളിച്ചെണ്ണ വിപണി. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും വ്യവസായികൾ ഉയർന്ന അളവിൽ എണ്ണ വിൽപ്പനയ്‌ക്ക് ഇറക്കുന്നുണ്ട്. ലഭ്യത ഉയരുന്നതിന് അനുസൃതമായി വിൽപ്പന ചൂടുപിടിച്ചാൽ മാത്രമേ നാളികേരോൽപ്പന്നങ്ങൾക്ക് കരുത്ത് നിലനിർത്താനാവൂ. കൊച്ചിയിൽ വെളിച്ചെണ്ണ 26,600 ലും കൊപ്ര 17,600 മാണ്.