ഏലത്തിനു കനത്ത പ്രഹരം, കുരുമുളകിനും വിലത്തകർച്ച: ഇന്നത്തെ (9/5/25) അന്തിമ വില

Mail This Article
റബർ ഉൽപാദനം നിയന്ത്രിക്കാൻ നീക്കം നടന്നെങ്കിലും അതിന് അനുസൃതമായി ഉൽപന്ന വില ഉയർന്നില്ല. ടാപ്പിങ് ഒരു മാസം വൈകിപ്പിക്കാനുള്ള തായ്‌ലൻഡ് നീക്കം ഒരു വിഭാഗം ഫണ്ടുകളെ റബർ അവധിയിൽ നിക്ഷേപത്തിനു പ്രേരിപ്പിച്ചെങ്കിലും ഉയർന്ന തലങ്ങളിൽ ഊഹക്കച്ചവടക്കാർ വിൽപനയ്‌ക്കാണ് മുൻതൂക്കം നൽകിയത്. ജപ്പാനിൽ ഒക്‌ടോബർ അവധി ഒരു മാസത്തെ ഉയർന്ന നിലവാരത്തിലേക്ക് പ്രവേശിച്ചതിനിടയിലാണ് ഇന്ന് വിൽപ്പനക്കാരുടെ കടന്നുവരവ്. അതേസമയം കിലോ 300 യെന്നിലെ നിർണായക താങ്ങ് വാരാന്ത്യത്തിൽ നിലനിർത്തിയത് നിക്ഷേപകർക്ക് പ്രതീക്ഷ പകരുന്നു. സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ നേരത്തെ അനുഭവപ്പെട്ട വേനൽമഴയുടെ മികവിൽ വെട്ട് പുനരാരംഭിക്കാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു. നാലാം ഗ്രേഡ് കിലോ 195 രൂപ.
ഏലത്തിന് വിലത്തകർച്ച. വർഷാരംഭത്തിൽ കിലോയ്ക്ക് 3100 രൂപയിൽ ഇടപാടുകൾ നടന്ന ശരാശരി ഇനങ്ങൾക്ക് ഇന്ന് 2000 രൂപയുടെ നിർണായക താങ്ങ് നഷ്‌ടപ്പെട്ട് 1972 രൂപയിലേക്ക് ഇടിഞ്ഞു. ഉൽപാദകമേഖലയിൽ നടന്ന ലേലത്തിൽ വരവ് 15,630 കിലോയിൽ ഒതുങ്ങിയിട്ടും ഇടപാടുകൾ നടന്നത് കേവലം 13,742 കിലോ മാത്രമാണ്. മികച്ചയിനങ്ങൾ 2549 രൂപയിൽ കൈമാറി. ലേലത്തിൽ ആഭ്യന്തര ഇടപാടുകാർക്കൊപ്പം വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചവരും സജീവമായിരുന്നു.

ഹൈറേഞ്ചിലെയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെയും കുരുമുളകു കർഷകർ മൺസൂണിന്റെ വരവിനെ ഉറ്റു നോക്കുന്നു. മഴയ്‌ക്ക് മുന്നേ തോട്ടങ്ങളിൽ ആവശ്യമായ കൃഷിപ്പണികൾക്കുള്ള ഒരുക്കത്തിലാണു പലരും. കുരുമുളകിന് ഉയർന്ന വില ഉറപ്പുവരുത്താനായത് കണക്കിലെടുത്താൽ വളപ്രയോഗങ്ങൾക്ക് കർഷകർ ഇക്കുറി കൂടുതൽ ഉത്സാഹിക്കും. കാലവർഷത്തിനു മുന്നേ ദ്രുതവാട്ടം തടയാൻ മുൻകരുതലുകൾക്ക് കർഷകർ നീക്കം തുടങ്ങി. ആഭ്യന്തര വ്യാപാരികൾ രംഗത്തുണ്ടെങ്കിലും വില ഇടിയുന്ന പ്രവണത കണ്ട് പലരും തിരക്കിട്ടുള്ള വാങ്ങലുകളിൽനിന്ന് അൽപം പിൻതിരിഞ്ഞു. അൺ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 68,500 രൂപയായി.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക