ADVERTISEMENT

റബർവിലയുടെ കാര്യത്തിൽ ആർക്കും തീരെ പ്രതീക്ഷയില്ലാത്തമട്ടാണ്. സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതി ഇല്ലായിരുന്നെങ്കിൽ കേരളം ഇതിനകം റബർ വിമുക്തമാകുമായിരുന്നു എന്നു വേണം കരുതാൻ.

തുടർച്ചയായി വില താഴ്ന്നുനിൽക്കുന്നത് സംസ്ഥാനത്തെ റബർകൃഷിയുടെ നിലനിൽപിനെ തന്നെ ബാധിച്ചിട്ടുണ്ട്. എട്ടു വർഷത്തിനിടയിൽ കേരളത്തിലെ റബർകൃഷിയുടെ വിസ്തൃതി ഏഴു ശതമാനം കുറഞ്ഞ് രാജ്യത്തെ ആകെ റബർതോട്ടങ്ങളുെട 67 ശതമാനമായി. ഉൽപാദനവിഹിതമാകട്ടെ 12 ശതമാനം താഴ്ന്ന് 77.7 ശതമാനവും. അതേസമയം ഉൽപാദനത്തിൽ രണ്ടാം സ്ഥാനക്കാരായ ത്രിപുരയുടെ വിഹിതം ഒരു ശതമാനം ഉയർന്ന് പത്തു ശതമാനമായി. വിലയിടിവും ഉയർന്ന കൂലിയും വരും വർഷങ്ങളിലും കേരളത്തിലെ റബർ കൃഷിയെ ബാധിക്കും. പകുതി മാത്രം വേതനനിരക്കുള്ള ത്രിപുരയിൽ റബർകൃഷി ആദായകരമായി തുടരുകയും ചെയ്യും. റബർ ബോർഡിന്റെ കണക്കുപ്രകാരം കേരളത്തിൽ ഒരു കിലോ റബറിന്റെ ഉൽപാദനച്ചെലവ് 174 രൂപയാണെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അത് 80 രൂപ മാത്രമാണ്. റബർവില നൂറു രൂപയിൽ താഴ്ന്നാൽ പോലും അവർക്ക് ആദായകരമായി കൃഷി തുടരാനാകുമെന്നു ചുരുക്കം. സംഗതിയൊക്കെ ശരിതന്നെ, പക്ഷേ, രാജ്യത്തിനാവശ്യമായ മുഴുവൻ റബറിന്റെ പകുതിയെങ്കിലും ഉൽപാദിപ്പിക്കാൻ ത്രിപുരയ്ക്കോ അസമിനോ സാധിക്കില്ലെന്നതാണ് സത്യം. നയരൂപീകരണ വിദഗ്ധരും കേന്ദ്രസർക്കാരും അവഗണിക്കുന്ന വസ്തുതയാണത്. 

പുതിയ വർഷത്തിൽ റബറിനു വില ഉയരുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം രണ്ടു മാസം മുമ്പ് എറണാകുളത്തു നടന്ന ഇന്ത്യാ റബർമീറ്റിൽ കേൾക്കാനിടയായി. റബർ ഉൽപാദകരാജ്യങ്ങളുെട അസോസിയേഷനിലെ ( എഎൻആർപിസി) മുതിർന്ന സാമ്പത്തിക വിദഗ്ധനും മലയാളിയുമായ ജോം ജേക്കബ് അവതരിപ്പിച്ച കണക്കുകളിൽ കാര്യം വ്യക്തമാണ്.

ലോകമെമ്പാടുമായി പ്രകൃതിദത്ത റബറിന്റെ ഉൽപാദനം 103.09 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള കണക്കാണിത്. വർഷാവസാനമായപ്പോഴേക്കും ഇത് 138.95 ലക്ഷമായിട്ടുണ്ടാവും. തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ നാലു ശതമാനം കൂടുതലാണിത് – ജോം ജേക്കബ് ചൂണ്ടിക്കാട്ടി. തായ്‌ലൻഡ്, ഇന്തൊ നീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉൽപാദനം വെട്ടിക്കുറയ്ക്കൽ പദ്ധതി ആത്മാർഥമായി നടപ്പാക്കിയിട്ടില്ലെങ്കിൽ പോയ വർഷത്തെ ഉൽപാദന വർധന ഇതിലുമേറെയാകുമെന്നും അദ്ദേ ഹം അഭിപ്രായപ്പെട്ടു. 

ഇനി ഉപഭോഗത്തിന്റെ കണക്കു നോക്കാം. കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ ആകെ റബർ ഉപഭോഗം106.5 ലക്ഷം ടണ്ണാണ്. ഇപ്പോൾ അത് 142.12 ലക്ഷം ടണ്ണായിട്ടുണ്ടാകും. തൊട്ടു മുൻവർഷത്തേക്കാൾ 6.7 ശതമാനം കൂടുതൽ. പ്രകൃതിദത്ത റബറിന്റെ നാലു ശതമാനം ഉപയോഗിക്കുന്ന ചൈനയിൽ 2018 അവസാനമായപ്പോൾ ഉപഭോഗം വീണ്ടും വർധിക്കുമെന്നായിരുന്നു സൂചന. വ്യാപാരയുദ്ധത്തെ തുടർന്ന് അമേരിക്ക ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തുന്നതിനു മുമ്പ് പരമാവധി ടയറുണ്ടാക്കി അവിടേക്കു കയറ്റുമതി ചെയ്യാനാണ് ചൈനയിലെ വ്യവസായികളുടെ ശ്രമം. 

അങ്ങനെയെങ്കിൽ 2019ൽ എന്തു സംഭവിക്കും? പ്രകൃതിദത്ത ഉൽപാദനം 5.8 ശതമാനം വർധിച്ച് 146.96 ലക്ഷം ടണ്ണിലെത്തുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ഉപഭോഗമാകട്ടെ ആറു ശതമാനം വർധിച്ച് 147.3 ലക്ഷം ടണ്ണാകും. ചൈനയുടെ ഉപഭോഗം വ്യാപാരനിയന്ത്രണങ്ങൾ മൂലം കുറയാനും സാധ്യതയുണ്ട്. എന്നാൽ ആവശ്യകതയും ലഭ്യതയും മാത്രമല്ല ഇപ്പോൾ റബർ വിപണി നിയന്ത്രിക്കുന്നത്. ഉൽപാദനസാധ്യത ( production potential) എന്ന ഘടകവും റബർ വിപണിയെ ഗണ്യമായി സ്വാധീനിക്കുന്നുണ്ടെന്ന് ജോം പറഞ്ഞു. അനു കൂലസാഹചര്യമുണ്ടായാൽ ഉൽപാദനം നിലവിൽ പ്രതീക്ഷിക്കുന്നതിലും എത്രവരെ വർധിക്കാമെന്ന കണക്കാണിത്. അടുത്ത വർഷം ലോകമെമ്പാടും ഉൽപാദന സാധ്യത വളരെ കൂടുതലാണെന്നു കാണാം. തായ്‌ലൻഡിനു 13.9 ശതമാനവും മലേഷ്യയ്ക്ക് 53.3 ശതമാനവും ഇന്ത്യയ്ക്ക് 64.7 ശതമാനവും റബർ കൂടുതൽ ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതായത് അനുകൂലസാഹചര്യം സൃഷ്ടിച്ചാൽ റബർ വിപണിയിൽ കൂടുതലായി എത്താവുന്ന തേയുള്ളൂവെന്ന്. ഈ ചിന്ത റബർവില വർധനയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT