ഉയർന്ന പ്രദേശത്ത് റബർത്തോട്ടങ്ങളിൽ രാമച്ചം നടാം, ഉരുൾപൊട്ടലിനെ പ്രതിരോധിക്കാം
Mail This Article
∙ ഉയർന്ന പ്രദേശത്തു 24 മണിക്കൂറിനുള്ളിൽ 200 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്യുന്നത് ഉരുൾപൊട്ടലിലേക്കു നയിക്കുന്ന സാഹചര്യമാണിപ്പോൾ. ഉയർന്ന പ്രദേശങ്ങളിൽ റബർക്കൃഷിക്കായി സ്വീകരിച്ച രീതികളിൽ ചിലതു മാറ്റണം. ഇതേക്കുറിച്ച് റബർ ബോർഡ് പഠനം നടത്തും.
∙ റബർത്തോട്ടങ്ങളിൽ കയ്യാലയ്ക്കു പകരം രാമച്ചം വച്ചുപിടിപ്പിക്കുന്നതു മണ്ണിനെ പിടിച്ചുനിർത്താൻ സഹായിക്കും.
∙ ബഡ് തൈകൾ നടുന്നതിനു മാത്രമേ രണ്ടര അടി ആഴമുള്ള കുഴികൾ ആവശ്യമുള്ളൂ. കൂട തൈകൾ, കപ്പ് തൈകൾ എന്നിവ നടുന്നതിന് ഒരടി വ്യാപ്തിയും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്താൽ മതി. നിലവിൽ റബർക്കൃഷിയുടെ 90% ഇത്തരത്തിലുള്ള തൈകളാണ്.
∙ സ്വഭാവികമായ സസ്യാവരണം റബർ തോട്ടങ്ങൾക്കു നല്ലതാണ്; ചെറിയ തോതിൽ അവ നിലനിർത്താം. അതിനാൽ, റബർ മരങ്ങൾക്കിടയിലുള്ള സ്ഥലത്തു പുല്ല് നട്ടുപിടിപ്പിക്കുന്നതു മണ്ണൊലിപ്പ് തടയുന്നതിനു നല്ല മാർഗമാണ്. തോട്ടപ്പയർ നടുന്നതും ഉചിതം.
∙ റബർ തോട്ടങ്ങൾ കിളയ്ക്കാൻ പാടില്ല. നിലവിൽ പലയിടത്തും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് ഉഴുത് മറിച്ച് റബർക്കൃഷി ചെയ്യുന്നുണ്ട്. ഇതു മണ്ണൊലിപ്പിനു കാരണമാകും. ചരിവുകളിൽ നിരപ്പുതട്ടുകൾ തീർക്കുന്നതിനായി തൂമ്പ ഉപയോഗിച്ച് മാത്രമേ പണി ചെയ്യാവൂ. അവിടെ ഇടവിള കൃഷി ചെയ്യരുത്.
∙ തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനായി ചാലുകൾ നിർമിക്കുമ്പോൾ എല്ലായിടത്തും ഒരേ ആഴമാണെന്ന് ഉറപ്പാക്കണം.
∙ ചരിവുള്ള സ്ഥലങ്ങളിൽ മഴക്കുഴികൾ നിർമിക്കുന്നത് ഒഴിവാക്കണം. മണ്ണിന് അടിയിലേക്ക് വെള്ളം ഇറങ്ങി കഴിയുമ്പോൾ പാറയിൽ നിന്നു മണ്ണിന്റെ പിടിത്തം കുറയാൻ ഇതു കാരണമാകും.
∙ മഴ കൂടുമ്പോൾ റബറിന്റെ കുമിൾ രോഗം വരുന്നതു പതിവാണ്. ഇലയ്ക്ക് ഇത്തരത്തിലുള്ള രോഗം ബാധിച്ചാൽ ബോഡൊ മിശ്രം (തുരിശ്) തളിക്കാം.
വിവരങ്ങൾ: റബർ ബോർഡ്, കോട്ടയം