അച്ചാചെറു
Mail This Article
അങ്ങ് ബൊളീവിയയിൽനിന്ന് ഇങ്ങു കേരളത്തിലെത്തിയ മാംഗോസ്റ്റിൻ വർഗത്തിൽ പെട്ട ചെറുസസ്യമാണ് ‘അച്ചാചെറു’. ഇവയിൽ ഭൂമിക്കു ലംബമായി ശാഖകൾ വിന്യസിച്ചിരിക്കുന്നു. വീതി കുറഞ്ഞ് നീളമേറിയ ഇലകൾ ഏകപത്ര രീതിയിൽ കാണാം. സസ്യഭാഗങ്ങളിൽ കറയുള്ള അച്ചാചെറു സാവധാനമേ വളരുകയുള്ളൂ. Garcinia humilis എന്ന ശാസ്ത്ര നാമം.
അച്ചാചെറു ഉഷ്ണമേഖലാ കാലാവസ്ഥ ഇഷ്ടപ്പെടുന്നു. ജൈവാംശമുള്ള മണ്ണിൽ തഴച്ചു വളരും. വേനൽക്കാലത്ത് നനയ്ക്കണം. ഇവ ഫലം നല്‍കാന്‍ നാലഞ്ചു വർഷം കഴിയണം. മഞ്ഞും തണുപ്പും ഉള്ള കാലാവസ്ഥയിൽ ഇലക്കവിളുകളിൽ ഇളം മഞ്ഞപ്പൂക്കൾ കൂട്ടമായി വിരിയും. ചെറുകായ്കൾ വിളഞ്ഞ് പഴുക്കുമ്പോൾ മഞ്ഞ കലർന്ന ഓറഞ്ചുനിറമാകും. ജനുവരി- മാർച്ച് ആണ് ബൊളീവിയയില്‍ ഇവയുടെ പഴക്കാലം. മധുരത്തിൽ ലഘു പുളിയും കലർന്നതാണ് രുചി. പുറംതോടിനുള്ളിലെ വെള്ളനിറത്തിൽ മാംസളമാർന്ന അല്ലികളാണ് ഭക്ഷ്യയോഗ്യം. ഫലങ്ങൾക്കുള്ളിൽ മാധുര്യമേറിയ പഴച്ചാറുമുണ്ടാകും.
അയൺ, ധാതുലവണങ്ങൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്. പഴങ്ങളിൽ ഒന്നോ രണ്ടോ ചെറു വിത്തുമുണ്ടാകും. ഇവ കൂടകളിൽ കിളിർപ്പിച്ച് തയാറാക്കിയ തൈകൾ ഭാഗിക സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നട്ടുവളർത്താം. കൃഷി ചെയ്യുമ്പോൾ ഉണങ്ങിപ്പൊടിഞ്ഞ ചാണകം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ ചേർക്കാം. അമ്ലാംശം കൂടിയ മണ്ണിൽ നടുമ്പോൾ കുമ്മായമിട്ട് കുഴി പരുവപ്പെടുത്താൻ ശ്രദ്ധിക്കണം. അന്തരീക്ഷ ഊഷ്മാവിൽ ഏറെനാള്‍ സൂക്ഷിക്കാമെന്നതും, സമൃദ്ധമായി ഫലംതരുമെന്നതും അച്ചാചെറുവിനെ ഇഷ്ടവിളയാക്കുന്നു.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232