ഭൗമസൂചികാ പദവി നേടാനുള്ള ഒരുക്കത്തിൽ തലനാടൻ ഗ്രാംപു
Mail This Article
കോട്ടയം ജില്ലയിലെ മലനാടൻ ഗ്രാമമായ തലനാടിന് ഗ്രാംപുവിന്റെ മണമാണ്. ഏറ്റവും ഗുണമേന്മയുള്ള ഗ്രാമ്പു ഉണ്ടാവുന്നത് തലനാട്ടിലാണത്രെ. പ്രത്യേക പ്രദേശത്തു പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുമ്പോൾ മാത്രം തനതായ രുചിയും ഗുണവിശേഷങ്ങളും കൈവരുന്ന ഉൽപന്നങ്ങൾക്കു നൽകുന്ന ഭൗമസൂചികാ പദവി തലനാടൻ ഗ്രാംപുവിനു നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണു കർഷകർ.
ഗ്രാംപു
10 മുതൽ 15 അടി വരെ ഉയരത്തിൽ വളരുന്ന 60 വർഷം വരെ ആയുസുള്ള ചെടിയാണ് ഗ്രാംപു. നട്ട് 4 വർഷം കൊണ്ടു തന്നെ പുഷ്പിച്ചു തുടങ്ങും. നവംബർ മുതൽ ജനുവരി വരെയാണ് വിളവെടുപ്പ് കാലം. മൊട്ടുകളടങ്ങിയ കുല അറുത്തെടുത്ത് 3–4 ദിവസം കൊണ്ട് ഉണക്കിയെടുക്കാം.
തലനാടൻ ഗ്രാംപു
തലനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇവിടത്തെ ഗ്രാംപുവിനു ചില സവിശേഷ ഗുണങ്ങൾ സമ്മാനിക്കുന്നു.
സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരത്തിലാണ് തലനാട്. ചൂടു കുറവുള്ള പ്രദേശം. എന്നാൽ, തണുപ്പ് ഏറുകയുമില്ല. ഗ്രാംപു തഴച്ചുവളരാനും മൊട്ടിടാനുമുള്ള ഏറ്റവും നല്ല കാലാവസ്ഥ. ഈ ഭൂപ്രകൃതി മൂലം മറ്റു ഗ്രാമ്പുവിനങ്ങളേക്കാൾ വലുപ്പം തലനാടൻ ഗ്രാംപുവിന് ഉണ്ട്. മാത്രമല്ല എണ്ണയുടെ അംശവും മണവും കൂടുതലുമാണ്.
ഭൗമസൂചികയിലേക്ക്
മന്ത്രി വി.എസ്. സുനിൽ കുമാറാണ് തലനാടൻ ഗ്രാംപുവിനെ ഭൗമസൂചികാ പട്ടികയിലുൾപ്പെടുത്താനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. കേരള കാർഷിക സർവകലാശാലയിലെ ഡോ. സി.ആർ. എൽസിയാണ് പഠനങ്ങൾക്കു നേതൃത്വം നൽകുന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ബാബു, കൃഷി ഓഫിസർ പരീദുദ്ദീൻ എന്നിവരുടെ മേൽനോട്ടത്തിൽ ഗ്രാമ്പു കർഷകരുടെ സൊസൈറ്റി നിർമിക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ.
തലനാട്
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽനിന്ന് വാഗമൺ റോഡിൽ തീക്കോയി ഗുരുമന്ദിരം കവലയിൽനിന്നു വടക്കോട്ട് 4 കിലോമീറ്റർ സഞ്ചരിച്ചാൽ തലനാട്.
ഫോൺ:
9447568571 (പി.എസ്. ബാബു)