തക്കാളിക്കൃഷി അത്ര കട്ടിയുള്ളതല്ല, പൊന്നുവിളയിച്ച് അനിൽ ലാൽ
Mail This Article
തക്കാളിക്കൃഷി ചെയ്യണമെങ്കിൽ നല്ല ശ്രദ്ധയും പരിചരണവും ഏറെ വേണമെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ, ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങര സ്വദേശി അനിൽ ലാൽ കൃഷി ചെയ്തിരിക്കുന്നത് 300 ചുവട് തക്കാളിയാണ്. വേനൽ കാലത്ത് മറ്റു കർഷകർ വെള്ളരിയോട് ഇഷ്ടം കാണിച്ചപ്പോഴാണ് അനിൽ തക്കാളിയെ ഇഷ്ടപ്പെട്ടത്. മുഴുവൻ സമയ കർഷകനായ അനിൽ തക്കാളി കൂടാതെ പച്ചമുളകും കൃഷിചെയ്തുവരുന്നു.
ബംഗളൂരുവിൽനിന്നെത്തിച്ച അത്യുൽപാദനശേഷിയുള്ള രണ്ടിനം തക്കാളികളാണ് അനിൽ കൃഷി ചെയ്തിരിക്കുന്നത്. വിത്തു വരുത്തി പാകി മുളപ്പിച്ച് അടിവളമായി ചാണകപ്പൊടി നൽകിയായിരുന്നു കൃഷി. കടലപ്പിണ്ണാക്കും ചാണകവും ചേർത്ത് പുളിപ്പിച്ചത് പിന്നീട് ഇടയ്ക്കിടയ്ക്ക് നൽകുകയും ചെയ്തു. മറ്റു വളപ്രയോഗങ്ങളൊന്നുമില്ല. ഒരു ചെടിയിൽനിന്ന് 50 കിലോഗ്രാം തക്കാളിയാണ് വിത്തു കമ്പനി പറയുന്നതെങ്കിലും തീർത്തും ജൈവ രീതിയിലുള്ള കൃഷി ആയതിനാൽ 2–3 കിലോഗ്രാമാണ് ഒരു ചെടിയിലെ അനിലിന്റെ തോട്ടത്തിലെ ശരാശരി ഉൽപാദനം. എങ്കിലും താൻ സന്തുഷ്ടനാണെന്ന് അനിൽ പറയുന്നു.
300 ചുവട്ടിൽനിന്ന് ഇതുവരെ 600 കിലോഗ്രാമോളം തക്കാളി വിൽക്കാൻ കഴിഞ്ഞു. ചെടിയിൽത്തന്നെ നിന്നു പഴുത്തതിനുശേഷമാണ് വിളവെടുക്കുന്നതും മാർക്കറ്റിൽ വിൽക്കുന്നതും. കണിച്ചുകുളങ്ങരയിലെ ജൈവ പച്ചക്കറക്കടയിലാണ് പ്രധാനമായും വിൽക്കുന്നത്. കിലോഗ്രാമിന് 50 രൂപ വച്ചു ലഭിക്കുന്നുണ്ടെന്നും അനിൽ. ജൈവ രീതിയിൽ ഉൽപാദിപ്പിച്ച നാടൻ തക്കാളിക്ക് ഇവിടെ ആവശ്യക്കാർ ഏറെയുണ്ടെന്നും അനിൽ പറയുന്നു.
ഫോൺ: 9446788342