ചങ്ങനാശേരിയിലെ ഡ്രാഗൺ ഫ്രൂട്ട് അദ്ഭുതലോകം
Mail This Article
ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ചിരിരിക്കുകയാണ് കോട്ടയം ചങ്ങനാശേരിയിലെ ജോസഫ് എന്ന കർഷകൻ. നിറത്തിലും രുചിയിലും വൈവിധ്യമുള്ള ഇരുപതോളം ഇനങ്ങളുടെ ശേഖരം ഇവിടെയുണ്ട്. മിക്കവയും വിദേശരാജ്യങ്ങളിൽനിന്ന് ശേഖരിച്ചവ. മഞ്ഞ നിറത്തിൽ വലിയ കായ്കൾ വിളയുന്ന പലോറ, ഇസ്രായേൽ ഗോൾഡ്, അമേരിക്കൻ ബ്യൂട്ടി തുടങ്ങിയവയും ചുവപ്പിലെ മാധുര്യമേറിയ റോയൽ റെഡ്, ഹവായ് ഇനങ്ങളും ഇവിടെയുണ്ട്. സിമന്റ് വാർക്ക കാലുകളിലാണ് ഡ്രാഗൺ ഫ്രൂട്ട് ഇനങ്ങൾ വളർന്നുന്നത്. ഒരാൾ പൊക്കത്തിൽ കാലുകളിൽ വേര് പിടിച്ചു വളരുന്ന ഇവ മുകളിൽനിന്ന് താഴേക്കു തൂങ്ങിയാണ് കിടക്കുക. ഇങ്ങനെ താഴേക്ക് തൂങ്ങിക്കിടക്കാൻ ഇരുചക്ര വാഹനത്തിന്റെ ടയർ സിമന്റ് കാലിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്നു.
ജൈവ വളങ്ങളാണ് മുഖ്യമായും ഇവയ്ക്ക് നൽകുന്നത്. വേനലിൽ പരിമിതമായി ജലസേചനവും നൽകുന്നു. ഡ്രാഗൺ ഫ്രൂട്ട് വള്ളികൾ നട്ട് രണ്ടു വർഷത്തിനുള്ളിൽ പുഷ്പിച്ച് തുടങ്ങും. കായ്കൾ വിരിഞ്ഞ് ഒരു മാസം കൊണ്ട് പഴുത്ത് പാകമാകും. വർഷത്തിൽ നാലഞ്ചു തവണ വരെ ഇവയിൽ കായ്കൾ ഉണ്ടാകാറുണ്ട്. കായ്കൾ പക്ഷികളും മറ്റും തിന്ന് നശിപ്പിക്കാറുമില്ല. പരിചരണം കുറച്ചു മതിയെന്നതിനാൽ ഡ്രാഗൺ ഫ്രൂട്ട് ആദായ വിളയാണെന്ന് ജോസഫ് പറയുന്നു. പോഷകങ്ങളുടെ കലവറയാണ് ഡ്രാഗൺ ഫ്രൂട്ട്. കള്ളിമുൾ വർഗത്തിലെ ഇവ പരസ്പരം ഗ്രാഫ്റ്റ് ചെയ്ത തൈകളും പരീക്ഷണാടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ തോട്ടത്തിൽ കൃഷി ചെയ്തുവരുന്നു.
ഫോൺ: 9495005236