ADVERTISEMENT

ഏലക്കായും അതിന്റെ പച്ച നിറവും കാലങ്ങളായി ഇടുക്കിയിലെ ഏലക്കർഷകരുടെ ഉറക്കം കെടുത്തുന്ന ഒരു സംഗതിയായി മാറിയിട്ടുണ്ട്.

എന്തുകൊണ്ട് പച്ച നിറം?

ഏലക്ക ഉണങ്ങി എടുക്കുമ്പോൾ പുക ഇല്ലാതെ ചൂടു മാത്രം കൊടുത്താണ് ഉണങ്ങുന്നത്. പുക ഉപയോഗിച്ചോ സൂര്യപ്രകാശത്തിലോ ഉണങ്ങിയാൽ ഏലത്തിന്റെ സ്വാഭാവിക സുഗന്ധത്തിന് കുറവ് സംഭവിക്കുന്നതായി കാണുന്നു. ഇങ്ങനെ ഹോട്ട് എയർ ഫർണസുകളിൽ ഉണങ്ങിയെടുക്കുന്നതിനാലാണ് സ്വാഭാവിക പച്ച നിറം നഷ്ടപ്പെടാതെ ഉണങ്ങി വരുന്നത്.

എങ്ങനെ മികച്ച പച്ച നിറം നിലനിർത്താം?

നീര് ഊറ്റിക്കുടിക്കുന്ന ചൊറിപ്പേൻ അഥവാ ത്രിപ്സ് ഏലത്തിന്റെ പുറംതോടിൽ ആക്രമിക്കുന്നതിന്റെ ഫലമായി ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ പുറംതോടിന്റെ ഭംഗി നഷ്ടപ്പെടുകയും ഉണങ്ങി വരുമ്പോൾ ആ ഭാഗം മഞ്ഞ കലർന്ന ചാരനിറത്തിൽ കാണപ്പെടുകയും ചെയ്യും. ശക്തിയേറിയ കീടനാശികൾ അടിച്ച് ത്രിപ്സിനെ നിയന്ത്രിക്കുക എന്നതാണ് ഒന്നാമത്തെ മാർഗം.

രണ്ടാമതായി കായ് മൂപ്പ് എത്തുമ്പോൾ കടും പച്ച നിറം മാറി ചെറിയ മഞ്ഞനിറം വ്യാപിക്കും. ആയതിനാൽ മൂപ്പ് എത്തുന്നതിന് മുൻപ് തന്നെ പറിച്ചെടുക്കുക. 

മൂന്നാമതായി നന്നായി വെയിൽ അടിച്ചാൽ മാത്രമേ പച്ച നിറം ലഭിക്കൂ. അതിനായി മരത്തിന്റെ ശിഖരങ്ങൾ അനിയന്ത്രിതമായി വെട്ടി വെളുപ്പിക്കപ്പെടുന്നു.

അല്ലാത്ത സാഹചര്യത്തിൽ കായ് വിളറിവെളുത്ത അവസ്ഥയിൽ ആവുകയും ഉണങ്ങുമ്പോൾ പച്ച നിറം ലഭിക്കാതെ വരികയും ചെയ്യും.

കൃത്രിമമായി നിറം ചേർക്കുന്നത് എന്തുകൊണ്ട്?

ഏലം വിൽപനയ്ക്ക് എത്തുമ്പോൾ നിറമുള്ള കായ്കൾക്ക്  മികച്ച വില ലഭിക്കുന്നതാണ് പ്രധാന കാരണം. രണ്ടാമതായി ഡ്രയർ യൂണിറ്റുകൾ സ്ഥാപിക്കാനായി 5 ലക്ഷം രൂപയോളം ചെലവ് വരും. എല്ലാ ചെറുകിട കർഷകർക്കും ഡ്രയർ യൂണിറ്റുകൾ സ്വന്തമായി ഇല്ല. വാടകയ്ക്ക് പ്രവർത്തിക്കുന്ന ഇത്തരം യൂണിറ്റുകളിൽനിന്ന് മികച്ച കളർ ലഭിക്കുന്ന യൂണിറ്റുകളിലേക്ക് കൃഷിക്കാർ പോകും. കസ്റ്റമറെ പിടിച്ചു നിർത്തേണ്ടത് സ്റ്റോർ നടത്തുന്നവരുടെ ആവശ്യമായി മാറുന്നു.

പരിഹാരം

നിറം ചേർക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് നിയമം വന്നതുകൊണ്ടോ ഫുഡ് സേഫ്റ്റി വിഭാഗം രാവിലെ മുതൽ പരിശോധന നടത്തി കറങ്ങി നടന്നതു കൊണ്ടോ പ്രശ്നപരിഹാരം അസാധ്യമാണ്. 10 കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ 100 കേസുകൾ രക്ഷപെട്ട് പോകും. ഇപ്പോൾ സ്പൈസസ് ബോർഡ് വച്ചിരിക്കുന്ന മാനദണ്ഡങ്ങൾ മാറ്റുക എന്നതാണ് പ്രധാന കാര്യം. അതായത്, തൊലിയുടെ ഭംഗി അല്ല മറിച്ച് ലിറ്റർ വെയിറ്റ് ഉള്ള ഏലക്കാ ആണ് ഒന്നാം ഗ്രേഡ് ആയി വിൽക്കപ്പെടേണ്ടത്. യഥാർഥത്തിൽ മൂപ്പെത്തിയ ഏലക്ക കറുത്ത നിറത്തിലുള്ള അരികളോടുകൂടിയതാണ്. മൂപ്പെത്തിയ കായ്കൾക് ലിറ്റർ വെയ്റ്റ് കൂടുതൽ ആയിരിക്കും (ലിറ്റർ വെയിറ്റ് എന്നാൽ ഒരു ലിറ്റർ പടിയിൽ ഉൾക്കൊള്ളുന്ന കായുടെ തൂക്കം). അതുപോലെ തന്നെ വലുപ്പം കുറഞ്ഞ മൂപ്പെത്തിയ കായ്കൾ എന്നാൽ ഓയിൽ കണ്ടന്റും ലിറ്റർ വെയിറ്റും കൂടുതൽ ആയിരിക്കും

ഇതെല്ലാം സാധ്യമാണോ?

എന്ന് ചോദിച്ചാൽ സാധ്യമാകണം. കാരണം, ത്രിപ്സ് അഥവാ ചൊറിപ്പേനെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർഷകർ അമിതമായി കീടനാശിനികൾ ഉപയോഗിക്കുന്നത്. ഇടുക്കി ജില്ലയിൽ മാത്രം അനേകം കോടി വാർഷിക വിറ്റുവരവാണ് ഓരോ മരുന്നു കമ്പനികളും നേടുന്നത്. കായ വലുപ്പം കൂടുതൽ വരാനുള്ള മരുന്നുകളുടെയും ഹോർമോണുകളുടെയും അമിത ഉപയോഗവും മൂപ്പെത്താത്ത ഏലക്ക വിപണിയിൽ എത്തുന്നതും ഇന്ത്യൻ ഏലത്തിന്റെ വിദേശ മാർക്കറ്റിലെ പ്രിയം അനുദിനം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

വൻകിട എക്സ്‌പോർട്ടർമാരുടെയും മരുന്ന് കമ്പനികളുടെയും പിടിയിൽ‌നിന്ന് ഈ വിപണിയെ രക്ഷിക്കാനും ഇന്ത്യൻ ഏലത്തിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനും സ്പൈസസ് ബോർഡ് ഇച്ഛാശക്തിയോടെ വിചാരിച്ചാൽ മതിയാകും. അല്ലാതെ ഏതെങ്കിലും വാടക സ്റ്റോറിൽനിന്ന് ഒരു ചാക്ക് ഏലക്കായും തലയിൽ ചുമന്ന് വരുന്ന പാവം കൃഷിക്കാരനെ കേസിൽ പെടുത്തുകയും ഏലക്കാ സീസണിൽ മാത്രം അരങ്ങേറുന്ന ‘കളർ പിടിക്കൽ’ നാടകം നടത്തുകയും ചെയ്താൽ കുറഞ്ഞ വിലയ്ക്ക് സ്വന്തം ഉൽപ്പന്നം വിറ്റ് ഒഴിവാക്കാൻ കൃഷിക്കാരൻ നിർബന്ധിതൻ ആവുകയും ഇടനിലക്കാർക്ക് അമിത ലാഭം എടുക്കുന്നതിനുള്ള വഴി തുറന്നു കിട്ടുകയും ചെയ്യും.

അവസാനമായി ഒരു വാക്കു കൂടി പറയാൻ ആഗ്രഹിക്കുന്നു. ഇടുക്കിയിലെയും വയനാട്ടിലെയും ഒക്കെ വളരെ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് ‘ഏലക്കർഷകൻ’ എന്ന ഒരു ‘ജീവി’യെ കാണാനാവുക. സ്പൈസസ് ബോർഡും കച്ചവടക്കാരും എല്ലാം നിലനിൽക്കുന്നത് ഈ ജീവികൾ മണ്ണിൽ പണിയെടുത്ത് ഏലം ഉൽപ്പാദിപ്പിക്കുന്നതുകൊണ്ടാണ്. അത് ഇല്ലാതാക്കിയാൽ ഇല്ലാതാവുന്നത് നിങ്ങളുടെ നിലനിൽപ്പ് കൂടിയാണെന്ന് ഓർമ നല്ലത്.

English summary: Problem Faced by the Cardamom Growers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT