ADVERTISEMENT

കേരളത്തിൽ ഒരു മൂട് മരച്ചീനിയോ ചേനയോ ഇല്ലാത്ത പുരയിടം ഉണ്ടാവില്ല. നമ്മുടെ ഭക്ഷണശീലത്തിൽ അത്രമാത്രം സ്ഥാനമുണ്ട് കിഴങ്ങുവിളകൾക്ക്. മികച്ച ഉൽപാദനക്ഷമത (15-75 ടൺ / ഹെക്ടർ), ഏതു കാലാവസ്ഥയിലും മണ്ണിലും വളരാനുള്ള ശേഷി, പ്രതികൂല കാലാവസ്ഥയിലും നല്ല വിളവ് നൽകാനുള്ള കഴിവ്, അന്നജത്തിന്റെയും (13-33%) ഊർജത്തിന്റെയും (834-1360 കിലോ കാലറി / കിലോ) ഉറവിടം എന്നീ സവിശേഷതകളാണ് ഇവയെ കര്‍ഷകര്‍ക്കു പ്രിയങ്കരമാക്കുന്നത്. 

ഭക്ഷ്യപോഷകസുരക്ഷ ഉറപ്പുവരുത്തുന്ന ഈ വിളകൾ കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കഴിവുള്ള ‘നാളെയുടെ വിള’കളാണ്. സമഗ്ര സമീപനത്തിലൂടെ ഈ വിളകളുടെ വിളവും വരുമാനവും എങ്ങനെ വർധിപ്പിക്കാമെന്നു നോക്കാം. 

എവിടെ, എപ്പോൾ, എങ്ങനെ

നല്ല ചൂടും, മഴയുമുള്ള (1000-1500 മില്ലിമീറ്റർ) കാലാവസ്ഥയാണ് മരച്ചീനി, ചേന, കാച്ചിൽ, ചേമ്പ്, കൂവ എന്നീ കിഴങ്ങുവിളകൾക്കു നല്ലത്.  അതിശൈത്യം അത്ര നന്നല്ല. എല്ലാത്തരം മണ്ണിലും വളരും. നീർവാർച്ചയുള്ള, മണൽ കലർന്ന പശിമരാശിമണ്ണിലും  അമ്ലരസമേറിയ മണ്ണിലും വളരും. നന്നായി സൂര്യപ്രകാശമുള്ള തുറസ്സായ സ്ഥലത്ത് ഇടവിളയായും കൃഷി ചെയ്യാം. 

നനസൗകര്യമുണ്ടെങ്കിൽ ഏതു സമയത്തും കൃഷി ചെയ്യാവുന്ന മരച്ചീനി, ഇടവപ്പാതിക്ക് തൊട്ടുമുൻപു വേനൽമഴ കിട്ടുമ്പോഴും (ഏപ്രിൽ-മേയ്) തുലാവർഷ സമയത്തുമാണ് (സെപ്റ്റംബർ-ഒക്‌ടോബർ) നമ്മുടെ നാട്ടിൽ പൊതുവെ കൃഷി ചെയ്യാറുള്ളത്. ചേന ഫെബ്രുവരി-മാർച്ച് മാസത്തിലും, കാച്ചിൽ മാർച്ച്-ഏപ്രിൽ മാസത്തിലുമാണ് നടേണ്ടത്.

സുസ്ഥിര പരിപാലനരീതികൾ

കിഴങ്ങുവിളകൾ ധാരാളം പോഷകമൂലകങ്ങൾ മണ്ണിൽനിന്ന് വലിച്ചെടുക്കുന്ന വിളകളായതിനാൽ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ വളം ചെയ്യേണ്ടത് അത്യാവശ്യമാണ്. അടിസ്ഥാനവളം ജൈവവളം തന്നെ– ഹെക്ടറിന്10-25 ടൺ കാലിവളം. അടുത്തത് നൈട്രജൻ:പൊട്ടാസ്യം അനുപാതമാണ് (1:1 അല്ലെങ്കിൽ 1:1.5) 80-100 കിലോ നൈട്രജൻ : 80-150 കിലോ പൊട്ടാസ്യം. ഫോസ്ഫറസ് ഈ വിളകൾക്ക് വളരെ കുറഞ്ഞ അളവിൽ മതിയായതിനാലും (20-25 കിലോ) നമ്മുടെ മണ്ണിൽ ഫോസ്ഫറസിന്റെ അളവ് കൂടുതലായതിനാലും കിഴങ്ങുവിളകൾക്ക് ഫോസ്ഫറസ് വളം നാമമാത്രമായി കൊടുത്താൽ മതി. സംയോജിത വളപ്രയോഗമാണോ ജൈവരീതിയാണോ മണ്ണറിഞ്ഞുള്ള വളപ്രയോഗമാണോ വേണ്ടതെന്ന് കർഷകർ സ്വ യം തീരുമാനിക്കണം..

സംയോജിത വളപ്രയോഗത്തിൽ ജൈവ വളങ്ങളും ജീവാണുവളങ്ങളും ഉപയോഗിച്ചുകൊണ്ട് രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാം. ചേന, കാച്ചിൽ, ചേമ്പ്, കൂർക്ക, എന്നിവ ചാണകം, ചാരം, കമ്പോസ്റ്റ്, പച്ചില വളം, വേപ്പിൻപിണ്ണാക്ക്, ജീവാണുവളങ്ങൾ എന്നിവ മാത്രം ഉപയോഗിച്ച് ജൈവരീതിയിൽ കൃഷി ചെയ്യാനാകും. ഇതുവഴി 10-20% അധികവിളവും 20-40% അധികവരുമാനവും ഗുണമേന്മയുള്ള കിഴങ്ങുകളും, ആരോഗ്യമുള്ള മണ്ണും ഉറപ്പു വരുത്താം. സ്ഥാനാധിഷ്ഠിത വളപ്രയോഗ സാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ചെടുത്ത വളമിശ്രിതങ്ങളും ഈ വിളകൾക്കു നൽകാം. ഇതുവഴി 20-25% അധികവിളവ് ലഭിക്കു ന്നു, പോഷകനഷ്ടവും കുറയും. സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ ലായനി ചെടിയിൽ തളിക്കുന്നതു മൂലം 5-9% വിളവ് വർധിക്കുന്നു. കിഴങ്ങിന്റെ ഗുണമേന്മ കൂടുന്നതായും കാണാം.

tuber-crops

മാസം 10,000 രൂപ വരുമാനം

പ്രതിമാസം 10,000 രൂപ വരുമാനം കിട്ടുന്ന യൂണിറ്റുകളായി കിഴങ്ങുവിളക്കൃഷി എങ്ങനെ ക്രമീകരിക്കാമെന്നു നോക്കാം. രണ്ടര കിലോ വിളവ് തരുന്ന ഒരു ചുവട് മരച്ചീനിക്ക് ശരാശരി 17 രൂപ ഉൽപാദനച്ചെലവ് വരുമെന്നാണ് കണക്ക്. ഇതിൽനിന്നുള്ള അറ്റ വരുമാനം ശരാശരി 20 രൂപ പ്രതീക്ഷിക്കാം. മാസം തോറും 600 മരച്ചീനി വീതം വിളവെടുക്കാവുന്ന വിധത്തിൽ ഒരു വർഷം 7200 മരച്ചീനി കൃഷി ചെയ്താൽ പ്രതിമാസം 12,000 രൂപ വരുമാനം ഉറപ്പാക്കാം. ഇതിനു 12 സെന്റ് സ്ഥലം മതിയാവും. ഡിമാൻഡുള്ളപ്പോള്‍  മുന്‍പു സൂചിപ്പിച്ച ശാസ്ത്രീയമാർഗങ്ങളിലൂടെ വിളവ് കൂട്ടാനാവും.  വിപണി ലക്ഷ്യമിട്ട് ഓഫ് സീസണിൽ ചേനയും കാച്ചിലും കൃഷി ചെയ്യുന്നവരുണ്ട്.  ഇങ്ങനെ ചെയ്യുമ്പോൾ ചേനയാണെങ്കിൽ ഒരു മാസത്തേക്ക് 3.5 സെന്റിൽ 175 ചുവട്  നടേണ്ടി വരും.  മൂന്നു കിലോ വിളവ് നല്‍കുന്ന ഒരു ചേനയ്ക്ക്  ശരാശരി 41 രൂപ കൃഷിച്ചെലവ് വരും. ഇതിൽനിന്നുള്ള അറ്റ വരുമാനം ശരാശരി 58 രൂപയാണ്. കാച്ചിലാണെങ്കിൽ ഒരു മാസത്തേക്ക് 6 സെന്റിൽ 295 ചെടി വയ്ക്കണം.  രണ്ടര കിലോ വിളവ് തരുന്ന ഒരു കാച്ചിലിനു ശരാശരി 40 രൂപ കൃഷിച്ചെലവ് വരും, അറ്റ വരുമാനം ശരാശരി 34 രൂപയും.  

കിഴങ്ങുവിളകളുടെ സമ്മിശ്രത്തോട്ടമാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഓഫ് സീസൺ വിപണി ലക്ഷ്യമിട്ട്, പ്രതിമാസം 150 മരച്ചീനി (3 സെന്റ് ), 100 ചേന (2 സെൻറ്), 50 കാച്ചിൽ (1 സെന്റ്), എന്നിങ്ങനെ നടാം. അതായത്,  മൊത്തം 6 സെന്റിൽ ഈ വിളകൾ 10,000 രൂപ നേടിത്തരും.  വരുമാനം നേടാനാഗ്രഹിക്കുന്ന മാസത്തിൽ വിളവെടുപ്പ് വരുന്ന വിധം ഓരോ മാസത്തിനുമായി കൃഷിയിടം തയാറാക്കുകയേ വേണ്ടൂ. ജൂലൈ മുതൽ ഒക്ടോബർവരെ പ്രതിമാസം 6-7 സെന്റിൽ കൂർക്ക കൃഷി ചെയ്യുന്നവർക്ക്  ഡിസംബർ മുതലുള്ള 4-5 മാസങ്ങളിൽ 10,000 രൂപ വീതം വരുമാനം നേടാനാകും. ഒരു സെന്റ്‌ കൂർക്കക്കൃഷിക്ക് ശരാശരി 750 രൂപ കൃഷിച്ചെലവ് വരുമെന്നാണ് കണക്ക്, അറ്റ വരുമാനം ശരാശരി 1700 രൂപയും.

വിളസമ്പ്രദായ മാതൃകകൾ

മരച്ചീനി, ചേന, നാടൻകാച്ചിൽ, ചെറുകിഴങ്ങ്, പാൽചേമ്പ്, കൂവ എന്നിവ തോട്ടവിളകളായ തെങ്ങ്, കമുക്, കാപ്പി, റബർ, പഴവർഗങ്ങളായ വാഴ, മാവ്, സപ്പോട്ട എന്നിവയ്ക്കു ചേരുന്ന  ഇടവിളകളാണ്. ഈ കൃഷിസമ്പ്രദായത്തിൽ പ്രധാന വിളകളിൽനിന്ന് കർഷകനു വരുമാനവും കിഴങ്ങുവിളകളിൽനിന്ന് ഭക്ഷണവും നേടാം. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന ഇൻഷുറൻസ് വിളയായും ഇവയെ കാണാം.

തോട്ടവിള സമ്പ്രദായത്തിൽ ഉൽപാദിപ്പിക്കുമ്പോൾ ഹെക്ടറിന് 10-12 ടൺ കിഴങ്ങും, 1-1.25 ലക്ഷം രൂപ അധിക വരുമാനവും, 150-200 തൊഴിൽദിനങ്ങളും പ്രതീക്ഷിക്കാം. ചേന, കൂവ എന്നിവയാണ് ഈ കൃഷിക്ക് ഉത്തമം. ഇവ രണ്ടും ഹെക്ടറിന് 2.5-3.0 ലക്ഷം രൂപ അധികവരുമാനം നേടിത്തരും.

കിഴങ്ങുവിളകളും  ഹ്രസ്വകാല വിളകളും ഒന്നിച്ചും  കൃഷി ചെയ്യാം. മരച്ചീനിക്കിടയിൽ നിലക്കടല, വൻപയർ, പച്ചപ്പയർ, ബീൻസ്, ചെറുപയർ, ഉഴുന്ന്, ഉള്ളി, ചീര, മല്ലി, വെണ്ട എന്നിവ ഇടവിളയായി കൃഷി ചെ യ്യാം. മധുരക്കിഴങ്ങിനൊപ്പം നെല്ല്, ചോളം, കൂവരക്, തുവരപ്പയർ എന്നിവയും. ചേന, ചേമ്പ്, കാച്ചിൽ  എന്നിവയ്ക്കിടയിൽ  ചെറുപയർ, ഉഴുന്ന് എന്നിവയും ആദായമേകും. കാച്ചിൽ+ചോളം മികച്ച കൂട്ടുകെട്ടാണ്. മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കൂർക്ക എന്നിവ നെൽകൃഷി അടിസ്ഥാനമായുള്ള പരിക്രമക്കൃഷി യിൽ ഉൾപ്പെടുത്താം.  രണ്ടു വിള നെൽകൃഷി കഴിഞ്ഞ് കിഴങ്ങുവിളകൾ നടുകയാണെങ്കിൽ അവയുടെ വിളദൈർഘ്യം കൂടി പരിഗണിക്കണമെന്നു മാത്രം. നെല്ല്-പയർ-മരച്ചീനി, നെല്ല്-മരച്ചീനി+പയർ എന്നിവ ആദായകരമായ വിളസമ്പ്രദായങ്ങളാണ്. 

കിഴങ്ങുവിളകളിൽനിന്ന് സുസ്ഥിരവരുമാനം ലഭിക്കുന്നതിനായി, കൃഷി തുടങ്ങുന്നതിനു മുൻപ് വിപണി ഉറപ്പുവരുത്തുകയും മൂല്യവർധന നടത്തുകയും വേണം.

വിലാസം: പ്രിൻസിപ്പൽ സയന്റിസ്റ്റ്, കേന്ദ്രകിഴങ്ങുവിള ഗവേഷണസ്ഥാപനം, ശ്രീകാര്യം, തിരുവനന്തപുരം, ഇ-മെയിൽ: sujagin@yahoo.com; മൊബൈൽ നമ്പർ: 9847248697)

English summary: How to increase income from tuber crops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT