ADVERTISEMENT

വജ്ര ജൂബിലി ആഘോഷിക്കുന്ന വേളയില്‍ സിപിസിആർഐ കായംകുളം പ്രാദേശികകേന്ദ്രം കാറ്റുവീഴ്ചയെ ചെറുക്കാന്‍  ശേഷിയുള്ള  നെടിയ തെങ്ങിനം  പുറത്തിറക്കുന്നു. പേര് കല്‍പ വജ്ര. 

സവിശേഷതകൾ 

കാറ്റുവീഴ്ചയുള്ള  പ്രദേശങ്ങളിൽ ഈ രോഗത്തിന്റെ ലക്ഷണങ്ങളില്ലാത്തതും അത്യുല്‍പാദനശേഷിയുള്ളതുമായ പശ്ചിമതീര നെടിയ ഇനങ്ങൾ കാണാറുണ്ട്. ഇത്തരം തെങ്ങുകൾ തമ്മിൽ വർഗസങ്കരണം നടത്തിയാണ് കല്‍പ വജ്ര തയാറാക്കുന്നത്. 15 വർഷം പ്രായമാകുമ്പോൾ 5.6 മീറ്റർ ഉയരം  ഉണ്ടാകും. ചൊട്ടയിടാൻ ഏകദേശം 6 വർഷമെടുക്കുന്ന  ഇവയ്ക്കു ലക്ഷണമൊത്ത ആരോഗ്യമുള്ള തടിയും വൃത്താകൃതിയുമുള്ള തലപ്പുമായിരിക്കും. നാളികേരത്തിന് തവിട്ടും പച്ചയും കലർന്ന നിറവും ദീർഘവൃത്താകൃതിയുമാണ്. തൊണ്ടോടുകൂടിയ തേങ്ങ ഒന്നിന് 1350 ഗ്രാമും പൊതിച്ചതിന് 725 ഗ്രാമും തൂക്കം വരും. ഒരു തേങ്ങയിൽനിന്ന് 216 ഗ്രാം കൊപ്രയും 68% എണ്ണയും ലഭിക്കും. കരിക്കിൽ 370 മില്ലിലീറ്റർ ഇളനീരും കാമ്പിനു നല്ല മധുരവും സ്വാദും ഉണ്ടാവും.  ശരാശരി വിളവ് വർഷത്തിൽ 80 നാളികേരം. നാളികേര വികസന ബോർഡിന്റെ  നേര്യമംഗലത്തെ വിത്തുല്‍പാദന പ്രദർശനത്തോട്ടത്തിൽ 1996-’98 കാലയളവിൽ നട്ട ഈ ഇനം തെങ്ങുകൾക്ക് പ്രതിവര്‍ഷം ശരാശരി 94 നാളികേരം ലഭിക്കുന്നു. ഇവയില്‍ 20 ശതമാനത്തിൽ താഴെ തെങ്ങുകൾക്കു 

മാത്രമാണ് കാറ്റുവീഴ്ച ബാധിച്ചത്.   

തൈ ഉല്‍പാദനം

പശ്ചിമ തീര നെടിയ ഇനത്തിന്റെ ഏകദേശം 50  മാതൃവൃക്ഷങ്ങൾ സിപിസിആർഐയുടെ കായംകുളം പ്രാദേശികകേന്ദ്രത്തിലുണ്ട്. ഇവയിൽനിന്ന്  ഏകദേശം 1500 കല്‍പ വജ്ര തൈകള്‍ ഉല്‍പാദിപ്പിക്കാൻ കഴിഞ്ഞേക്കും. കൂടാതെ ആലപ്പുഴ ജില്ലയിലെ പത്തിയൂർ, ദേവികുളങ്ങര പഞ്ചായത്തുകളിലും കൊല്ലം ജില്ലയിലെ ഓച്ചിറ പഞ്ചായത്തിലും കർഷകരുടെ സഹകരണത്തോടെ പശ്ചിമതീര നെടിയ ഇനങ്ങളുടെയും കല്‍പവജ്രയുടെയും  ഗുണമേന്മയുള്ള തൈകൾ ഉൽപാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഏകദേശം 4000–4500  തൈകൾ കർഷക പങ്കാളിത്തത്തോടെ പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കാമെന്നാണ് പ്രതീക്ഷ. കല്‍പവജ്ര വിത്തുതേങ്ങകൾ 2024 ജനുവരി - ഏപ്രിൽ കാലയളവിൽ തയാറാകും.  ഈ വിത്തുതേങ്ങകൾ നഴ്സറികളിൽ പാകി 2025  ഏപ്രിലോടെ തൈകൾ  വിതരണം ചെയ്യാനാകും.  

വിലാസം: ഐസിഎആർ - കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം പ്രാദേശികകേന്ദ്രം, കായംകുളം -690533. 

ഫോണ്‍: 9447104743

English summary: New variety of coconut ready

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com