തെങ്ങിനേക്കാൾ നേട്ടം ഇടവിളയായ കൊക്കോ: ലാഭകരമായ ഇടവിളകളിലേക്കു തിരിഞ്ഞ് നാളികേരക്കർഷകർ

Mail This Article
തെങ്ങ് നിരാശപ്പെടുത്തുമ്പോൾ ആശ്വാസം നൽകുന്നത് ഇടവിളയായ കൊക്കോയെന്ന് പാലക്കാട് മീനാക്ഷിപുരം കടമാൻപാറയിലെ പ്രമുഖ നാളികേരക്കർഷകനും കേരകേസരി 2022 അവാർഡ് ജേതാവുമായ സച്ചിദാനന്ദ ഗോപാലകൃഷ്ണ. ഒരു തേങ്ങയ്ക്കു വെറും 6 രൂപയാണ് ഇന്നു പാലക്കാടൻ കർഷകന് ലഭിക്കുന്നത്. അതിനാല്‍ ലാഭകരമായ ഇടവിളകളിലേക്കു തിരിയുകയാണ് ഇവിടെ നാളികേരക്കർഷകര്‍. ജാതിയാണ് മുഖ്യ ഇടവിളയാക്കുന്നത്. ഒപ്പം കൊക്കോയുമുണ്ട്. ജലലഭ്യതക്കുറവാണ് പലർക്കും പ്രശ്നം. തുള്ളിനന സൗകര്യമൊരുക്കി കൊക്കോക്കൃഷിയിലേക്കു തിരിഞ്ഞാൽ നേട്ടമാണെന്നു സച്ചിദാനന്ദ.
എട്ടേക്കറിൽ തെങ്ങിന് ഇടവിളയായി 15 വർഷം മുൻപാണ് കൊക്കോ വച്ചത്. തുള്ളിനനസൗകര്യവുമുണ്ട്. എല്ലാ കൊക്കോയും മികച്ച വിളവിലെത്തി. 3–ാം വർഷം തന്നെ വിളവെടുപ്പും തുടങ്ങി. ഇതിനിടെ കാര്യമായ വിലയിടിവുണ്ടായിട്ടില്ല. ഇപ്പോള്‍ കിലോയ്ക്ക് 230 രൂപ വിലയുണ്ട്. മുഴുവൻ പരിപ്പും പുളിപ്പിച്ച് ഉണക്കി വിൽക്കുകയാണ്. മാസം ശരാശരി 300 കിലോയുണ്ടാവും. അതിർത്തിക്കപ്പുറം തമിഴ്നാട്ടിൽ ആനമലയിലുള്ള കാംകോ, കാഡ്ബറി സംഭരണകേന്ദ്രങ്ങളിലാണ് വിൽപന. തമിഴ്നാട്ടിൽ ആനമല, വേട്ടൈക്കാരൻ പുതൂർ എന്നിവിടങ്ങളിൽ കൊക്കോക്കൃഷി വ്യാപിക്കുന്നുണ്ടെന്നും സച്ചിദാനന്ദ. ജലദൗർലഭ്യമാണ് അവര്‍ക്കും പ്രശ്നം. എന്നാല്‍ മികച്ച വില തുടർന്നാൽ തുള്ളിനനയൊരുക്കി തമിഴ്നാട്ടുകാരും കൊക്കോക്കൃഷിയിലെത്തുമെന്ന് സച്ചിദാനന്ദ പറയുന്നു.
ഫോൺ: 8547401126
English summary: Cacao and Coconut Intercrop Farming