ADVERTISEMENT

പെൺപന്നികൾ പ്രസവിക്കുന്നത് മിക്കവാറും രാത്രികാലങ്ങളിലാണ്. 2 മുതൽ 6 വരെ മണിക്കൂറിലാണ് പ്രസവം പൂർത്തിയാകുന്നത്. ജനിച്ച ഉടൻ തന്നെ കുട്ടിയുടെ മൂക്ക്, വായ് മുതലായ ഭാഗങ്ങളിൽ കാണുന്ന ശ്ലേഷ്മാവരണവും ദ്രാവകവും തുടച്ചുമാറ്റി ശ്വാസോച്ഛ്വാസം സുഗമമാക്കണം. പൊക്കിൾകൊടിയിൽനിന്ന് പത്തു സെ.മീ. അകലെവച്ച് ചരടുകെട്ടി, അതിനപ്പുറത്തുവച്ച് പുതിയ ബ്ലേഡുകൊണ്ട് മുറിക്കുകയും ടിങ്ചർ അയഡിൻ ലായനി പുരട്ടുകയും വേണം. ഒരു പ്രസവത്തിൽ 14 വരെയോ അതിൽ കൂടുതലോ കുഞ്ഞുങ്ങൾ ഉണ്ടാകാം. ജനനസമയത്ത് കുട്ടികൾക്ക് ശരാശരി 1.3 കി ലോ തൂക്കം ഉണ്ടായിരിക്കും. ഒരു കിലോ എങ്കിലും തൂക്കമില്ലാത്ത കുട്ടികളെ ദുർബലരായി കണക്കാക്കണം. ഇവ നന്നായി വളർന്നു വരിക ബുദ്ധിമുട്ടാണ്. ശക്തരായ കുട്ടികൾ പിറന്നുവീണയുടന്‍തന്നെ, പാലുള്ള ഒന്നിലധികം മുലകളിൽനിന്നു കുടിക്കാൻ തമ്മിൽ മത്സരിക്കും. 15–20 മിനിറ്റുകൾക്കുള്ളിൽ തങ്ങൾക്കു യോജിച്ച മുലക്കാമ്പ് തിരഞ്ഞുപിടിച്ച് പാൽ കുടിച്ചു തുടങ്ങും.

 

ആദ്യത്തെ ഏതാനും ദിവസങ്ങളിൽ പന്നിക്കുഞ്ഞിന് അത്യാഹിത സാധ്യതയേറെയാണ്. ശരീരത്തിലെ ഗ്ലൂക്കോസ് കുറയുന്നതിനാൽ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയാതെ ചില കുഞ്ഞുങ്ങൾ ചത്തുപോകാറുണ്ട്. ജനനശേഷം ആദ്യത്തെ 5–6 ദിവസത്തേക്ക് കൂടുകളിൽ 2–3 സെ.മീ. കനത്തിൽ വൈക്കോലിട്ട് 60 വാട്ടിന്റെ ഇലക്ട്രിക് ബൾബ് ഇട്ടുകൊടുക്കുന്നത് പന്നിക്കുട്ടികളെ തണുപ്പുമൂലമുള്ള മരണത്തിൽ നിന്നു രക്ഷിക്കും. തള്ളപ്പന്നി കിടക്കുമ്പോൾ അടിയിൽപെട്ട് കുട്ടികൾ ചത്തുപോകുന്നതാണ് മറ്റൊരു സാധ്യത. കൂടിനുള്ളിൽ ഭിത്തിയിൽനിന്ന് 25 സെ.മീ. അകലെയായും തറയിൽനിന്ന് 25 സെ.മീ. ഉയരത്തിലും ‘സുരക്ഷിത കമ്പി’ (‘Guard Rail’) ഉണ്ടെങ്കിൽ തള്ളപ്പന്നി കിടക്കുമ്പോൾ അടിയിൽപെടാതെ കുട്ടികൾക്ക് ഒഴിഞ്ഞു മാറാൻ കഴിയും. വിളർച്ച(Piglet Anaemia)യാണ് തള്ളയുടെ പാൽ മാത്രം കുടിച്ചു വളരുന്ന ചെറിയ പന്നിക്കുഞ്ഞുങ്ങളുടെ മറ്റൊരു മരണകാരണം. തള്ളപ്പന്നിയുടെ പാലിൽ ഇരുമ്പിന്റെ അംശം കുറയുമ്പോൾ പന്നിക്കുഞ്ഞുങ്ങളെ രക്തക്കുറവുമൂലമുള്ള വിളർച്ച ബാധിക്കുകയും പ്രതിരോധശേഷി നഷ്ടപ്പെട്ട് ക്ഷീണിതരായി മറ്റു രോഗങ്ങൾക്ക് അടിപ്പെട്ട് അവ ചത്തുപോകുകയും ചെയ്യുന്നു. ഇതു തടയുന്നതിന് ജനിച്ച് 2–3 ദിവസത്തിനകം പന്നിക്കുട്ടികൾക്ക് ഇരുമ്പിന്റെ അംശം അടങ്ങിയ ‘ഇം ഫറോൺ’ കുത്തിവയ്പ് നൽകണം. നാലാം ആഴ്ചയിലും ഇത് ആവർത്തിക്കണം. തള്ളപ്പന്നിയുടെ അകിടിൽ ശർക്കരയും അയൺ സപ്ലിമെന്റും ചേർത്തു പുരട്ടുന്നതും നന്ന്.

 

ഏകദേശം 3 ആഴ്ച പ്രായമാകുമ്പോൾ മുതൽ കുട്ടികൾ തള്ളയോടൊപ്പം തീറ്റയെടുക്കാൻ പരിശീലിക്കുന്നു. ഈ പ്രായം മുതൽ 2 മാസം പ്രായം വരെ എളുപ്പം ദഹിക്കുന്ന പോഷകസമ്പന്നമായ 20% മാംസ്യ മടങ്ങിയ ‘ക്രിപ് റേഷൻ’ നൽകുന്നതാണ് നന്ന്. കുട്ടിയൊന്നിന് 200 ഗ്രാം നിരക്കിലാണ് നൽകേണ്ടത്.

 

തള്ളപ്പന്നി ചത്തുപോകുക, കുട്ടികൾക്ക് തള്ളയിൽനിന്ന് വേണ്ടത്ര പാൽ ലഭിക്കാതിരിക്കുക, പാലുള്ള മുലകളുടെ എണ്ണത്തെക്കാൾ കൂടുതൽ കുട്ടികൾ ഉണ്ടായിരിക്കുക തുടങ്ങിയ അവസരങ്ങളിൽ ഏതാനും കുട്ടികൾ അവഗണിക്കപ്പെടാറുണ്ട്. ഇവയെ സംരക്ഷിക്കാൻ പാലൂട്ടുന്ന മറ്റൊരു തള്ളപ്പന്നി സഹകരിക്കുന്നില്ലെങ്കിൽ നിപ്പിൾ വച്ച കുപ്പികളിൽ പശുവിൻ പാല്‍ കൊടുത്ത് വളർത്തണം. ദിവസേന അര ലീറ്റർ പാൽ 3–4 തവണയായി ഓരോ കുട്ടിക്കും നൽകാം. നല്ല വലുപ്പവും ഊർജസ്വലതയുമുള്ള പന്നിക്കുട്ടികളെ ഒന്നര മുതൽ രണ്ടു മാസംവരെ പ്രായത്തിൽ തള്ളയിൽനിന്നു വേർപെടുത്താം. അപ്പോൾ ഒരു കുട്ടിക്ക് 8 മുതൽ 12 കിലോ വരെ തൂക്കം പ്രതീക്ഷിക്കാം. ഇവയ്ക്ക് 18 ശതമാനം മാംസ്യമടങ്ങിയ ‘ഗ്രോവർ തീറ്റ’ 6 മാസംവരെ നൽകി വളർത്തണം. ഇതോടൊപ്പം 2 മാസം ഇടവിട്ട് 6 മാസംവരെ വിരശല്യത്തിനെതിരെയുള്ള മരുന്ന് മുടങ്ങാതെ നൽകേണ്ടതുണ്ട്.

 

പന്നിവളർത്തലിന്റെ സ്ഥിരംചെലവ് കുറയ്ക്കുന്നതിനും ആദായവിഹിതം കൂട്ടു ന്നതിനുമായി പ്രാദേശികമായി ലഭിക്കുന്ന ഹോട്ടൽ വേസ്റ്റ് അഥവാ ‘സ്വിൽ’ (Swill) മാത്രം നൽകിയും പന്നിക്കുട്ടികളെ വളർത്താറുണ്ട്. എന്നാൽ 20 കിലോയില്‍ താഴെ തൂക്കമുള്ള പന്നിക്കുട്ടികൾക്ക് ഇതു കൊടുക്കുന്നത് വളർച്ച മുരടിപ്പിക്കുന്നതായി കാണുന്നു. ഈ തൂക്കത്തിനു മുകളിൽ 25–30 കിലോ ശരീരഭാരം ഉള്ളവയ്ക്ക് സ്വിൽ കൊടുക്കുന്നതു വഴി തീറ്റച്ചെലവ് പൂർണമായി ലാഭിക്കാം. ഇവയ്ക്ക് ധാതുലവണ മിശ്രിതം പ്രത്യേകം നൽകുന്നത് പോഷക ന്യൂനത പരിഹരിക്കും. സമീകൃതാഹാരമാണെങ്കിലും, സ്വിൽ ആണെങ്കിലും, യഥേഷ്ടം തീറ്റ നൽകിയും 10–15 പന്നിക്കുട്ടിക ളുടെ ഗ്രൂപ്പായും വളർത്തുന്നത് പെട്ടെന്നു വളരാൻ സഹായിക്കും. ദിവസവും കുറേശ്ശെ പച്ചപ്പുല്ല് നൽകുന്നത് ‘ജീവകം എ’ യുടെ ലഭ്യതയ്ക്കും ദഹനത്തിനും നന്ന്.

ഏകദേശം 4 മാസം പ്രായംവരെ ആൺ– പെൺ പന്നിക്കുട്ടികളെ ഒരുമിച്ചിട്ട് വളർത്താം. ഇറച്ചി ആവശ്യത്തിനായാണ് വളർത്തുന്നതെങ്കിൽ 2 മാസം പ്രായത്തിനു ള്ളിൽ ആൺ പന്നിക്കുഞ്ഞുങ്ങളുടെ വരിയുടയ്ക്കണം. ആറുമാസം പ്രായത്തിനു മുകളിൽ 60 കിലോ മുതൽ ശരീരഭാരമു ള്ള പന്നിക്കുട്ടികൾക്ക് 16 ശതമാനം മാംസ്യ മടങ്ങിയ ‘ഫിനിഷർ’ തീറ്റ നൽകണം. 70 മു തൽ 90 കിലോവരെ ശരീരഭാരമുള്ള പന്നി യിൽനിന്നാണ് ഏറ്റവും സ്വാദുള്ള മാംസം ലഭിക്കുന്നത്. 100 കിലോയിൽ കൂടുതൽ തൂക്കമെത്തുമ്പോൾ, മാംസത്തേക്കാൾ ഏറെ മേദസ്സും കൊഴുപ്പുമാണ് ഉണ്ടാവുകയെന്നതിനാൽ, 80–90 കിലോ ഭാരമെത്തുമ്പോൾ തന്നെ പന്നികളെ ഇറച്ചിയാവശ്യത്തിന് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

 

വിലാസം: അസി. പ്രഫസര്‍, പന്നിയുൽപാ ദന വിപണനകേന്ദ്രം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂര്‍. ഫോണ്‍: 94467 14947, ഇ മെയിൽ: bindya@kasu.ac.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com